ഹിന്ദി റിയാലിറ്റി ഷോയിൽ കിരീടം നേടി മലയാളി പെൺകുട്ടി; അഭിമാനമായി ആര്യനന്ദ
Mail This Article
ഇന്ത്യൻ സംഗീത റിയാലിറ്റി ഷോ ‘സരിഗമപ’യില്‍ വിജയകിരീടം ചൂടി മലയാളി പെൺകുട്ടി ആര്യനന്ദ. വിധികർത്താക്കൾ എഴുന്നേറ്റു നിന്നു കയ്യടിച്ച മികച്ച പ്രകടനമായിരുന്നു ആര്യനന്ദ കാഴ്ചവച്ചത്. ഞായറാഴ്ചയായിരുന്നു മത്സരത്തിന്റെ അവസാനദിനം. അഞ്ചു ലക്ഷം രൂപയും ട്രോഫിയും സ്വന്തമാക്കിയാണ് ഈ കോഴിക്കോടുകാരി രാജ്യത്തിനു മുന്നിൽ മലയാളക്കരയുടെ അഭിമാനമായത്.
മത്സരത്തിനായി തെന്നിന്ത്യയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ആര്യനന്ദ. സരിഗമപയുടെ അവസാന റൗണ്ടിൽ പതിനാലു പേരിൽ നിന്ന് സപ്തസ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു പേരെ തിരഞ്ഞെടുത്ത് അതിൽ നടത്തിയ പ്രകടനത്തിന്റെ അവസാനമാണ് ആര്യനന്ദ അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്. ഹിമേഷ് രേഷ്മിയ, അല്‍ക്ക യാഗ്‌നിക്, ജാവേദ് അലി എന്നിവരായിരുന്നു സരിഗമപയിലെ വിധികർത്താക്കൾ. ആര്യനന്ദ അറിയപ്പെടുന്ന പിന്നണിഗായികയാകുമെന്ന് അതിശയിപ്പിക്കുന്ന പ്രകടനം കണ്ട് വിധികർത്താക്കൾ ഒന്നടങ്കം പറഞ്ഞു.
രണ്ടര വയസ്സു മുതൽ പാടിത്തുടങ്ങിയ ആര്യനന്ദയുടെ ഈ അപൂർവ നേട്ടത്തെ പ്രശംസിച്ച് പ്രമുഖരുൾപ്പെടെയുള്ളവർ വിവിധയിടങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ അറിയിച്ചു. രണ്ട് ഹിന്ദി സിനിമയിലും രണ്ട് മലയാള സിനിമയിലും പാടാനുള്ള അവസരവും ഇതിനോടകം ആര്യനന്ദയ്ക്കു ലഭിച്ചു. ഗായികയുടെ പാട്ടിന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുണ്ട്.