കർണാടക സംഗീതത്തിൽ വ്യത്യസ്ത പരീക്ഷണവുമായി രേണുക: വിഡിയോ
Mail This Article
കർണാടക സംഗീതത്തിലുള്ള ത്യാഗരാജാസ്വാമിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് സംഗീതജ്ഞയും ഗായികയുമായ രേണുക അരുൺ. അവരുടെ പുതിയ മ്യൂസിക് വിഡിയോ ആയ മാരവൈരി ശ്രദ്ധ നേടുമ്പോൾ പാട്ടിനൊപ്പം അവർ ഉയർത്തിപ്പിടിക്കുന്ന ആശയവും ചർച്ചയാകുന്നു. ഡിസംബറിൽ നടക്കുന്ന ലണ്ടൻ മോഷൻ പിക്ചർ അവാർഡ്സിലേക്ക് ഔദ്യോഗിക സെലക്ഷൻ ലഭിച്ച വിഡിയോ കാഴ്ചയിലും കേൾവിയിലും മനോഹരമാണ്.
‘സമൂഹവുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിലും പിന്തുണയോ പ്രതിഷേധമോ അറിയിക്കാൻ എന്റെ കയ്യിലുള്ളത് സംഗീതമാണ്. ഇന്ത്യൻ ക്ളാസിക്കൽ സംഗീതത്തെ സാധാരണയായി അവതരിപ്പിച്ചു വരുന്ന പാറ്റെണിൽ നിന്നും മാറി നിന്നുള്ള ആലോചനയാണ് ഇൗ പരീക്ഷണം. ഞാൻ കച്ചേരി ചെയ്യുന്ന ഗായികയാണ്. കച്ചേരി ഫോർമാറ്റിൽ ഒരു മാറ്റവും ചെയ്യാതെ സമ്പ്രദായ പ്രകാരമേ ഞാൻ പാടാറുള്ളൂ. പക്ഷേ ഇത്തരത്തിൽ ഒരു പരീക്ഷണ രീതിയിൽ ഒരുക്കാൻ ത്യാഗരാജ കൃതിയ്ക്ക് യാതൊരു പരിമിതിയുമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’ ഗാനത്തെക്കുറിച്ച് രേണുക പറയുന്നതിങ്ങനെയാണ്.
വിഡിയോയിലെ ചില വിവാദരംഗങ്ങളെ സംബന്ധിച്ച് വിമർശനം ഉയരുന്നുണ്ട്. ‘പുകവലിയെ ഞാൻ അനുകൂലിക്കുന്നില്ല. വീഡിയോയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ഉടലെടുക്കുന്ന ഒരു ഷോട്ടിൽ പുകവലി കാണിക്കുന്നുണ്ട്. അത് അവരുടെ സ്വകാര്യ ഇഷ്ടം എന്ന നിലയ്ക്കാണ്. പിന്നെ ഇൗ വിഡിയോ സ്നേഹത്തെക്കുറിച്ചുള്ളതാണ്. ‘ക്യുർ പ്രൈഡ്’ എന്ന ആശയമാണ് ഇൗ വിഡിയോയിലൂടെ ഞാൻ കാഴ്ചക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.
ചലച്ചിത്ര സംവിധായകൻ ജിതിൻ ലാലാണ് മാരവൈരിയുടെ സംവിധായകൻ. കേതകി നാരായണൻ, ആരുഷി വേദിക എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. പാട്ട് പാടിയിരിക്കുന്നത് രേണുക തന്നെയാണ്. വിനായക് ഗോപാലാണ് ഛായാഗ്രാഹകൻ.