'സുഹൃത്ത് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കി തന്നത് സിത്തുമണി'; സിത്താര കൃഷ്ണകുമാറിനെക്കുറിച്ച് വാചാലനായി ഗോപി സുന്ദർ
Mail This Article
ഗായിക സിത്താര കൃഷ്ണകുമാറുമായുള്ള സൗഹൃദത്തിന്റെ ആഴം വിവരിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ അതിഥിയായെത്തിയതായിരുന്നു ഗോപി സുന്ദർ. തനിക്ക് ജീവിതത്തിൽ സുഹൃത്തുക്കൾ എന്നു പറയാൻ ആരുമില്ലെന്ന് അദ്ദേഹം വേദിയിൽ വച്ചു പറഞ്ഞു. ഒന്നോ രണ്ടോ പേരുമായി മാത്രമേ അടുത്ത സൗഹൃദമുള്ളു. അതിൽ സുഹൃത്ത് എന്ന വാക്കിന്റെ അർഥം മനസ്സിലാക്കി തന്നയാളാണ് സിത്തു (സിത്താര)യെന്ന് ഗോപി സുന്ദർ തുറന്നു പറഞ്ഞു. സൂപ്പർ 4ന്റെ വിധികർത്താക്കളിലൊരാളാണ് സിത്താര.
ഗോപി സുന്ദറിന്റെ വാക്കു കേട്ട സിത്താര ഏറെ സന്തോഷത്തോടെയാണു പ്രതികരിച്ചത്. തനിക്ക് ഗോപി ചേട്ടൻ (ഗോപി സുന്ദർ) സ്വന്തം കുടുംബാംഗത്തെപ്പോലെയാണെന്നും വീട്ടിലെ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാൻ അദ്ദേഹം എത്താറുണ്ടെന്നും എല്ലാ കാര്യങ്ങളും പരസ്പരം പറയാറുണ്ടെന്നും സിത്താര പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ജന്മദിനങ്ങളിൽ ഇവർ പങ്കുവയ്ക്കുന്ന ആശംസാവാചകങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിയുമായും സിത്താരയ്ക്ക് ഏറെ അടുപ്പവും ആത്മബന്ധവുമുണ്ട്.
ഗോപി സുന്ദറിന്റെ ഈണത്തിൽ സിത്താര നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹമൊരുക്കിയ പാട്ടാണ് ഗായികയ്ക്കു രണ്ടാമതും സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. 2017ൽ പുറത്തിറങ്ങിയ ‘വിമാനം’ എന്ന ചിത്രത്തിലെ ‘വാനമകലുന്നുവോ.. കൂരിരുളു മൂടിയോ’ എന്ന ഗാനമായിരുന്നു അത്.