ADVERTISEMENT

അനാദിയോളം നീളുന്ന പ്രാർഥന, ആത്മഗദ്ഗദങ്ങളിലെ അഴിയാ വേദന, നടന്നുപോന്ന വഴികളിലൊന്നിൽ നിലച്ചു പോയ ആ കാറ്റ്. പുരാതനമായ പ്രണയകഥയിലെ അവൾ/അവൻ. മഴയിടർച്ചകളിലും വേനലറുതികളിലും അരികിലുണ്ടായിരുന്നെങ്കിലെന്ന് വെറുതെ ഓർത്തുപോകുന്ന ആ പ്രണയത്തിനു വേണ്ടി ഒഎൻവി കുറിച്ചിട്ട വരികളാണിത്. അകന്നിരിപ്പിന്റെയും നഷ്ടമായതിന്റെയും വേവും നോവും നമുക്കുള്ളിൽ ഒരുപാട് ഇറ്റിച്ചിട്ടുണ്ട് ഈ ഗാനം. നമ്മുടെ പ്രണയവാഴ്‌വുകളെ അത്രമേൽ ധന്യമാക്കി, നീയെത്ര ധന്യയെന്ന ചിത്രത്തിലെ ഈ പാട്ട്.

 

ജി.ദേവരാജന്റെ മാന്ത്രികയീണത്തിൽ യേശുദാസിലെ ഭാവഗായകൻ നമുക്കു പാടിത്തന്ന പാട്ട്. സുഖമോ ദേവി...എന്ന ഗാനത്തിലേതു പോലെ പല്ലവിയിലെ രണ്ടു വരികളെ അനുപല്ലവിയും ചരണവുകൊണ്ട് കോർത്തു കെട്ടുന്ന ഒഎൻവിയുടെ രചനാജാലവിദ്യയുണ്ട് ഈ ഗാനത്തിലും. ജീവിതത്തിന്റെ വിഷാദം പൂക്കുന്ന ഇടനേരങ്ങളിലെല്ലാം നമ്മൾ ആഗ്രഹിച്ചെത്തുന്നതും ആ പല്ലവിയിലേക്കാണ്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... 

 

ശിഷ്ടകാലങ്ങളിലെ പ്രണയനേരങ്ങളിൽ ഒരാൾ എപ്പോഴെപ്പോഴെല്ലാം ആ പല്ലവിയോർത്ത് നെടുവീർപ്പിടുന്നു. ഒരു രാത്രിമഴയ്ക്കു തരളിതമാക്കാനാകാത്ത പ്രണയോർമകളില്ലെന്ന് നിത്യമായി ഓർമിപ്പിക്കുന്നു ഈ പാട്ട്. രാത്രി മഴ പെയ്തു തോ‍ർന്ന നേരത്ത്, ഇലച്ചാർത്തുലഞ്ഞു വീഴുന്ന തുള്ളികളിൽ വേപഥുപൂണ്ട ഛായാപടങ്ങളായി നമുക്കുള്ളിൽ പൂക്കാറില്ലേ ആ പഴയ പ്രണയനിസ്വനങ്ങൾ.  അതിനിടയിലെവിടെയോ കാതരയായൊരു പക്ഷിയുടെ മൗനനിശ്വാസങ്ങളും. കാലമെത്ര പോയിട്ടും പുരാതനമായൊരു പ്രണയകഥയ്ക്കായി ഉള്ളിലേക്കു നമ്മൾ കാതോർക്കുമ്പോൾ പലകുറിയിടറാതെ തിരിച്ചുവരാനാകുന്നില്ല. അതിന്റെ വേദനയിൽ  ഈ വരികളിലെ ആസ്വാദനത്തിൽ നമ്മുടെ പ്രണയ ദ്വീപുകളിൽ എത്രയെത്ര വേലിയേറ്റങ്ങൾ, അല്ലേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com