ADVERTISEMENT

മരിച്ച് 7 വർഷങ്ങൾക്കുശേഷം സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തിക്കു സംസ്ഥാന സർക്കാരിന്റെ ‘പ്രത്യേകജൂറി പരാമർശം’ നേടിക്കൊടുത്ത പാട്ടുകൾക്കു പിന്നിൽ തൃശൂരുകാരൻ സംവിധായകൻ സേതു ഇയ്യാൽ. ലോഹിതദാസിന്റെ സഹസംവിധായകനായിരുന്ന സേതു ഇയ്യാൽ സംവിധാനം ചെയ്ത ‘ശ്യാമരാഗം’ എന്ന സിനിമയിലെ ശാസ്ത്രീയ സംഗീതഭംഗിയുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിനാണു സംസ്ഥാന സർക്കാരിന്റെ വൈകിയെത്തിയ ‘പരാമർശം’  സ്വാമി എന്നു പ്രിയപ്പെട്ടവർ വിളിക്കുന്ന ദക്ഷിണാമൂർത്തിക്കു ലഭിച്ചത്.

ആറുപതിറ്റാണ്ട് മികച്ച ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച ദക്ഷിണാമൂർത്തിക്ക് 1971ൽ മാത്രമാണു മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. വിലയ്ക്കു വാങ്ങിയ വീണ, മുത്തശി എന്നീ  ചിത്രങ്ങളിലെ പാട്ടുകൾക്ക്.  മരിക്കുന്നതിനു തൊട്ടു മുൻപ് 2013ലാണു സേതുവിന്റെ ശ്യാമരാഗം എന്ന സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഈ ചിത്രത്തിൽ യേശുദാസിന്റെ 3 തലമുറ ഒരുമിച്ചുപാടിയതു ശ്രദ്ധനേടി. യേശുദാസ്, വിജയ് യേശുദാസ്, മകൾ അമേയ എന്നിവർ. സിനിമ പുറത്തിറങ്ങുമ്പോഴേക്കും അദ്ദേഹം ഓർമയായി.

93–ാം വയസ്സിൽ അദ്ദേഹം സംഗീതം നൽകിയ പറയാത്ത വാക്കൊരു വിഗ്രഹമായ്, ആടി ഞാൻ കദംബവനിയിൽ, ഇഴപോയ തംബുരു, മഞ്ജുനർത്തനശാലയിൽ.. ഈ ഗാനങ്ങളൊക്കെ  ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ കയറിക്കൂടി. ഈ ചിത്രത്തിൽ കൈതപ്രം രചിച്ച തുംബുരു നാരദ.. എന്ന ഗാനം 2 ശബ്ദത്തിൽ യേശുദാസിനെക്കൊണ്ടു പാടിക്കുകയും ചെയ്തു ദക്ഷിണാമൂർത്തി. കൈതപ്രവും റഫീക്ക് അഹമ്മദും എഴുതിയ ശ്യാമരാഗത്തിലെ പാട്ടുകൾ അനശ്വരമാക്കി മറഞ്ഞ സ്വാമി ‘പ്രത്യേക പരാമർശത്തിന്റെ’ മൂലയിലൊതുങ്ങിയ ശിൽപവും പ്രശസ്തിപത്രവും വാങ്ങാനെത്തില്ല. സ്വാമിയും അനശ്വരനായല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com