ആന്ധ്രയിലെ സംഗീതവിദ്യാലയം ഇനി എസ്പിബിയുടെ പേരിൽ
Mail This Article
അകാലത്തിൽ അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തെ പുനർനാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. നെല്ലൂരിൽ സ്ഥാപിതമായ സംഗീത–നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവൺമെന്റ് സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്ന പേരിലേയ്ക്കു മാറ്റാൻ തീരുമാനമായത്. ഇക്കാര്യം സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
തന്റെ പിതാവിനോടുള്ള ബഹുമാനാർഥം ഇത്തരത്തിലൊരു തീരുമാനമെടുത്തതിനും അദ്ദേഹത്തെ എന്നും സ്മരിക്കുന്നതിലും നന്ദിയുണ്ടെന്ന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകനും ഗായകനുമായ എസ് പി ചരൺ പറഞ്ഞു. ആന്ധ്രാപ്രദേശ് സർക്കാരിനോടും മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയോടും അകമഴിഞ്ഞു നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ സ്റ്റഡി ചെയർ സ്ഥാപിക്കാനൊരുങ്ങുകയാണ് മൈസൂരു സർവകലാശാല. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി ഇക്കഴിഞ്ഞ ദിവസമാണ് അധികൃതർ അറിയിച്ചത്. സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പറഞ്ഞു. സംഗീതസംവിധായകൻ ഹംസലേഖ വിസിറ്റിങ് ഫാക്കൽറ്റിയാകാൻ സമ്മതിച്ചതായും സർവകലാശാലാ അധികൃതർ അറിയിച്ചു.