‘ആത്മഹത്യ ചിന്തകളിൽ നിന്നു രക്ഷിച്ചത് ഇസ്‌ലാം’; വെളിപ്പെടുത്തി യുവൻ ശങ്കർ രാജ
Mail This Article
പലപ്പോഴും ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നുവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ സംഗീതസംവിധായകരിൽ ശ്രദ്ധേയനും സംഗീതചക്രവർത്തി ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ. വിഷാദം തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയങ്ങളിൽ ആത്മഹത്യചിന്ത മനസ്സിലേയ്ക്കു കടന്നു വന്നിരുന്നുവെന്നും യുവൻ പറഞ്ഞു. എന്തിനെക്കുറിച്ചാണ് ഭയം തോന്നിയിരുന്നതെന്നും അതിനെ അതിജീവിക്കാൻ എന്താണു ചെയ്തതെന്നും സമൂഹമാധ്യമത്തിലൂടെ ഒരു ആരാധകൻ ചോദിച്ചതിനു പിന്നാലെയാണ് യുവന്റെ ഈ തുറന്നു പറച്ചിൽ.
‘ആത്മഹത്യ ചിന്ത, അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം. എന്നാൽ ഇസ്‌ലാം മതം സ്വീകരിച്ചതിനു ശേഷം അങ്ങനെ ഉണ്ടായിട്ടില്ല. എന്നെ അത്തരം ചിന്തകളിൽ നിന്നു രക്ഷിക്കാൻ ഇസ്‌ലാം വളരെയധികം സഹായിച്ചിട്ടുണ്ട്’- യുവൻ ശങ്കർ രാജ പറഞ്ഞു.
2014–ലാണ് ഇസ്‌ലാം മതം സ്വീകരിച്ചതായി യുവൻ വെളിപ്പെടുത്തിയത്. ഇസ്‌ലാം മതത്തിലേക്കു മാറിയെന്നും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചുവെന്നുമായിരുന്നു യുവന്റെ തുറന്നു പറച്ചിൽ. ആദ്യം അതു കഠിനമായി അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിനെ ഇഷ്ടപ്പെട്ടുവെന്നു അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ പ്രണയിനി സാഫ്‌റൂണ്‍ നിസാമിനെ വിവാഹം ചെയ്യാനായിരുന്നു യുവൻ മതപരിവർത്തനം നടത്തിയതെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. യുവനെ മതപരിവർത്തനത്തിനു നിർബന്ധിച്ചിട്ടില്ലെന്നും തന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പു തന്നെ യുവന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നുവെന്നും സാഫ്‌റൂണ്‍ അടുത്ത കാലത്ത് വ്യക്തമാക്കി. 2015ലാണ് യുവൻ ശങ്കർ രാജയും സാഫ്റൂൺ നിസയും വിവാഹിതരായത്. യുവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവർക്കും സിയ എന്നു എന്നു പേരുള്ള ഒരു മകളുണ്ട്.