ആലായാൽ തറ വേണോ, അടുത്തൊരമ്പലം വേണോ?; തിരുത്തി സൂരജും ശ്രുതിയും
Mail This Article
‘ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം, ആലിന്നു ചേർന്നൊരു കുളവും വേണം’ തലമുറകളായി കൈമാറി വന്ന് മലയാളികളുടെ മനസ്സിൽ പാടിപ്പതിഞ്ഞ വാമൊഴിപ്പാട്ടാണിത്. എന്നാൽ ഇപ്പോൾ പാട്ടിന്റെ വ്യത്യസ്ത പതിപ്പുമായെത്തിയിരിക്കുകയാണ് ഗായകൻ സൂരജ് സന്തോഷ്. വരികൾ പൊളിച്ചെഴുതി പാട്ടിലൂടെ ചില ചോദ്യങ്ങൾ എറിയുകയാണ് ഗായകൻ.
ആലായാൽ തറ വേണോ എന്നും അടുത്ത് അമ്പലം വേണോ എന്നുമൊക്കെ സൂരജ് ചോദിക്കുമ്പോൾ കാലാകാലങ്ങളായി പുലർത്തിപ്പോന്ന ചിന്താഗതികളിൽ മാറ്റത്തിന്റെ കാറ്റടിക്കുന്നു. സൂരജ് സന്തോഷും ശ്രുതി നമ്പൂതിരിയും ചേർന്നാണ് ചോദ്യങ്ങൾ കോർത്ത് വരികളൊരുക്കിയത്. ഒപ്പം ഗായകന്റെ ഡബിൾ എനര്‍ജിയോടെയുള്ള അവതരണവും ആസ്വാദകരെ എളുപ്പത്തിൽ പാട്ടിലേയ്ക്കടുപ്പിച്ചു.
ഞൊടിയിടയിൽ വൈറലായ പാട്ടിന് ഇപ്പോൾ ആരാധകർ ഏറെയാണ്. കാഴ്ചപ്പാടുകളെ മാറ്റിയെഴുതിയുള്ള ചിത്രീകരണവും പാട്ടിനെ മികച്ചതാക്കി എന്നാണ് പ്രേക്ഷകപക്ഷം. വ്യത്യസ്തമായ ചിന്തകൾ വരച്ചിട്ടാണ് സൂരജിന്റെ ഈ പാട്ട്. എന്നാൽ കാലങ്ങളായി മലയാളി മൂളി വരുന്ന വരികൾ തിരുത്താൻ അവകാശമുണ്ടോ എന്നുള്ള ചർച്ചകളും പരോക്ഷമായ വിമർശനങ്ങളും ഉയരുന്നുമുണ്ട്. എന്തുതന്നെയായാലും പാട്ടാസ്വാദകരുടെ എണ്ണം വർധിച്ചു തന്നെ വരികയാണ്. കേട്ടു തഴമ്പിച്ച പാട്ടിന്റെ പുത്തൻ പതിപ്പു കാണാൻ സൂരജിന്റെ യൂട്യൂബ് ചാനലിൽ പാട്ടു പ്രേമികൾ വന്നു നിറയുകയാണിപ്പോൾ.