ADVERTISEMENT

 

വരമഞ്ഞളാടിയ രാവിന്റെ മാറിലും ഒരു മഞ്ഞു തുള്ളിയായി പെയ്തിറങ്ങിയ പാട്ടുകള്‍. കാണുമ്പോള്‍ കരളിലെ അനുരാഗം ഒരുകുറി എങ്കിലും പറയാന്‍ ഈ പാട്ടുകള്‍ വേണം. ലോല ലോലമായ് ആസ്വാദക മനസിലേക്കു പെയ്തിറങ്ങിയ സുഖമുള്ള ചാറ്റല്‍മഴയാണ് സച്ചിദാനന്ദന്‍ പുഴങ്കരയുടെ പാട്ടുകള്‍. രണ്ടു പതിറ്റാണ്ടിലേറെയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാട്ടെഴുത്തു യാത്രയില്‍ എഴുതിയത് ചുരുക്കം ചില ചിത്രങ്ങള്‍ക്കു മാത്രം. എഴുതിയ പാട്ടുകളുടെ എണ്ണത്തേക്കാള്‍ അതിന്റെ നിലവാരം പരിശോധിക്കുമ്പോള്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ പാട്ടുകള്‍ ബഹുദൂരം മുന്നിലാണ്. അടുത്ത തലമുറയും ഇഷ്ടത്തോടെ പാടുമെന്നുറപ്പുള്ള ഇത്തിരി നല്ല പാട്ടുകളാണ് ഈ ചാലക്കുടിക്കാരന്റെ മഷിക്കൂട്ടില്‍ വിരിഞ്ഞത്. കവിതയുടെ രസക്കൂട്ടുകൂടി ചേര്‍ന്നതോടെ സച്ചിദാനന്ദന്റെ പാട്ടുകള്‍ കാവ്യഭംഗിയിലും ഒട്ടും പിന്നിലായില്ല.

 

ഗാനരചയിതാവ് എന്നപോലെ കവി, തിരക്കഥാകൃത്ത് എന്നീ നിലയിലും മലയാളത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് സച്ചിദാനന്ദന്‍ പുഴങ്കര. കവിയും പണ്ഡിതനുമായ അമ്മാവന്‍ പുഴങ്കര നാരായണ മേനോന്റെ സാന്നിധ്യമാണ് സച്ചിദാനന്ദനെ ചെറുപ്പത്തില്‍ എഴുത്തിലേക്കും വായനയിലേക്കും ആകര്‍ഷിച്ചത്. വിദ്യാർഥിയായിരിക്കെത്തന്നെ കുത്തിക്കുറിക്കലുകള്‍ തുടങ്ങിയെങ്കിലും നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി എഴുത്തിന് ഇടവേള നല്‍കി. പഠനകാലയളവിനു ശേഷം വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞതോടെ സച്ചിദാനന്ദന്റെ അക്ഷരങ്ങളുടെ പൂക്കാലത്തിന് മൊട്ടിട്ടു. ഇതിനിടയില്‍ കെഎസ്ആര്‍ടിസിയില്‍ ജോലിക്കു പ്രവേശിക്കുമ്പോഴും എഴുത്ത് നോണ്‍ സ്‌റ്റോപ്പായി തുടര്‍ന്നു.

 

ഒരു തിരക്കഥയിലെന്നപോലെ അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള സച്ചിദാനന്ദന്റെ അരങ്ങേറ്റവും. ബാല്യകാല സുഹൃത്തായ ജയരാമന്‍ കടമ്പാട്ടിന്റെ കടന്നു വരവാണ് സച്ചിദാനന്ദന്റെ സിനിമ പ്രവേശനത്തിന് വഴിയൊരുക്കുന്നത്. ഒരു തിരക്കഥ തയാറാക്കി സിനിമയ്ക്കായി ശ്രമിക്കാം എന്ന ജയരാമന്റെ താല്‍പര്യത്തിന് സച്ചിദാനന്ദന്‍ എതിരു പറഞ്ഞില്ല. പിന്നെയങ്ങോട്ട് എഴുത്തിനായി മാത്രം മാറ്റിവച്ച നാളുകള്‍. അങ്ങനെ എഴുതി തയാറാക്കിയ മൂന്നു തിരക്കഥകളില്‍ ഒന്നായിരുന്നു മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘പ്രണയവര്‍ണങ്ങളു’ടേത്. ഇരുവരുടെയും അടുത്ത സുഹൃത്തായ ചലച്ചിത്ര താരം ജോസ് പെല്ലിശേരിയോട് തിരക്കഥ തയാറാക്കിയ വിവരം പറഞ്ഞതോടെ ഇതൊന്ന് തിലകന്‍ ചേട്ടനെ കാണിക്കാം എന്നായി അദ്ദേഹം. ഒരിക്കല്‍ ജോസ് പെല്ലിശേരിയുടെ വീട്ടിലെത്തിയ നടന്‍ തിലകന് തിരക്കഥ വായിച്ചതോടെ ഇഷ്ടമായി. തിലകന്‍ വഴി അങ്ങനെ സിബി മലയിലിന്റെ അടുത്തേക്ക്. തിരക്കഥ വായിച്ച സിബി മലയില്‍ തന്റെ അടുത്ത ചിത്രം ഇതു തന്നെയാണെന്ന് ഉറപ്പിച്ചു.

 

‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങീ

നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ’

 

സച്ചിദാനന്ദന്‍ പുഴങ്കര എന്ന പാട്ടെഴുത്തുകാരന്റെയും തിരക്കഥാകൃത്തിന്റെയും പിറവി കൂടിയായിരുന്നു 1998 ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍. വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ച സുജാതയ്ക്ക് ആ വര്‍ഷം മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോഴും സച്ചിദാനന്ദന്‍ പുഴങ്കരയെപ്പറ്റി ആരും ചര്‍ച്ച ചെയ്തില്ല. ചിത്രത്തിലെ മറ്റു ഗാനങ്ങളെഴുതിയ ഗിരീഷ് പുത്തഞ്ചേരി തന്നെയാണ് ഈ ഗാനവും രചിച്ചത് എന്ന് മാധ്യമങ്ങളിലടക്കം അച്ചടിച്ചു വന്നു. ഇമ്പമുള്ള കവിതയായി മലയാളി ഈ ഗാനം ആസ്വദിച്ചു എന്നു പറഞ്ഞാലും തര്‍ക്കിക്കുവാന്‍ ആര്‍ക്കെങ്കിലും ആകുമോ?

 

മലയാളം ബിരുദാനന്തര ബിരുദം പഠിക്കുന്ന പെണ്‍കുട്ടി കോളജ് ഡേയ്ക്ക് വേദിയില്‍ പാടുന്ന ഗാനം. ‘അത് സച്ചിദാനന്ദനൊന്ന് എഴുതി നോക്കിക്കേ..’ തിരക്കഥാ ചര്‍ച്ചകള്‍ക്കിടയില്‍, സച്ചിദാനന്ദന്റെ കവിതകളുടെ ആസ്വാദകന്‍ കൂടിയായ സിബിമലയില്‍ പറഞ്ഞു. ‘അന്നത് കാര്യമായി എടുത്തില്ല. മറ്റാരെങ്കിലും എഴുതട്ടെ എന്നായിരുന്നു മനസ്സില്‍.’ സച്ചിദാനന്ദന്‍ പറയുന്നു.

 

‘കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ?

മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരേ?’

 

സിനിമയുടെ ചര്‍ച്ചകള്‍ക്കായി ചെന്നൈയിലേക്കുള്ള യാത്ര. ട്രെയിനിന്റെ ജാലകവാതിലില്‍ ചിന്തകളുടെ ലോകത്തേക്കു പോകുന്നതിനിടയില്‍ അറിയാതെ മനസ്സില്‍ തോന്നിയ രണ്ടു വരികള്‍. കൈയില്‍ പേപ്പറില്ല, സിഗരറ്റു കൂടിലെ കടലാസില്‍ വെറുതെ ഈ വരികള്‍ എഴുതി പോക്കറ്റിലിട്ടു.

 

ചെന്നൈയിലെത്തി വിദ്യാസാഗറിനെ കണ്ടപ്പോള്‍ ഈ രണ്ടു വരികള്‍ നല്‍കി. തന്റെ ഹാര്‍മോണിയപ്പെട്ടിയില്‍ വിദ്യാസാഗര്‍ മൂളി നോക്കി. ‘ഇത് അനുപല്ലവിയാണല്ലോ’ എന്നായി വിദ്യാസാഗര്‍. സംഗീതം കേട്ടപ്പോള്‍ത്തന്നെ ഇഷ്ടം തോന്നി. ‘പിന്നെ എഴുതിയേ മതിയാവൂ എന്നായപ്പോള്‍ ഞാന്‍ തിരികെ വീട്ടിലെത്തി എഴുതി. കോളജ് വിദ്യാർഥിനി പാടുന്ന പാട്ടല്ലേ, മഞ്ഞുതുള്ളിയും നിലാവും പനിനീര്‍ മലരുമൊക്കെ വരികളില്‍ കൊണ്ടുവന്നു’ – സച്ചിദാനന്ദന്‍ തന്റെ പാട്ടിനെ ഓര്‍ത്തെടുത്തു. ചിത്രത്തിലെ "ആലേലോ പുലേലോ" എന്ന ഗാനം രചിച്ചതും നെരൂദയുടെ കവിത ‘ഒരു കുലപ്പൂപോലെ കൈയില്‍ മുറുകുന്ന’ എന്നു പരിഭാഷപ്പെടുത്തിയതും സച്ചിദാനന്ദനാണ്.

 

"കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം

നീ ഒരു കുറിയെന്‍ കാറ്റേ..."

 

പഴമ നിറഞ്ഞ പുതിയ പാട്ടുകളുടെ തുടക്കം മലയാള സിനിമയില്‍ ഹരിശ്രീ കുറിച്ചത് ‘ഇഷ്ട’ത്തില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍  പിറന്ന ഈ ഗാനത്തിലൂടെയായിരുന്നു. യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച  ഗാനം പ്രണയത്തിന്റെ പുത്തന്‍ പാട്ടനുഭവമായിരുന്നു മലയാളിക്ക്. സന്ദര്‍ഭം മുന്‍കൂട്ടി കേട്ട് സംഗീതവുമായി എത്തിയ മോഹന്‍ സിത്താര അഞ്ച് താളങ്ങള്‍ മൂളി. എല്ലാം ഒന്നിനൊന്നു മെച്ചം. സിബി മലയിലിനും സച്ചിദാനന്ദന്‍ പുഴങ്കരയ്ക്കും ഇഷ്ടം തോന്നിയത് ഒരേ താളത്തിനോട്. അതോടെ സച്ചിദാനന്ദന്‍ പുഴങ്കര ഒരു രാത്രി കൊണ്ട് ഈ പ്രണയ ഗാനം എഴുതി പൂര്‍ത്തിയാക്കി.

 

"ഒരു പൂമഴയിലേക്കെന്ന പോലെ

എന്‍ ഹൃദയത്തിലേക്കു നീ ചായുമ്പോൾ..."

 

കമല്‍ സംവിധാനം ചെയ്ത 'ഗ്രാമഫോണി'ലെ ടൈറ്റില്‍ ഗാനമായിരുന്നു "ഒരു പൂമഴയിലേക്കെന്ന പോലെ." വിദ്യാസാഗറുമായി സച്ചിദാന്ദന്‍ പുഴങ്കര ഒരിക്കല്‍കൂടി കൈകോര്‍ത്തപ്പോള്‍ പതിവു തെറ്റിച്ചില്ല. തന്റെ രചനകളില്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ പ്രിയപ്പെട്ട ഗാനവും യേശുദാസ് ആലപിച്ച ഈ ഗാനം തന്നെ. സരസനായ വിദ്യാസാഗറുമായുള്ള നിമിഷങ്ങളൊക്കെ രസകരമായിരുന്നു. ഓരോ വരിയുടെയും അർഥം പറഞ്ഞു കൊടുക്കുമ്പോഴും കൃത്യമായി അതു മനസ്സിലാക്കി പാട്ടു ചെയ്യുന്നതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിനു പ്രധാന കാരണം. സച്ചിദാനന്ദന്‍ പുഴങ്കര വിദ്യാസാഗറിനെ ഓര്‍ത്തെടുക്കുന്നു.

 

"ചന്ദനപ്പൊന്‍ സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം

എന്നുമെന്റെ മോഹാവേശം സ്വന്തമാക്കി നീയ്യെന്‍ രമ്യഭാവമേ..."

 

കവിത ഉള്ളില്‍ തിളയ്ക്കുന്ന സച്ചിദാനന്ദന്‍ പുഴങ്കരയുടെ പാട്ടുകളിലൊക്കെയും ഒരു കവിത്വമുണ്ട്. അതിലേക്ക് എഴുത്തുകാരന്‍പോലും അറിയാതെ ലയിച്ചു ചേര്‍ന്ന താളവും. ബെന്നി ജോണ്‍സണ്‍ സംഗീതം നല്‍കിയ 'ഫൈവ് ഫിംഗേഴ്‌സി'ലെ എല്ലാ ഗാനങ്ങളും എഴുതിയത് സച്ചിദാനന്ദന്‍ പുഴങ്കരയായിരുന്നു. പാട്ടുകളൊക്കെ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും ആസ്വാദകരിലേക്ക് വേണ്ടവിധം അവയൊന്നും എത്തിയില്ല.

 

തുടര്‍ന്ന് ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥന്‍ എന്നിവരുടെ സംഗീതത്തില്‍ 'കിസാന്‍,' അനൂപ് എസ്. നായരുടെ സംഗീതത്തില്‍ 'നവംബര്‍ റെയ്ന്‍,' പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ 'നായകന്‍,' ബെന്നി ജോണ്‍സണ്‍, വിജയന്‍ പൂഞ്ഞാര്‍ എന്നിവരുടെ സംഗീതത്തില്‍ 'ഫിലിം സ്റ്റാര്‍,' രഘുപതിയുടെ സംഗീതത്തില്‍ 'മൂന്നാം പ്രളയം' എന്നീ ചിത്രങ്ങള്‍ക്കും സച്ചിദാനന്ദന്‍ പുഴങ്കര പാട്ടുകളെഴുതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com