ADVERTISEMENT

കോവിഡ് മഹാമാരി ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം അതിജീവിക്കാൻ സഹായകമായ വിഡിയോ പുറത്തിറക്കി വൈറലായിരിക്കുകയാണ് ചൈനയിലെ ഒരു ഗ്രാമത്തിലെ കർഷക ദമ്പതികളായ ഫാൻ ഡെദുയോയും പെങും. ഷഫിൾ ഡാൻസ് എന്ന നൃത്തരൂപത്തിന്റെ നാടൻ ആവിഷ്ക്കാരമാണ് ഇവരുടേത്. ഗ്രാമവാസികളായ ഫാൻ ഡെദുയോയും പെങും ഇന്ന് ചൈനക്കാർക്കു മുഴുവൻ സുപരിചിതരാണ്. ഒരിക്കൽ അകടത്തിൽ പെട്ട് വിഷാദരോഗിയായി മാറിയ ഫാനിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെങ് ഷഫിൾ ഡാൻസിനെക്കുറിച്ച് അറിഞ്ഞത്. 

 

മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും ശാരീരികക്ഷമതക്കും അത്യുത്തമമാണ് ഈ നൃത്തശൈലി എന്നറിഞ്ഞതോടെ പെങ് അത് പഠിച്ചെടുത്തു. ഫാനിനു എളുപ്പത്തിൽ പഠിക്കാനാണ് പെങ് നാടൻ ശൈലി പരീക്ഷിച്ചത്. അത് ഫലം കാണുകയും ചെയ്തു. ഷഫിൾ ഡാൻസ് ഫാനിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി. പഴയ കളിയും ചിരിയുമൊക്കെ തിരിച്ചുവന്നു.  

 

പഴയ ജീവിതശൈലി തുടരുന്നതിനിടയിലാണ് കോവിഡിന്റെ ആക്രമണം. ലോകം മുഴുവനും സമ്മർദ്ദത്തിലാവുന്നത് കണ്ടപ്പോൾ പെങ്ങും ഫാനും കൂടി തങ്ങളുടെ കൈവശമുണ്ടായിരുന്ന ഷഫിൾ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിഡിയോ വൈറലാവുകയും ചെയ്തു. ചൈനയിൽ വൈറലായ ഈ വിഡിയോയ്ക്ക് ഇപ്പോൾ കേരളത്തിലും ആരാധകരേറെയാണ്. മലയാളികുട്ടി കലാകാരന്മാർ ഉൾപ്പെടെ ഷഫിൾ ഡാൻസിനെ ഏറ്റെടുത്തു. 

 

പ്രത്യേകിച്ച് വേദിയൊന്നും ആവശ്യമില്ലാത്ത, എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കളിക്കാവുന്ന ഷഫിൾ ഡാൻസിന് ഒരു ചരിത്രം കൂടിയുണ്ട്. 1980കളിൽ മെൽബണിൽ ആണ് ഈ നൃത്തരൂപത്തിന്റെ ഉത്ഭവം. ചടുലമായ ഇലക്ട്രോണിക് സംഗീതത്തിനൊപ്പം കാല്പാദങ്ങൾക്കും കൈചലനത്തിനും പ്രാധാന്യമുണ്ട്. പാദങ്ങൾ വേഗത്തിൽ ശക്തമായി ഉപയോഗിക്കുമ്പോൾ രക്തയോട്ടം കൂടുതലാവുന്നു. ശരീരത്തിന്റെ വേഗചലനങ്ങളാണ് ഫിസിയോതെറാപ്പി ചെയ്യുന്ന പോലെയുള്ള ഗുണഫലം നൽകുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും കളിക്കാവുന്ന ഈ വെറൈറ്റി ഡാൻസിന് ഇപ്പോൾ ആരാധകരും ആസ്വാദകരും ഏറെയാണ്. 

 

English Summary: Shuffle dance video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com