ADVERTISEMENT

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങളും അനാവശ്യ വിലയിരുത്തലുകളും നടത്തുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക സോന മോഹപത്ര. സ്ത്രീകൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടത് അവരുടെ വസ്ത്രധാരണം കൊണ്ടാണെന്നു വിധിക്കുന്നവര്‍ക്കുള്ള വായടുപ്പിക്കും മറുപടിയുമായാണ് ഗായിക രംഗത്തെത്തിത്. കോളജ് പഠനകാലത്ത് സീനിയർ വിദ്യാർഥികളിൽ നിന്നും തനിക്കു നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും സോന തുറന്നു പറഞ്ഞു. ധരിച്ചിരിക്കുന്ന വസ്ത്രം ചൂണ്ടിക്കാണിച്ച് ലൈഗികപരമായ മോശം കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും അതൊരിക്കലും മറക്കാൻ കഴിയില്ലെന്നും ഗായിക വെളിപ്പെടുത്തി. 

 

‘ഞാൻ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന കാലത്താണ് സീനിയർ വിദ്യാര്‍ഥികളിൽ നിന്നും മോശം കമന്റുകളും പരിഹാസങ്ങളും കേൾക്കേണ്ടിവന്നത്. അയവുള്ള കുർത്തിയും സൽവാറും ധരിച്ചാണ് ഞാൻ കോളജിൽ പോയിരുന്നത്. ഒരു ദിവസം ലാബിലേയ്ക്കു നടന്നു പോകുന്നതിനിടയിൽ അവിടെ നിന്നിരുന്ന ഏതാനും സീനിയർ വിദ്യാർഥികൾ ചൂളമടിച്ചും എന്റെ അടിവസ്ത്രത്തെക്കുറിച്ചു വളരെ മോശമായി ഉറക്കെ വിളിച്ചു പറഞ്ഞും പരിഹസിച്ചു. അക്കൂട്ടത്തിൽ ഒരു വിദ്യാർഥി എന്റെയടുത്തു വന്നു ചോദിച്ചു, എന്താണ് മാറിടം പൂർണമായും മറയ്ക്കുന്ന തരത്തിൽ ഷോൾ ധരിക്കാത്തതെന്ന്. എന്നോടുള്ള കരുതലിന്റെ ഭാഗമായാണ് അദ്ദേഹം അന്ന് അത് ചോദിച്ചത്’.– സോന പറഞ്ഞു. 

 

സ്ത്രീകൾക്കു നേരെയുണ്ടാകുന്ന വിമർശനങ്ങൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന പ്രമുഖരിൽ പ്രധാനിയാണ് സോന മോഹപത്ര. പലപ്പോഴും ഗായിക സ്വന്തം അനുഭവം തുറന്നു പറയാറുമുണ്ട്. ഈയടുത്ത കാലത്ത് സ്ത്രീപക്ഷവാദികൾക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങളെ ഗായിക നിശിതമായി വിമർശിച്ചു. ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ഗായിക വ്യക്തമാക്കുകയും ചെയ്തു. സ്ത്രീകൾ പുരുഷന്മാർക്ക് തുല്യരാണെന്നും അല്ലാതെ താഴ്ന്നതോ ഉയർന്നതോ അല്ലെന്നും സോന തുറന്നടിച്ചു. പുരുഷ മേധാവിത്വത്തിനെതിരെയുള്ള ക്യാംപെയിനിലും സോന ശബ്ദമുയർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com