രാഹുൽ ഗാന്ധിയ്ക്കും ഇഷ്ടപ്പെട്ടു ഈ കൗമാരക്കാരിയുടെ ശബ്ദം; കുടിലിനു മുന്നിലെ പാട്ടിനു കയ്യടി
Mail This Article
മാനന്തവാടി കോൺവെന്റ് കോളനിയിലെ കുടിലിനു മുന്നിലിരുന്ന് താളം മുറിയാതെ ശ്രുതി മധുരമായി പാടിയ രേണുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത രേണുകയുടെ പാട്ടുകൾ വയനാട് എംപി രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രമുഖർ പങ്കുവച്ചു. പാട്ട് വൈറലായതോട സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരവും വാഗ്ദാനം ചെയ്തു.
‘തങ്കത്തോണി തെന്മലയോരം കണ്ടേ’ എന്ന ഗാനം പാടിയാണ് രേണുക സമൂഹമാധ്യമലോകത്തെ ആദ്യം വിസ്മയിപ്പിച്ചത്. പിന്നെയും ഇടമുറിയാതെ പാട്ടുകൾ എത്തി. വയനാട്ടിലെ ജോർജ് കോര എന്ന സംഗീതസംവിധായകനാണ് ഈ കലാകാരിയെ ആദ്യം പരിചയപ്പെടുത്തിയത്. പാട്ട് പഠിക്കാത്ത അപൂർവ പ്രതിഭയെക്കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമ ലോകം.
മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് രേണുക. രേണുകയുടെ അച്ഛനും മികച്ച ഗായകനാണ്. പാട്ട് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ഈ കലാകാരിക്ക് അതു സാധ്യമല്ല. പാട്ട് വൈറലായതോടെ രേണുകയുടെ വീട്ടിലെ പരിമിതമായ സൗകര്യങ്ങളും ചർച്ചയായി. ഇത്തരം പ്രതിഭകൾ വളർന്നു വരാനായി പിന്തുണ നൽകണമെന്നും സൗകര്യപ്രദമായ ജീവിത സാഹചര്യം ഒരുക്കാൻ അധികാരികൾ ഉൾപ്പെടെ മുന്നിട്ടിറങ്ങണമെന്നും പാട്ടാസ്വാദകർ പ്രതികരിച്ചു.
English Summary: Rahul Gandhi appreiates viral singer Renuka