‘ഇൻഡസ്ട്രി മടുപ്പിച്ചു, ഇനി ഞാൻ മലയാള സിനിമയിൽ പാടില്ല’; കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്
Mail This Article
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ ലക്കം വനിതയിൽ വിജയ് യേശുദാസ്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കേ ആരാധകരെ നിരാശരാക്കി ‘ഇനി മലയാള സിനിമയിൽ പാടില്ലെന്ന’ തീരുമാനവും അതിനു പ്രേരിപ്പിച്ച സംഭവങ്ങളും ‘വനിത’യിലൂടെ തുറന്നു പറയുകയാണ് അദ്ദേഹം. ശനിയാഴ്ച വിപണിയിൽ ഇറങ്ങിയ പുതിയ ലക്കം വനിതയിലാണ് വിജയ് യേശുദാസിന്റെ എക്സ്ക്ലൂസീവ് അഭിമുഖം.
‘മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.– വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം. അച്ഛന്റെ പാത പിന്തുടർന്ന് മലയാള സംഗീത ലോകത്തേക്ക് പിച്ചവച്ച വിജയ് തൊട്ടതെല്ലാം പൊന്നായിരുന്നു. സ്വന്തം പ്രതിഭ കൊണ്ട് ഉയരങ്ങളിലേക്ക് ചേക്കേറിയ വിജയ്‍യെ തേടി ചുരുങ്ങിയ കാലം കൊണ്ട് മികച്ച അവസരങ്ങളും അംഗീകാരങ്ങളും എത്തി. ഹൃദ്യമായ ആ സംഗീതയാത്ര മലയാളത്തിനും തമിഴും തെലുങ്കും പോലുള്ള അന്യദേശങ്ങൾക്കും പ്രിയങ്കരമായി. ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാർഡുകളാണ് വിജിയിയുടെ കരിയറിലുള്ളത്. അടുത്തിടെ ധനുഷ് നായകനായ ‘മാരി’യിലെ വില്ലൻ വേഷത്തിലൂടെ വിജയ് അഭിനയത്തിലും സജീവമായി.
പുതിയ ലക്കം വനിത വായിക്കാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക...