അച്ഛന്റെ വഴിയേ; സംഗീതസംവിധായകൻ അജിത് സുകുമാരന്റെ മകൾ ശ്രേയ സംഗീതസംവിധായികയായി
Mail This Article
അച്ഛനെ കണ്ടു പഠിച്ചാണു ശ്രേയ എസ്.അജിത് ചെറു പ്രായത്തിൽ തന്നെ സംഗീത സംവിധായികയായി മാറിയത്. കളമശേരി എച്ച്എംടി കോളനിയിൽ സംഗീത സംവിധായകൻ അജിത് സുകുമാരന്റെയും മുക്കന്നൂർ ഫിസാറ്റ് എൻജിനീയറിങ് കോളജ് അധ്യാപിക ശ്രുതിയുടെയും മകളാണു ശ്രേയ. ഏതെങ്കിലും പുതിയ ഈണം ലഭിച്ചാൽ അതു മൂളി ഫോണിൽ റിക്കോർഡ് ചെയ്താണു തുടക്കം. യുകെജിയിൽ പഠിക്കുമ്പോൾ ചിൽഡ്രൻസ് ഫെസ്റ്റിനു വേണ്ടി പാട്ട് ചിട്ടപ്പെടുത്തി തുടങ്ങിയതാണ് ഈ മിടുക്കി.
9–ാം വയസ്സിൽ ബാല പ്രതിഭയ്ക്കുള്ള ഇൻഡിവുഡ് പുരസ്കാരം ലഭിച്ചു. 11 ഭക്തിഗാനങ്ങൾക്ക് ഈണം പകർന്നതിനായിരുന്നു പുരസ്കാരം. അവസാനം പുറത്തു വന്നത് ‘എന്റെ മാതാവ്’ എന്ന സീരിയലിലെ ‘മലരെ’ എന്ന പാട്ടാണ്. സിനിമയിൽ പാട്ട് ചെയ്തതിന്റെ സന്തോഷത്തിലാണു ശ്രേയ ഇപ്പോൾ. ദിലീപ് തോമസ് സംവിധാനം ചെയ്യുന്ന ‘കല്ലുവാഴയും ഞാവൽപഴവും’ എന്ന ചിത്രത്തിൽ അജിത് രണ്ടു പാട്ടുകളും ശ്രേയ ഒരു പാട്ടുമാണു ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകൻ ബിജിബാലാണ് പാട്ടുകൾ പുറത്തിറക്കിയത്. കളമശേരി സെന്റ് പോൾസ് ഇന്റർനാഷനൽ സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയ.