ADVERTISEMENT

മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ സമം കഴിഞ്ഞ 72 ദിവസമായി നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവിന് ഇന്ന് സമാപനം. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ഉൾപ്പെടെ എൺപതോളം പിന്നണി ഗായകർ ഇന്നു നടക്കുന്ന മെഗാ സംഗീതവിരുന്നിൽ പങ്കെടുക്കും. രാത്രി എട്ടു മണിക്ക് സമത്തിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഗ്രാന്റ് ഫിനാലെ ലൈവ്. 

 

കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടമായ സംഗീത രംഗത്തെ കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ധനസമാഹരണാർഥമാണ് സമം ഫെയ്സ്ബുക്ക് ലൈവ് സംഘടിപ്പിച്ചത്. സമത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ എൺപതോളം പ്രമുഖ പിന്നണിഗായകർ ഇഷ്ടഗാനങ്ങളും വിശേഷങ്ങളുമായി ആസ്വാദകരുമായി സംവദിച്ചു. മുതിർന്ന പിന്നണി ഗായകരായ പി. ജയചന്ദ്രൻ, കെ.എസ്.ചിത്ര. എം. ജി.ശ്രീകുമാർ, മിൻമിനി, ഉണ്ണി മേനോൻ, ലതിക, കൃഷ്ണചന്ദ്രൻ, മാർക്കോസ് തുടങ്ങിയവരും പുതു തലമുറയിലെ എല്ലാ പ്രമുഖ ഗായകരും ലൈവിൽ പങ്കെടുത്തു. 

 

മെയ് നാലു മുതൽ 60 ദിവസത്തേയ്ക്കായിരുന്നു പരിപാടി ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ എൺപതോളം പിന്നണി ഗായകർ അംഗങ്ങളായ സമത്തിലെ കൂടുതല്‍ പേർ ലൈവ് അവതരിപ്പിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും കാണികളുടെ എണ്ണം ഗണ്യമായി വർധിക്കുകയും ചെയ്തതോടെ 72 ദിവസങ്ങളിലേക്ക് പരിപാടി നീണ്ടു. 72 മേളകർത്താരാഗങ്ങളെ അനുസ്മരിപ്പിക്കും വിധം 72 ദിവസങ്ങളിൽ 72ലധികം ഗായകർ എന്ന നിലയിലേക്ക് പരിപാടി വിപുലീകരിച്ചു. 

 

എല്ലാ ദിവസവും രാത്രി 8 മണി മുതൽ 9 മണി വരെയായിരുന്നു സംഗീത പരിപാടി. ചില ദിവസങ്ങളിൽ ആസ്വാദകരുടെ അഭ്യർഥന മാനിച്ച് 10 മണി വരെ ലൈവ് നീണ്ടു. പത്തോളം ദിവസങ്ങളിൽ രണ്ടു ഗായകർ വീതം ലൈവ് അവതരിപ്പിച്ചു. ചില ദിവസങ്ങളിൽ ഒരുലക്ഷം മുതൽ മൂന്നരലക്ഷം ആളുകൾ വരെ ലൈവ് കണ്ട് ആസ്വദിച്ചിരുന്നു. ലോകചരിത്രത്തിൽ ആദ്യമായാണ് സംഗീതകലാകാരന്മാരുടെ ക്ഷേമത്തിനായി ഒരു സംഘടന ഇത്ര ദിവസം തുടർച്ചയായി സമൂഹമാധ്യമത്തിലൂടെ പരിപാടി അവതരിപ്പിക്കുന്നത്. 

 

അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങള്‍, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും വ്യക്തികളും സമത്തിന് സഹായഹസ്തവുമായെത്തി. ലോക്ഡൗൺ ആരംഭിച്ച ഘട്ടത്തിൽ തന്നെ പരിപാടികൾ നഷ്ടപ്പെട്ട് ദുരിതത്തിലായ 240 ഗായകർക്ക് ആറേകാൽ ലക്ഷത്തോളം രൂപ സഹായധനമായി നൽകിയിരുന്നു. കൂടാതെ, ലൈവ് കാണുന്നവരിൽ നിന്നു സമാഹരിച്ച 15 ലക്ഷത്തോളം രൂപ അഞ്ഞൂറോളം സംഗീതകലാകാരന്മാർക്ക് വരും ദിവസങ്ങളിൽ നൽകും. ലൈവ് കാണുന്നവർക്കായുള്ള ഗായകരുടെ ചോദ്യോത്തരപംക്തിയിലൂടെ വിജയിച്ചവർക്ക് ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും സമം വിതരണം ചെയ്തിരുന്നു. 

 

സംഗീതരംഗത്ത് ഇപ്പോൾ സജീവമല്ലാത്തവരും മുൻകാല പിന്നണിഗായകരുമുൾപ്പെടെ സാമ്പത്തികമായി ദുരിതനുഭവിക്കുന്ന സംഗീതകലാകാരന്മാരുടെ ഉന്നമനത്തിനായി മറ്റു സമൂഹമാധ്യമങ്ങളിലൂടെ സംഗീതപരിപാടികൾ തുടരാനാണ് സമത്തിന്റെ തീരുമാനം. ഓഗസ്റ്റ് മാസം മുതൽ രണ്ടിലധികം ഗായകർ ഒന്നിക്കുന്ന ലൈവ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങും. സമത്തിന്റെ പ്രസിഡന്റ് സുദീപ് കുമാർ,സെക്രട്ടറി രവിശങ്കർ, ട്രഷർ അനൂപ് ശങ്കർ, മീഡിയ സെക്രട്ടറി രാഗേഷ് ബ്രഹ്മാനന്ദൻ, എക്സിക്യുട്ടീവ് അംഗം അഫ്സൽ, വൈസ് പ്രസിഡന്റ് വിജയ് യേശുദാസ് എന്നിവരടങ്ങുന്ന യുവഗായകരുടെ സംഘമാണ് ഓൺലൈൻ സംഗീതപരിപാടി സംഘടിപ്പിക്കാൻ മുൻനിരയിൽ നിന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com