സ്റ്റുഡിയോ വരാന്തയിൽ സിഗരറ്റും വലിച്ച് നൊട്ടേഷൻസ് കൊടുക്കുന്ന ജോൺസൺ മാഷ്; ഓർമ പങ്കുവച്ച് എം. എ. നിഷാദ്
Mail This Article
മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ ചരമദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകൾ പങ്കുവച്ച് സംവിധായകൻ എം. എ. നിഷാദ്. ഇരുവരും തമ്മിൽ വളരെ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ജോൺസൺ മാഷിനെ ആദ്യമായി കണ്ടപ്പോൾ മുതലുള്ള ഓരോ കാര്യങ്ങളും ഓർത്തെടുത്ത നിഷാദ് മാഷിന് ഒരിക്കലും മരണമില്ല എന്നും അദ്ദേഹം ആ അനശ്വര ഈണങ്ങളിലൂടെ എന്നും ജീവിക്കുമെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു.
എം.എ.നിഷാദിന്റെ സമൂഹമാധ്യമ പോസ്റ്റ്:
‘ഓർമ്മകളിൽ എന്നും. മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകൻ ജോൺസൺ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 9 വർഷങ്ങൾ. അദ്ദേഹവുമായി വ്യക്തിപരമായി എനിക്കൊരുപാട് അടുപ്പമുണ്ടായിരുന്നു. ഞാനാദ്യം നിർമ്മിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത്, മമ്മൂട്ടി, ശ്രീനിവാസൻ, തിലകൻ ചേട്ടനുൾപ്പടെയുളളവർ അഭിനയിച്ച ‘ഒരാൾ മാത്രം’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജോൺസൺ മാഷായിരുന്നു. ചൈത്ര നിലാവിന്റെ എന്നാരംഭിക്കുന്ന കൈതപ്രത്തിന്റെ വരികൾക്ക്, മാഷിന്റെ ഹാർമോണിയത്തിൽ അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളാൽ പാട്ട് ചിട്ടപ്പെടുത്തിയത് ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു.
എവിഎം റെക്കാർഡിങ് സ്റ്റുഡിയോയുടെ വരാന്തയിൽ, രാജാമണിചേട്ടനുമായി സിഗരറ്റും വലിച്ച് നൊട്ടേഷൻസ് കൊടുക്കുന്നജോൺസൺ മാഷ്. അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത് ആ വരാന്തയിലാണ്. സിനിമാക്കാരുടെ സ്ഥിരം ജാഡകളും ഞാനെന്ന ഭാവവുമില്ലാത്ത ഒരു സാധാരണക്കാരനായ ഗ്രാമീണൺ. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകളിൽ ഗ്രാമത്തിന്റെ നന്മയുടെ ശീലുകളും നാടൻ പാട്ടിന്റെ താളവും ഗൃഹാതുരത്വത്തിന്റെ ലയവും കടന്ന് വരുന്നത്.
‘മൗനത്തിൻ ഇടനാഴിയിൽ, നിൽപ്പൂ നീ ജനുമൃതികൾക്കകലേ, പവിഴം പോൽ പവിഴാധരം പോൽ, കണ്ണീർ പൂവിന്റെ കവിളിൽ തലോടി, ദേവീ ആത്മരാഗം, മൈനാഗ പൊൻമുടിയിൽ, കുന്നിമണി ചെപ്പ് തുറന്ന് എണ്ണി നോക്കും നേരം... അങ്ങനെ എത്രയെത്ര ഗാനങ്ങൾ... എണ്ണിയാൽ തീരില്ല. സംഗീതത്തിന് മരണമില്ല. സംഗീതജ്ഞർക്കും. അവർ എന്നും ജീവിക്കും, അവരുടെ പാട്ടുകളിലൂടെ. ജോൺസൻ മാഷ് ഇന്നും നമ്മോടൊപ്പമുണ്ട്.’
English Summary: Director M A Nishad shares memories with Johnson Master