ADVERTISEMENT

അമ്മ പാടിപ്പതിപ്പിച്ച പാട്ടുകള്‍ കോർത്തിണക്കി മെഡ്‌ലിയുമായി അന്തരിച്ച രാധിക തിലകിന്റെ മകൾ ദേവിക സുരേഷ്. രാധികയുടെ ഏറ്റവും പ്രശസ്തമായ മായാമഞ്ചലിൽ, കാനന കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്. അമ്മയ്ക്കുള്ള സ്നേഹാദരമായാണ് ദേവിക മെഡ്‌ലി ഒരുക്കിയത്. കീബോർഡിൽ ഈണമിട്ട് ശ്വേത മോഹനും വിഡിയോയുടെ ഭാഗമായി. അകാലത്തിൽ വേർപെട്ടു പോയ അമ്മയുടെ ഓർമകളുണർത്തിയാണ് ദേവികയുടെ പാട്ട്. മെഡ്‌ലി ഒരുക്കാൻ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സുജാതയ്ക്കും ശ്വേതയ്ക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചു കൊണ്ടാണ് ദേവിക് പാട്ട് പുറത്തിറക്കിയത്. 

 

‘എന്നും എന്നോടൊപ്പമുള്ള എന്റെ അമ്മയ്ക്കുള്ള സ്നേഹാദരമാണിത്. അമ്മയുടെ മൂന്ന് ജനപ്രിയ ഗാനങ്ങൾ ഞാൻ പുനരവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കീബോർഡിൽ മാന്ത്രിക ഈണവുമായി ശ്വേത ചേച്ചി ഒപ്പം ചേർന്നു. കുറച്ചു കാലമായി ഞാൻ ഇത്തരത്തിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, സംഗീതത്തിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ ഞാൻ അതിൽ നിന്നും സ്വയം മാറി നിൽക്കുകയായിരുന്നു. ഒരു മികച്ച ഗായികയാണെന്ന് ഞാൻ എന്ന് കരുതുന്നില്ല. എങ്കിലും ഇതെന്റെ അമ്മയ്ക്കു വേണ്ടി’.– പാട്ട് പങ്കുവച്ച് ദേവിക കുറിച്ചു. 

 

ദേവിക ഫോണിൽ അമ്മയ്ക്കൊപ്പമുള്ള ഓർമച്ചിത്രങ്ങൾ നോക്കി നിൽക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ശരതിന്റെ സംഗീതത്തിൽ ‘ഒറ്റയാൾപ്പട്ടാളം’ എന്ന ചിത്രത്തിനു വേണ്ടി ജി.വേണുഗോപാലും രാധിക തിലകും ചേർന്നു പാടിയ മായമഞ്ചലിൽ എന്ന ഗാനമാണ് ദേവിക ആദ്യം ആലപിച്ചത്. തുടർന്ന് മിസ്റ്റർ ബ്രഹ്മചാരിയിൽ മോഹൻ സിത്താര സംഗീതം നൽകി എം.ജി.ശ്രീകുമാറിനൊപ്പം രാധിക പാടിയ ‘കാനനക്കുയിലേ’ എന്ന ഗാനം ദേവിക പാടി. പാട്ടിൽ ഇടയ്ക്ക് ‘മറക്കില്ല നിന്നെ’ എന്ന ഭാഗമെത്തിയപ്പോള്‍ അമ്മയുടെ ഓർമകളിൽ വിതുമ്പി ദു:ഖത്താൽ മുഖം മറച്ച ദേവിക പ്രേക്ഷകർക്കു നൊമ്പരക്കാഴ്ചയായി. 

 

‘ഗുരു’ എന്ന ചിത്രത്തിൽ ഇളയരാജുടെ സംഗീതത്തിൽ കെ.ജെ.യേശുദാസും രാധികയും ചേർന്നാലപിച്ച ‘ദേവസംഗീതം നീയല്ലേ’ എന്ന ഗാനം പാടിയാണ് ദേവിക മെഡ്‌ലി അവസാനിപ്പിക്കുന്നത്. ശ്വേത മോഹന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പുറത്തിറക്കിയത്. ദേവികയുടെ മെഡ്‌ലി ഇതിനോടകം നിരവധി ആസ്വാദകരെ നേടി. അമ്മയുടെ അതേ സ്വരഭംഗി മകൾക്കും കിട്ടിയിട്ടുണ്ടെന്നാണ് പ്രേക്ഷകപക്ഷം. സംഗീതലോകത്ത് സജീവമാകുമെന്നും പ്രതീക്ഷിക്കുന്നതായും ആസ്വാദകർ കുറിച്ചു.  

 

അകാലത്തിൽ വിടപറഞ്ഞെങ്കിലും കലാരംഗത്തിന് രാധിക തിലക് എന്ന ഗായിക സമ്മാനിച്ച ഗാനങ്ങളെല്ലാം ഇന്നും അനശ്വരങ്ങളായി തന്നെ നിലനില്‍ക്കുകയാണ്. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015–സെപ്റ്റംബർ 20നാണ് ഗായിക അന്തരിച്ചത്. ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടില്ലെങ്കിലും പാടിയതെല്ലാം മലയാളികളുടെ മനസിൽ കൊരുത്തുവച്ചിട്ടാണ് രാധിക യാത്രയായത്. കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസിൽ മിഥുനമഴ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നീ ഹിറ്റുകൾ മാത്രം മതി രാധിക തിലക് എന്ന ഗായികയെ എന്നെന്നും ഓര്‍മയിൽ സൂക്ഷിക്കാൻ.

 

English Summary: Musical tribute for Radhika Thilak by her daughter Devika Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com