ADVERTISEMENT

 

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഇന്ന് എഴുപതാം പിറന്നാൾ. കൈതപ്രം കണ്ണാടി മനയിൽ കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായാണ് 1950 ഓഗസ്റ്റ് 4ന് കർക്കടകത്തിലെ രേവതി നക്ഷത്രക്കാരന്റെ ജനനം. കുട്ടിക്കാലത്ത് ദാരിദ്ര്യവും ക്ലേശങ്ങളും ഏറെ അനുഭവിക്കേണ്ടിവന്നെങ്കിലും സംസ്കൃതപഠനവും സാഹിത്യവായനയുമൊക്കെ അന്നു മുതൽ കൂട്ടിനുണ്ടായിരുന്നു. വല്യമ്മയുടെ മകനായ നീലമന ഈശ്വരൻ നമ്പൂതിരി ലൈബ്രേറിയനായിരുന്ന മാതമംഗലം  ഭാരതി ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളിലൂടെയാണ് പുറംലോകത്തെ അടുത്തറിഞ്ഞത്. ഇടയ്ക്കു കുടുംബക്ഷേത്രത്തിലെ പൂജാരിയുമായി.

 

പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം കോട്ടയം പഴശ്ശി തമ്പുരാന്റെ ശിഷ്യനായി സംഗീതപഠനം തുടങ്ങി. പിന്നീട് പൂഞ്ഞാർ കോവിലകത്തും തലശ്ശേരി പൈതൽമാഷിനു കീഴിലും തുടർന്ന് തിരുവനന്തപുരത്തും സംഗീതപഠനം. തിരുവനന്തപുരത്തെ ജീവിതത്തിനിടെ 1974ൽ ആകാശവാണിയിൽ പാടാനുള്ള അവസരം ലഭിച്ചു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹം’ നാടകട്രൂപ്പിനു വേണ്ടി പാട്ടുകൾ ഈണമിടുകയും പാടുകയും ചെയ്തിരുന്നു. തുടർന്ന് കവിതകൾ മലയാളത്തിലെ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. യേശുദാസിന്റെ ‘തരംഗിണി’ക്കുവേണ്ടി എഴുതിയ ചില പാട്ടുകളാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.

 

1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് ആദ്യമെഴുതിയ ചലച്ചിത്രഗാനം. പിന്നീടിങ്ങോട്ട് 350ൽ അധികം സിനിമകൾക്കായി കൈതപ്രം പാട്ടെഴുതി. അനേകം സംഗീതസംവിധായകരുടെ പ്രിയപ്പെട്ട ഗാനരചയിതാവായി. എന്നാൽ, കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിലാണ് ഏറ്റവുമധികം ഗാനങ്ങൾ പിറന്നത്. 1989ൽ ‘വരവേൽപ്’ എന്ന ചിത്രത്തിലൂടെയാണ് ജോൺസണുമായി കൈതപ്രം കൂട്ടുകൂടിയത്.

 

എം.ടി വാസുദേവൻ നായരുമായി കൈതപ്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. മൂത്ത സോഹോദരന്റെ സ്ഥാനത്താണ് കൈതപ്രം എം.ടിയെ കാണുന്നത്. എല്ലാ പിറന്നാളിനും പതിവായി നടത്തുന്ന മൂകാംബിക ദർശനത്തിനിടയിൽ ഇരുവരും തമ്മിൽ കണ്ടുമുട്ടാറുമുണ്ട്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മൂകാംബിക ദർശനവും പതിവ് കൂടിക്കാഴ്ചകളും സാധ്യമല്ല. രേഖകൾ പ്രകാരം ഇന്നാണ് കൈതപ്രത്തിന്റെ പിറന്നാൾ എങ്കിലും നക്ഷത്രപ്രകാരം ഓഗസ്റ്റ് ഒൻപതിനാണ്. സപ്തതിയാണെങ്കിലും ലോകം മുഴുവൻ അശാന്തമായിക്കഴിയുന്ന സാഹചര്യത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെ ഈ ദിനവും കടന്നു പോവുകയാണ് കൈതപ്രത്തിന്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com