ADVERTISEMENT

വസ്ത്ര സ്വാതന്ത്ര്യത്തെ ഹനിക്കും വിധം അനശ്വര രാജനെതിരെ വിമർശനങ്ങളുയർത്തുന്നവരുടെ വായടപ്പിച്ച് ഗായിക ഗൗരി ലക്ഷ്മി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിലൂടെയും കുറിപ്പിലൂടെയുമാണ് ഗൗരി ലക്ഷ്മിയുടെ പ്രതികരണം. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ ഇരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് ഗൗരി അനശ്വരയ്ക്ക് പിന്തുണയറിയിച്ചത്. 

ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിലും ചിത്രത്തിൽ കാലുകൾ കണ്ടതിന്റെ പേരിലുമാണ് അനശ്വരയ്ക്കു നേരെ സൈബർ ആക്രമണം ഉണ്ടായത്. വിമർശിച്ചവർക്കു തക്ക മറുപടിയായി കാലുകൾ കാണാൻ പാകത്തിനുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രമാണ് ഗൗരി ലക്ഷ്മി പങ്കുവച്ചത്. ചിത്രത്തിനൊപ്പം മൂർച്ചയേറിയ വാക്കുകൾ കൊണ്ട് ഹ്രസ്വകുറിപ്പും എഴുതിയിട്ടുണ്ട്. 

‘അതെ ഓൺലൈൻ ആങ്ങളമാരേ, ഞങ്ങൾക്കു കാലുകൾ ഉണ്ട്. കാലുകൾ മാത്രമല്ല കൈകൾ, തോളുകൾ, കക്ഷം, മാറിടം, യോനി എന്നിങ്ങനെ തൊലിയിൽ പൊതിഞ്ഞ ഒരു പൂർണമായ ശരീരം ഞങ്ങൾക്കുണ്ട്. നിങ്ങളുടെ അറിവിലേയ്ക്കു ചില കാര്യങ്ങൾ പറയാം ചേട്ടന്മാരേ, ഞങ്ങൾ യഥാർഥത്തിൽ ശരീരത്തിനു‌ മേൽ വസ്ത്രം ധരിക്കുന്നുണ്ട്. ഞങ്ങൾ പൂർണ വസ്ത്രധാരികളായല്ല ജനിച്ചത്. 

വസ്ത്രം ധരിക്കണോ വേണ്ടയോ എന്നും ധരിച്ചാൽ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങൾ മൂടണം എന്നും ഏതൊക്കെ ഭാഗങ്ങൾ പുറമേ കാണിക്കണം എന്നും ഞങ്ങളാണ് തീരുമാനിക്കുന്നത്. അത് ഞങ്ങളുടെ മാത്രം ഇഷ്ടമാണ്. നിങ്ങളുടേതല്ല. സ്ത്രീകളുടെ സമൂഹമാധ്യമ പോസ്റ്റിനു താഴെ അസംബന്ധം പറയുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കൂ’.– ഗൗരി ലക്ഷ്മി കുറിച്ചു.

‘ഇറ്റ്സ് ഔർ ചോയ്സ്’ എന്ന ഹാഷ് ടാഗോടു കൂടിയാണ് ഗൗരി ലക്ഷ്മിയുടെ പോസ്റ്റ്. പഴയ ചിത്രമാണെങ്കിലും ഇപ്പോൾ ഇത് പങ്കുവയ്ക്കേണ്ടത് അനിവാര്യമാണെന്നും ഗായിക അറിയിച്ചു. ഗൗരിയുടെ പോസ്റ്റിനു പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിമ കല്ലിങ്കൽ എത്തി. അനശ്വരയ്ക്കു പരിപൂർണ പിന്തുണയറിയിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രം റിമ പോസ്റ്റു ചെയ്തിരുന്നു.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്കു നേരെയാണ് വിമർശനമുയർന്നത്. കമന്റുകൾ പരിധി വിട്ടതോടെ സമൂഹമാധ്യമ സദാചാരക്കാർക്ക് അനശ്വര തന്നെ കഴിഞ്ഞ ദിവസം ശക്തമായ മറുപടി നൽകിയിരുന്നു. അനശ്വരയെ പിന്തുണച്ച് പോസ്റ്റുകളും കുറിപ്പുകളും ഇപ്പോൾ സജീവമായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com