ADVERTISEMENT

ജീവിതത്തിലെ വസന്തകാലം അവസാനിച്ചു എന്ന് സംഗീതസംവിധായകൻ ഇഷാൻ ദേവ് ഇടറുന്ന സ്വരത്തിൽ പറയുമ്പോൾ വേദനയോടെയാണെങ്കിലും അത് കേട്ടിരുന്നേ പറ്റൂ. കാരണം ബാലഭാസ്കർ എന്ന ഉദയസൂര്യന്‍ അസ്തമിച്ച ദിനത്തിൽ ഇഷാന്റെ സന്തോഷങ്ങൾക്കു മേലെ ഇരുട്ട് പടരുകയായിരുന്നു. കലാകാരൻ എന്ന നിലയിലുള്ള ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ. കലാലായ കാലത്തു തുടങ്ങിയ സൗഹൃദം വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ഏറെ വീര്യമുള്ളതായി തീർന്നിരുന്നു. ഇഷാന് ബാലു അച്ഛനായിരുന്നു, ജ്യേഷ്ഠനായിരുന്നു പിന്നെ നിർണയിക്കാനാകാത്ത ആരൊക്കെയോ ആയിരുന്നു. എല്ലാ സ്നേഹവും ആദരവും നൽകി ഇഷാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ‘ബാലു അണ്ണൻ’ ഹൃദയത്തെ മുറിപ്പെടുത്തി കടന്നു പോയത് ഇന്നും വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്. എല്ലാ നോവിന്റെയും മറുമരുന്നായി സംഗീതത്തെ ചേർത്തു പിടിക്കുമ്പോഴും പ്രിയപ്പെട്ട ബാലു അണ്ണൻ തിരികെ വന്നിരുന്നുവെങ്കിൽ എന്ന് വിങ്ങുന്ന മനസ്സോടെ ആഗ്രഹിക്കുകയാണ് ഇഷാൻ. ബാലഭാസ്കറിന്റെ ഓർമദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള തീരാ ഓർമകളുമായി ഇഷാൻ ദേവ് മനോരമ ഓൺലൈനിനൊപ്പം.

എന്റെ വസന്തം കൊഴിഞ്ഞു

എല്ലാവരുടെയും ജീവിതത്തിൽ ഒരു വസന്ത കാലം ഉണ്ടാകുമല്ലോ. എന്റെ ജീവിതത്തിൽ അത് ബാലു അണ്ണനും ആ കോളേജും പിന്നെ ഞങ്ങളുടെ കുടുംബവും ആയിരുന്നു. ബാലു ചേട്ടൻ മരിക്കുന്നത് വരെയുള്ള കാലമായിരുന്നു ജീവിതത്തിലെ വസന്ത കാലം. അത് അവസാനിച്ചു. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആയിരുന്നു ബാലു അണ്ണൻ. അതിനു പകരം വയ്ക്കാൻ മറ്റാരുമില്ല. ആ നഷ്ടം ഒരിക്കലും നികത്താനും ആകില്ല.

അണ്ണൻ എന്നെ കേൾക്കുമായിരിക്കും

കോളജ് കാലം മുതലേ ഞങ്ങളുടെ ജീവിതവും സൗഹൃദവും സംഗീതത്തിൽ ആഴപ്പെട്ടതായിരുന്നു. എന്നാൽ കലാലയ ജീവിതം കഴിഞ്ഞതോടെ ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ച് സംഗീതരംഗത്തു പ്രവർത്തിച്ചിട്ടില്ല. ഓരോരുത്തരും സംഗീതവുമായി പല വഴിയിൽ സഞ്ചരിച്ചുവെങ്കിലും എല്ലാവരും തമ്മിലുള്ള സൗഹൃദം അതേപടി നിലനിൽക്കുന്നുണ്ടായിരുന്നു. എനിക്ക് പക്ഷെ ബാലു അണ്ണന്റെ കൂടെ പ്രവർത്തിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഒരു പാട്ടിനെക്കുറിച്ച് ഞങ്ങൾ തമ്മില്‍ ചർച്ചകളും നടത്തിയിരുന്നു. പക്ഷേ ആ ആഗ്രഹം സാധിക്കുന്നതിനു മുന്‍പേ ബാലു അണ്ണൻ പോയി. അദ്ദേഹത്തിനു വേണ്ടി കഴിഞ്ഞ വർഷം ഞാൻ ഒരു പാട്ട് ചെയ്തിരുന്നു. ഞാൻ പാടുന്നത് ബാലു അണ്ണൻ എവിടെയെങ്കിലുമിരുന്ന് കേൾക്കുമായിരിക്കും. 

എനിക്കിത് സഹിക്കാനാകുന്നില്ല

ജീവിതത്തിൽ എനിക്ക് പല നഷ്ട്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്റെ പതിനെട്ടാം വയസ്സിൽ അമ്മ മരിച്ചു. ആ ദുഃഖത്തിൽ നിന്ന് മുക്തി നേടാൻ അഞ്ചു വർഷത്തോളം വേണ്ടി വന്നു. ഇപ്പോൾ വീണ്ടും അതുപോലെ മറ്റൊരു ദുഃഖം അഭിമുഖീകരിക്കേണ്ടി വന്നു. ഒരിക്കൽ ഞാനും ബാലു അണ്ണനും സംസാരിക്കുന്നതിനിടയിൽ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടു പോയാൽ എങ്ങനെ ആ അവസ്ഥ അംഗീകരിക്കാൻ സാധിക്കും എന്ന് ഞാൻ ചോദിച്ചു. എടാ തമാശക്ക് പോലും അങ്ങനെ പറയല്ലേ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അതേ വേദന അദ്ദേഹം എനിക്കു തന്നിട്ട് പോകുമ്പോൾ ഞാൻ അത് എങ്ങനെ സഹിക്കും. 

എന്റെ പാതിയും കൊണ്ടുപോയി

ജീവിതത്തിൽ മറ്റൊരാളെ പകരം വച്ചു നികത്താനാകുന്ന നഷ്ട്ടം അല്ല ബാലു ചേട്ടൻ എന്നില്‍ ഏൽപ്പിച്ചത്. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആയിരുന്നു അദ്ദേഹം. ഞങ്ങളുടേത് ഒരു പ്രൊഫഷണൽ ബന്ധമേയല്ല. ആത്മ ബന്ധം ആയിരുന്നു. എന്റെ ഒരു പകുതിയും കൊണ്ടാണ് ബാലു അണ്ണൻ പോയത്. ഞാൻ പഴയതു പോലെ ആകാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കഴിയുന്നില്ല. പലപ്പോഴും പഴയ എന്നെ എനിക്ക് മിസ് ചെയ്യുന്നു. സംഗീതത്തിലൂടെ എല്ലാം മറക്കാൻ ശ്രമിക്കുകയാണിപ്പോൾ.

ആ സ്വപ്നം അവശേഷിക്കുന്നു

ബാലു അണ്ണൻ ആരോഗ്യപരമായ കാര്യങ്ങളും ഏറെ ശ്രദ്ധിച്ചിരുന്നു അദ്ദേഹം സിക്സ് പാക് ആയിരുന്നു. സിക്സ് പാക് കാണിച്ചു വേദിയിൽ വയലിൻ വായിക്കുകയും ഡാൻസ് ചെയ്യുകയും വേണമെന്ന് ഇടക്കിടക്ക് പറയുമായിരുന്നു. അങ്ങനെ ഇതുവരെ ആരും ചെയ്തിട്ടില്ല. പക്ഷെ ചേട്ടന് അത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ ആ കലാകാരനിൽ നിന്ന് അദ്ഭുതാവഹമായ ആ പ്രകടനവും നമുക്ക് കാണാമായിരുന്നു. ആ ആഗ്രഹം സാധിക്കാതെ അണ്ണൻ പോയി. ഒരു വാക്കു പോലും പറയാതെ.

English Summary: Ishaan Dev remembers Balabhaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com