ADVERTISEMENT

ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ പാട്ടുകളിൽ ഹൃദയം ചേർത്തിട്ടുണ്ടാവും! എത്രയോ ഭക്തർ ആനന്ദമൂർച്ഛയിലലിഞ്ഞിട്ടുണ്ടാവും! 1961 നവംബർ 14ന്, എം.ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തിൽ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും...’ എന്നു തുടങ്ങുന്ന ശ്രീനാരായണഗുരുവചനത്തിനു ശബ്ദം പകർന്നപ്പോൾ മലയാളത്തിലുദിച്ച ഗന്ധർവയാമം ആറു പതിറ്റാണ്ടിലേക്കു നീളുകയാണ്; ഗന്ധർവജീവിതം എൺപതാം പിറന്നാളിലേക്കും.

കെ.ജെ.യേശുദാസ് - ശബ്ദം പ്രക്ഷേപണയോഗ്യമല്ലാത്തതിനാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ലളിതഗാന പ്രക്ഷേപണത്തിന് വിളിക്കേണ്ടതില്ല. 

1960 ൽ തിരുവനന്തപുരം ആകാശവാണിയിൽ ശബ്ദപരിശോധനയ്ക്കു ചെന്ന യേശുദാസിനെ തിരസ്കരിച്ച് അന്നത്തെ ശബ്ദപരിശോധകർ എഴുതിയ വാചകമാണിത്. പിന്നെയിക്കാലംവരെ, ഇനി എത്രയോ കാലത്തേക്ക്, ഇന്ത്യ മുഴുവൻ കേട്ടുകേട്ടിരിക്കുന്ന ശബ്ദത്തിനായിരുന്നു ആ മാർക്കിടൽ!

അച്ഛൻ അഗസ്റ്റിൻ ജോസഫായിരുന്നു യേശുദാസിനെ പാട്ടിലേക്കു കൈപിടിച്ചത്.

അഗസ്റ്റിൻ ജോസഫ്: സ്വാതന്ത്ര്യത്തിനു മുൻപും ശേഷവുമുള്ള ദശകങ്ങളിൽ മലയാളികളുടെ ആരാധനാപാത്രമായിരുന്ന, ഇന്നും സംഗീതപ്രേമികൾക്ക് ആമുഖമാവശ്യമില്ലാത്ത സംഗീതജ്ഞൻ.

പാട്ടും നാടകവും കടൽക്കാറ്റിലലിഞ്ഞുപടർന്ന ഫോർട്ട് കൊച്ചിയിലെ കുട്ടിക്കാലം ദാസപ്പനെന്ന കുട്ടിയിൽ പാട്ടിന്റെ തീത്തരികൾ ഊതിയൂതിത്തെളിച്ചു. പാട്ടായിരുന്നു അഗസ്റ്റിൻ ജോസഫിന്റെ ജീവിതാനന്ദം. കടലും ആകാശവും മാത്രമുണർന്നിരിക്കുന്ന രാത്രിനേരങ്ങളിൽ ഹാർമോണിയത്തിൽ വിരലോടിച്ച് മകനിലേക്കും ആ ആനന്ദം പകർന്നു അദ്ദേഹം. ആ കാലത്താണ് യേശുദാസ് ആദ്യമായി ഗ്രാമഫോൺ കാണുന്നത്. ഒൻപതാം വയസ്സിലായിരുന്നു ആദ്യത്തെ കച്ചേരി; എറണാകുളം സെന്റ് ആൽബർട്സ് ഗ്രൗണ്ടിൽ. മകനെ ഒപ്പമിരുത്തി പാടിത്തുടങ്ങിയ അഗസ്റ്റിൻ ജോസഫ് കച്ചേരി പകുതിയായതോടെ സദസ്സിലേക്കിറങ്ങി, മകന്റെ പാട്ടിന്റെ കേൾവിക്കാരനായി.

യേശുദാസ് പിന്നെ സംഗീതം പഠിക്കാൻ തൃപ്പൂണിത്തുറ ആർഎൽവിയിലേക്കും തിരുവനന്തപുരം സംഗീത കോളജിലേക്കുമെത്തി. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ, കെ.ആർ. കുമാരസ്വാമി അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ ശിഷ്യത്വം.

താമസമെന്തേ വരുവാൻ എന്ന പാട്ടു കേൾക്കാൻ 27 വട്ടം ഭാർഗവീനിലയം കാണാൻ തിയറ്ററിൽ പോയിട്ടുണ്ടെന്നു പറഞ്ഞത് പി. ജയചന്ദ്രനാണ്. യേശുദാസിന്റെ ഏറ്റവും മികച്ച ഗാനം അതാണെന്നും പറയുന്നു മലയാളികളുടെ പ്രിയ ഗായകൻ‌.

പാടിത്തുടങ്ങി ഇന്നു വരെ മലയാളത്തിൽ യേശുദാസിനു പകരക്കാരനില്ലെന്നു പറയുന്നത് അതിശയോക്തിയല്ല. 1962 ൽ പുറത്തിറങ്ങിയ ഭാര്യ എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട പാട്ടുകളിലൂടെയാണ് യേശുദാസ് തന്റെ ഹിറ്റുകളുടെ പട്ടിക തുടങ്ങുന്നത്. പിന്നെയിന്നുവരെ മലയാളിയുടെ ഉണർവിലുമുറക്കത്തിലും ആ പാട്ടുകളുണ്ട്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ. ഹിന്ദി, ബംഗാളി, ഒറിയ, മറാത്തി തുടങ്ങി മിക്ക ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷ്, അറബി, ലത്തീൻ, റഷ്യൻ തുടങ്ങിയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഹിന്ദിയിൽ കുറച്ചുമാത്രം പാട്ടുകൾ കൊണ്ട് അദ്ദേഹം സൃഷ്ടിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ലക്ഷ്മികാന്ത് പ്യാരേലാൽ, രാംലക്ഷ്മൺ, ആർ.ഡി. ബർമൻ, കല്യാൺജി ആനന്ദ്ജി, സലിൽ ചൗധരി, രവീന്ദ്ര ജയിൻ, നൗഷാദ്, ഖയ്യാം തുടങ്ങിയ, മഹാരഥന്മാരെന്നു വിളിക്കപ്പെടുന്ന സംഗീതസംവിധായകരുടെ ഈണങ്ങൾക്കു യേശുദാസ് സ്വരമായി.

താൻസൻ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി രവീന്ദ്ര ജയിൻ ഒരുക്കിയ ‘ഷഡജനെ പായ യേ വര്‌ദാൻ...’ ആണ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയമെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ട്. ‘സംഗീതജീവിതത്തിൽ എനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ പാട്ട് ഒരുക്കി നൽകിയതു രവീന്ദ്ര ജയിനാണ്. പക്ഷേ, ആ സിനിമയും പാട്ടും പുറത്തിറങ്ങിയില്ല എന്നതാണു ഞങ്ങളിരുവരുടെയും സംഗീതജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. ‘താൻസൻ’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘ഷഡജനെ പായ യേ വര്‌ദാൻ...’ എന്ന 13 മിനിറ്റ് ദൈർഘ്യമുള്ള പാട്ടാണത്. ഞാൻ പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാലും ഉത്തരം ആ ഗാനംതന്നെ.’

അറുപതാണ്ടോളം നീളുന്ന കരിയറിൽ യേശുദാസ് ശാസ്ത്രീയ, അർധശാസ്ത്രീയ ഗാനങ്ങളും ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്. പ്രണയവും ആഘോഷവും വിരഹവും ഭക്തിയുമൊക്കെ തുളുമ്പുന്ന സിനിമാ ഗാനങ്ങളും ആൽബങ്ങളുമടക്കം എൺപതിനായിരത്തിലേറെ പാട്ടുകൾ റെക്കോർ‌ഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇക്കാലത്തിനിടെ എഴുതരം ശബ്ദങ്ങളിൽ, ഏഴു ശൈലിയിൽ യേശുദാസ് പാടിയിട്ടുണ്ടെന്നു നിരീക്ഷണമുണ്ട്. ഏതുതരം പാട്ടിനും സംഗീതസംവിധായകർക്ക് ഉപയോഗിക്കാവുന്ന ഗായകൻ!

സമർപ്പണം എന്ന വാക്കിന്റെ പര്യായമാണ് എനിക്കു ദാസേട്ടൻ. സംഗീതത്തോടുള്ള പൂർണ സമർപ്പണം.

ഗായിക സുജാത

വളരെ പ്രശസ്തമാണ് ഗുരു ശെമ്മാങ്കുടിയുടെ കാർഷെഡിൽ താമസിച്ച് യേശുദാസ് സംഗീതകോളജിൽ പഠിച്ച സംഭവം. കുട്ടിക്കാലത്ത് എറണാകുളത്തെ കുത്തിയൂര്‍ ശിവരാമന്‍ നായരുടെ അടുത്ത് പാട്ടു പഠിക്കാൻ പോയിട്ട് ബസുകൂലിയില്ലാത്തതിനാൽ തിരിച്ചു നടന്നിരുന്നതും പാലമെത്തുമ്പോൾ ഭയന്ന് ഓടിയിരുന്നതും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയിൽ പാടാനായി മദ്രാസിൽ ചെന്ന കാലത്തു പിടിച്ചുനിന്നതും ഇത്തരം അനുഭവങ്ങളുടെ കരുത്തിലാണ്. സംഗീതത്തിനുവേണ്ടി എന്തും സഹിക്കാനും സ്വയം സമർപ്പിക്കാനുമുള്ള മനസ്സാണ് ആ ചെറുപ്പക്കാരനിൽനിന്ന് ഗാനഗന്ധർവനിലേക്കുള്ള യാത്ര സാധ്യമാക്കിയത്. യേശുദാസിൽ ഇന്നും ആ ചെറുപ്പക്കാരനുണ്ട്. അതുകൊണ്ടുതന്നെ കഠിനമായ ചിട്ടകളിലൂടെയാണ് ഇന്നും അദ്ദേഹത്തിന്റെ ഓരോ ദിവസവും.

സംഗീതജ്ഞനു ചിട്ട വേണമെന്നും അതിൽ വിട്ടുവീഴ്ചയരുതെന്നും പഠിപ്പിച്ചത് പിതാവ് അഗസ്റ്റിൻ ജോസഫാണ്. ഭക്ഷണനിയന്ത്രണം, കച്ചേരികൾക്കുള്ള കൃത്യനിഷ്ഠത, ഉറങ്ങാനും ഉണരാനും പോലും കൃത്യസമയം, വിട്ടുവീഴ്ചയില്ലാത്ത പഠനവും പരിശീലനവും എന്നിങ്ങനെ ഇക്കാലമത്രയും യേശുദാസ് സ്വയം മിനുക്കിക്കൊണ്ടേയിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഏറെ വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ ഉച്ചാരണശുദ്ധി. നാടകവേദിയിൽ പാട്ടും ഡയലോഗും കൊണ്ടു വിസ്മയം തീർത്ത അച്ഛനിൽനിന്നു കിട്ടിയതാണ് അതുമെന്നു പറഞ്ഞിട്ടുണ്ട് യോശുദാസ്. ഇന്നും സംഗീതപുസ്തകങ്ങൾക്കും പുതിയ കൃതികൾ പഠിക്കാനുമായി സമയം മാറ്റിവയ്ക്കുന്നു, ചിട്ടയോടെ ജീവിക്കണമെന്ന് അദ്ദേഹം ചുറ്റുമുള്ളവരെ നിരന്തരം ഓർമിപ്പിക്കുകയും ചെയ്യുന്നു.

ആകാശവാണിയിൽനിന്നു മാത്രമല്ല, നല്ല തങ്ക എന്ന സിനിമയിൽനിന്നും ശബ്ദത്തിന്റെ ‘പോരായ്മ’ പറഞ്ഞ് യേശുദാസിനെ മാറ്റിയിട്ടുണ്ട്. ആ തിരസ്കാരങ്ങൾക്കു പിന്നെ കാലമാണു മറുപടി പറഞ്ഞത്; മഹാകവി ജിയുടെ ശബ്ദത്തിൽ: ഗന്ധർവഗായകൻ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com