ADVERTISEMENT

മലയാളത്തിന്റെ അനശ്വരനായ സംഗീതജ്ഞന്‍ ജോൺസൺ മാഷിന്റെ ഓർമകൾ പങ്കുവച്ച് സംഗീതസംവിധായകൻ ശരത്. അദ്ദേഹവുമായുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം ശരത് വെളിപ്പെടുത്തി. ജോൺസൺ മാഷിനെക്കുറിച്ചു വാചാലനായ ശരത്, ഒരിക്കൽ അദ്ദേഹം തന്നെ ചീത്ത വിളിച്ചതിന്റെ അനുഭവങ്ങളും ഓർത്തെടുത്തു. ‘തച്ചോളി വർഗീസ് ചേകവർ’ എന്ന ചിത്രത്തിലെ പാട്ടുകളുടെ റെക്കോർഡിങ് വേളയിലാണ് അതുണ്ടായത്. എങ്കിലും ശരതിനെ വീണ്ടും ജോൺസണ്‍ മാഷിലേയ്ക്കടുപ്പിച്ചതും അദ്ദേഹത്തിന്റെ പാട്ടുകൾ തന്നെയാണ്. ജോൺസൺ മാഷിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിൽ തെളിഞ്ഞുവരുന്ന ഓര്‍മയെക്കുറിച്ച് ശരത് മഴവിൽ മനോരമയുടെ ‘സ്നേഹത്തോടെ വീട്ടില്‍ നിന്ന്’ എന്ന പരിപാടിയിൽ പങ്കുവച്ചപ്പോൾ

 

ശരതിന്റെ വാക്കുകൾ‍:

 

‘ജോൺസൺ മാഷും ഞാനും വളരെ ആത്മബന്ധം പുലർത്തിയിരുന്നു. ജോൺസേട്ടൻ വളരെ പാവമായിരുന്നു. അദ്ദേഹത്തെക്കാണുമ്പോൾ അൽപം ദേഷ്യക്കാരനാണെന്നു തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല. അദ്ദേഹം സാധുവാണ്. അദ്ദേഹത്തിന്റെ അവസാന കാലത്തും ഞങ്ങൾ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ഓർമകളുണ്ട്.

 

‘തച്ചോളി വർഗീസ് ചേകവർ‌ ’ എന്ന ചിത്രത്തിലെ പാട്ടുകൾക്കു ഞാൻ സംഗീതം കൊടുക്കുന്ന കാലം. അന്ന് ജോൺസേട്ടന്റെയും എന്റെയും കണ്ടക്ടർ ഒരാളായിരുന്നു. ചിട്ടി അണ്ണൻ എന്നാണ് കണ്ടക്ടറിനെ ഞാൻ വിളിച്ചിരുന്നത്. ആ പടത്തിലെ പാട്ടുകളുടെ റീ റെക്കോർഡിങ് സമയത്ത് ഈ കണ്ടക്ടറെ ജോൺസൺ മാഷ് വിളിച്ചു. അന്ന് തച്ചോളി വർഗീസ് ചേകവരുടെ‌ റെക്കോർഡിങ് പകുതിയായി. ആ സമയത്ത് ജോൺസൺ മാഷ് പുതിയൊരു പടം തുടങ്ങുകയായിരുന്നു. അതിനു വേണ്ടിയാണ് അദ്ദേഹം കണ്ടക്ടറെ വിളിച്ചത്. അന്ന് ഞാൻ ജോൺസേട്ടനോടു വിളിച്ചു പറഞ്ഞു റെക്കോർഡിങ് പകുതിയായ സ്ഥിതിയ്ക്ക് പുതിയ കണ്ടക്ടറെ വയ്ക്കാൻ ബുദ്ധിമുട്ടാണെന്ന്. അതു കേട്ട് അദ്ദേഹം എന്നെ ഒരുപാട് ചീത്ത വിളിച്ചു. ‘എന്റെ കണ്ടക്ടറിനെ നീ പിടിച്ചു വച്ചാൽ എങ്ങനെ ശരിയാകമെന്നൊക്കെ ചോദിച്ച് എന്നെ കണക്കില്ലാതെ വഴക്കു പറഞ്ഞു. അതു കേട്ട് ഫോൺ കയ്യിൽ പിടിച്ച് ഞാൻ കരഞ്ഞു.

 

എന്തായാലും ചിട്ടി അണ്ണൻ ജോൺസൺ മാഷിന്റെ കൂടെ പോയി. എനിക്കു വേറെ കണ്ടക്ടർ വന്നു. അദ്ദേഹം നല്ല കണ്ടക്ടർ ആയിരുന്നു. പക്ഷേ കാര്യങ്ങൾ ഓരോന്നു പഠിച്ചു വരാൻ കുറച്ചു സയമെടുത്തു. അതോടെ എന്റെ ഒരു ദിവസം നഷ്ടമായി. ഒടുവിൽ വളരെയധികം ടെൻഷൻ കേറി ആദി പിടിച്ചാണ് ഞാൻ റെക്കോർഡിങ് നടത്തിയത്. ജോൺസേട്ടൻ ചീത്ത വിളിച്ചതിന്റെ സങ്കടവും എന്റെ മനസിൽ ഉണ്ടായിരുന്നു. 

 

റെക്കോർഡിങ് കഴിഞ്ഞ് പിറ്റേ ദിവസം ഞാൻ വണ്ടി ഓടിച്ചു പോവുകയായിരുന്നു. അന്ന് യാത്രയ്ക്കിടയിൽ ജോൺസേട്ടന്റെ ‘സ്വർണമുകിലേ’ എന്ന ഗാനം കേൾക്കാനിടയായി. അത് എത്ര കേട്ടിട്ടും മതിയായില്ല. ഞാൻ അത് ആവർത്തിച്ചു പ്ലേ ചെയ്തു. അങ്ങനെ പത്തു തവണ കേട്ടപ്പോഴേക്കും ഞാൻ ജോൺസേട്ടന്റെ വീടിന്റെ മുന്നിലെത്തി. ഓടിച്ചെന്ന് കോളിങ് ബെല്ലടിച്ചു. ജോൺസേട്ടൻ വാതിൽ തുറന്നയുടൻ ഞാൻ കെട്ടിപ്പിടിച്ചിട്ട് ഐ ലവ് യു എന്നു പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപ് ചീത്ത വിളിച്ചിട്ടും ഞാൻ പോയി കെട്ടിപ്പിടിച്ചതു കണ്ടപ്പോൾ അദ്ദേഹം അമ്പരന്നു. അപ്പോൾ ഞാൻ ജോൺസേട്ടനോടു പറഞ്ഞു, സ്വർണമുകിലേ എന്ന ഗാനമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്. അതു കേട്ടപ്പോൾ അദ്ദേഹവും വികാരാധീനനായി. എന്നെ ആലിംഗനം ചെയ്തു. എന്റെ പ്രിയപ്പെട്ട ജോൺസേട്ടനെക്കുറിച്ചുള്ള ആ ഓർമ എന്നും എന്റെ മനസിൽ മായാതെ നിൽക്കുന്നു’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com