ഹാര്‍മോണിയപ്പെട്ടിയും തബലയുമില്ല; കൈക്കോട്ട് പിടിച്ച് അലി പാടുന്നത് അതിജീവിനത്തിന്റെ പാട്ടുകൾ
Mail This Article
ആള്‍ക്കൂട്ടങ്ങളും ആസ്വാദക വൃന്ദവുമില്ലാത്ത കോവിഡ്ക്കാലത്ത് ഉപജീവനത്തിനായി പാടുപെടുന്ന നിരവധി കലാകാരന്മാരുണ്ട്. സംഗീതത്തെ ജീവിതമാർഗമായിക്കണ്ടിരുന്ന കോഴിക്കോട് കല്ലായി സ്വദേശി അലി ഇപ്പോൾ കൽപ്പണിയ്ക്കിറങ്ങിയിരിക്കുകയാണ്. മഹാമാരിക്കും തോല്‍പ്പിക്കാനാകാത്ത ഇച്ഛാശക്തിയാണ് അലിയെ പാടുന്ന കല്‍പ്പണിക്കാരനാക്കിയത്.
എം.എസ്.ബാബുരാജിന്റെ അതിമനോഹരഗാനങ്ങൾ പാടി ആസ്വാദകരെ ഹരംകൊള്ളിച്ചിരുന്ന അലി ഇപ്പോൾ പാടുന്നത് അതീവനത്തിന്റെ പാട്ടാണ്. ഹാർമോണിയപ്പെട്ടിയും തബലയുമില്ലാതെ ജോലിക്കിടയിൽ ഏറെ ആസ്വദിച്ചാണ് അലിയുടെ പാട്ട്. സുഗതകുമാരി ടീച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പാട്ട് പിന്നെയും പാടിനോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.
സ്റ്റേജ് പരിപാടികളുമായി തിരക്കിട്ടു നടന്ന അലിയ്ക്കൊപ്പം നിരവധി കലാകാരന്മാരും ഉണ്ടായിരുന്നു. എന്നാൽ താളംപിടിച്ചും ശ്രുതിചേര്‍ത്തും തഴമ്പിച്ച കൈകളില്‍ അലിയെ പോലെ കൈകോട്ട് പിടിയ്ക്കാന്‍ അവര്‍ക്കറിയില്ല. ഉപജീവനത്തിനായി കൽപ്പണിയ്ക്കിറങ്ങിയ അലി, ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെ സഹായിക്കാനായി വരുമാനത്തിലെ ചെറിയൊരു ഭാഗം മാറ്റി വയ്ക്കുന്നുമുണ്ട്.