'ലോക്ഡൗൺ വന്നില്ലേ, എനിക്ക് ആശയടക്കണ്ടേ?' ഹിറ്റായി ഗായത്രിയുടെ ക്വാറന്റീൻ പാരഡി
Mail This Article
നീരജ് മാധവിന്റെ ‘പണി പാളി’ റാപ്പിന് കോഴിക്കോട് സ്വദേശിനി ഗായത്രി എസ്. നമ്പ്യാർ ഒരുക്കിയ പാരഡിക്ക് സമൂഹമാധ്യമങ്ങളിൽ കയ്യടി. ലോക്ഡൗൺ കാലത്ത് തനിച്ച് വീട്ടിൽ കഴിയുന്നവരുടെയും ഭക്ഷണമുണ്ടാക്കുന്നവരുടെയും വിരസത വിവരിച്ചു കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. മാസ്ക് ധരിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്തില്ലെങ്കിൽ വൈറസിനോടു പൊരുതേണ്ടി വരുമെന്നും സ്ഥിതി ഗുരുതരമാകുമെന്നുമുള്ള അവബോധം പകർന്നാണ് വിഡിയോ അവസാനിക്കുന്നത്.
രസകരവും ലളിതവുമായ വരികൾ കോർത്തിണക്കി സരസമായ രീതിയിലാണ് ഗായത്രിയുടെ പാട്ട്. ലോക്ഡൗൺ കാലത്ത് ഒറ്റയ്ക്കു കുടുങ്ങിപ്പോയവർ സ്വന്തമായി ഭക്ഷണമുണ്ടാക്കി മടുത്ത അവസ്ഥയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് പാട്ടൊരുക്കിയതെന്ന് വിഡിയോ പങ്കുവച്ച് ഗായത്രി കുറിച്ചു. താളവും പ്രാസവും ഒപ്പിച്ച വരികൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഇതിനോടകം നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോയമ്പത്തൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഗായത്രി. ജോലിസംബന്ധമായ ആവശ്യത്തിനായി വിദേശത്തു പോയ ഗായത്രി ലോക്ഡൗണിൽ അവിടെ കുടുങ്ങി. കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയ അവർ ഇപ്പോൾ റൂം ക്വാറന്റീനിലാണ്. ഈ ദിനങ്ങളിലെ വിരസതയകറ്റാന്‍ വേണ്ടിയാണ് പണി പാളി പാട്ടിനു പാരഡിയൊരുക്കിയത്.
നേരമ്പോക്കിനു വേണ്ടി ചെയ്തതാണെങ്കിലും ഗായത്രിയുടെ റാപ്പ് മണിക്കൂറുകൾക്കകം വൈറലായി. മാസ്ക് ധരിച്ചില്ലെങ്കിൽ ‘പണിപാളും’ എന്ന അടിക്കുറിപ്പോടെ കേരള ഡിസാസ്റ്റർ ഹെൽപ് ഡെസ്കിന്റെ ഫെയ്സ്ബുക് പേജിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീരജ് മാധവ് വരികളെഴുതി ആലപിച്ച പണി പാളി റാപ്പ് സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരുന്നു. പ്രമുഖരുൾപ്പെടെ നിരവധി പേർ പാട്ടിന്റെ ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.
English Summary: Pani paali parody version goes viral