ADVERTISEMENT

ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാജപ്രചാരണങ്ങൾ. ഇത് ഒൻപതാം തവണയാണ് ഗായികയ്ക്കെതിരെ ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നത്. പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം. ഇതിനു മുൻപ് ജാനകിയമ്മയ്ക്കെതിരെ ഇത്തരം വാർത്തകൾ പ്രചരിച്ചപ്പോൾ സമം നൽകിയ പരാതിയെത്തുടർന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണയും അതേ വഴിയ്ക്കു നീങ്ങുകയാണെന്നു വ്യക്തമാക്കുകയാണ് സമം പ്രസിഡന്റ് സുദീപ് കുമാർ. എസ്.ജാനകിയ്ക്കെതിരെയുള്ള വ്യാജ ‍സന്ദേശങ്ങളെക്കുറിച്ച് സുദീപ് മനോരമ ഓൺലൈനിനോടു പ്രതികരിച്ചത് ഇങ്ങനെ. 

 

‘ഇതിനു മുൻപ് ജാനകിയമ്മയ്ക്കെതിരെ ഇത്തരത്തിൽ വ്യാജപ്രചാരണങ്ങൾ വ്യാപകമായ സമയത്ത് ഞങ്ങൾ ഗായകർ ചേർന്ന് സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അയാൾ മറ്റു പല കേസുകളിലും പിടികിട്ടാപ്പുള്ളി ആയിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു. അത്തരത്തിൽ ക്രിമിനൽ മൈൻഡ് ഉള്ള ആളുകളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. 

 

കലാകാരന്മാർക്കെതിരെയുണ്ടാകുന്ന വ്യാജ പ്രചരാണങ്ങളോടും അപകീര്‍ത്തിപ്പെടുത്തലുകളോടും മൗനം പാലിക്കേണ്ട ആവശ്യമില്ല. ഇക്കാര്യങ്ങളെക്കുറിച്ചു പരാതിപ്പെടുമ്പോൾ അതിൽ നടപടിയുണ്ടാകുന്നുണ്ട്. അതുകൊണ്ടു തന്നെ തീർച്ചയായും ഇപ്പോൾ ജാനകിയമ്മയെക്കുറിച്ചു പ്രചരിക്കുന്ന ഈ വാർത്തകള്‍ക്കുമെതിരെ നിയമപരമായി നീങ്ങാനാണ് ഞങ്ങളുടെ തീരുമാനം. ഈ പ്രചാരണം നടത്തിയവർ മനസമാധാനത്തോടെയിരിക്കാം എന്നു വിചാരിക്കേണ്ട. 

 

ഇന്നലെ വളരെ ഹൃദയവേദനയോടെ ചിത്ര ചേച്ചി (കെ.എസ്.ചിത്ര) എന്നോടു സംസാരിച്ചു. ജാനകിയമ്മയുമായി അമ്മ–മകൾ ബന്ധം പുലർത്തുന്നയാളാണ് ചിത്ര ചേച്ചി. ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നത് ഏറെ വേദനിപ്പിക്കുന്നു. ജാനകിയമ്മയെക്കുറിച്ചു ചോദിക്കാൻ മകൻ മുരളി കൃഷ്ണനെ ഇക്കാര്യം പറഞ്ഞ് വിളിക്കാൻ മടിയാണ്. കാരണം, ഇതു പല തവണയായി സംഭവിക്കുന്നു. അതുകൊണ്ടു തന്നെ ജാനകിയമ്മയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരാളെ ചിത്ര ചേച്ചി വിളിച്ചു സംസാരിച്ചു. കഴിഞ്ഞ ദിവസം കൂടി ജാനകിയമ്മയെ വിളിച്ചു വിശേഷങ്ങൾ തിരക്കിയതാണെന്നും ഗായിക പൂർണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും അറിയാൻ കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും ടെൻഷൻ ആണ്. എന്താണ് സംഭവം എന്ന് അവരുടെ ബന്ധുക്കളെപ്പോലും വിളിച്ചു ചോദിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല ആർക്കും. ജാനകിയമ്മയോട് മലയാളികൾക്ക് ഏതെങ്കിലും തരത്തിൽ ഒരു ദേഷ്യമേ വിരോധമോ ഉണ്ടാകേണ്ടതിന്റെ ആവശ്യമില്ല. ജാനകിയമ്മ വിവാദ വിഷയങ്ങളിലൊന്നും ഇടപെട്ടിട്ടില്ലാത്തയാളാണ്. വിദ്യാസമ്പന്നരാണെന്നു വാദിക്കുന്ന മലയാളികൾക്കിടയിലാണ് ഇത്തരം പ്രചാരണങ്ങൾ വ്യാപിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അത് വലിയൊരു ക്രൂരതയാണ്. 

 

ഇത്തരം പ്രചാരണ സന്ദേശങ്ങൾ മുൻപ് ആരെങ്കിലും അയച്ചത് കാണുമ്പോൾ മറ്റൊരാൾ അത് ഫോർവേഡ് ചെയ്യുന്നതായിരിക്കാം. അത് എപ്പോൾ വന്നതാണെന്നോ, യാഥാർഥ്യമെന്തെന്നോ പോലും അന്വേഷിക്കാൻ അവർ തയ്യാറാകില്ല. ‘വിടവാങ്ങി’ എന്നൊക്കെ എഴുതി ഗ്രാഫിക്സ് ഒക്കെ ചെയ്താണ് ഇത്തരം സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്. അത് തീർച്ചയായും ബോധപൂർവം ചെയ്യുന്നതാണ്. അത്തരം മാനസികാവസ്ഥകൾ വച്ചുപുലർത്തുന്നവരെ തീർച്ചയായും നിയമത്തിനു മുൻപിൽ കൊണ്ടുവരണം. കഴിഞ്ഞ തവണ അറസ്റ്റ് രേഖപ്പെടുത്തിയവന്റെ വിവരങ്ങൾ പരസ്യപ്പെടുത്തുകയോ മാധ്യമങ്ങളിൽ കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഇത്തവണ ജാനകിയമ്മയെക്കുറിച്ചു നടത്തിയ ഈ പ്രചാരണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചയാളെ പിടികൂടിയാൽ അയാളെ മാധ്യമങ്ങൾക്കു മുന്‍പിൽ കൊണ്ടുവരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. കാരണം, ഇത്തരം സൈബർ കേസുകളിൽ പിടിക്കപ്പെടുന്നവരെക്കൂടി പൊതുജനം കാണണം. അങ്ങനെ സംഭവിച്ചാൽ മാത്രമേ ഇത് ആവർത്തിക്കപ്പെടാതിരിക്കൂ.

 

കലാകാരന്മാർക്കെതിരെയുള്ള അപകീർത്തിപരമായ സന്ദേശങ്ങൾ വർധിക്കുകയാണ് ഇപ്പോൾ. മുൻപ് യേശുദാസ് സാറിനും എം.ജയചന്ദ്രനും എതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കലാകാരന്മാർക്കെതിരെയുണ്ടാകുന്ന ഇത്തരം പ്രചാരണങ്ങൾ വച്ചു പുലർത്താനാകില്ല. അത്തരത്തിൽ എന്തുണ്ടാായും നിയമപരമായി മുന്നോട്ടു നീങ്ങാനാണ് തീരുമാനം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com