ADVERTISEMENT

തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ഹൗസ് സര്‍ജന്റ് ക്വാര്‍ട്ടേഴ്സ് വരാന്തയില്‍ നൃത്തം ചെയ്തു വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിയ്ക്കും നേരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം ഉയരുന്നതിനെതിരെ ഡോക്ടറുടെ കുറിപ്പ്. ഡോക്ടർ ഷിംന അസീസ് ആണ് വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഗൗരവം കാത്തുസൂക്ഷിക്കേണ്ടവരാണെന്നും ആടാനു പാടാനും ഉള്ള സ്ഥലമല്ല വിവിധ രോഗത്താൽ കഷ്ടപ്പെടുന്നവർ ആശ്രയിക്കുന്ന മെഡിക്കൽ കോളജുകൾ എന്നുമായിരുന്നു മെഡിക്കൽ വിദ്യാർഥികൾക്കെതിരെ ഒരു വിഭാഗം ഉയർത്തിയ വിമർശനം. എല്ലാ മനുഷ്യർക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ്‌ മെഡിക്കൽ വിദ്യാർഥികളെന്നും. ഒന്നിച്ച്‌ ഡാൻസ്‌ കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണെന്നും ഡോക്ടർ ഷിംന അസീസ് ചോദിക്കുന്നു. 

 

 

ഷിംനയുടെ സമൂഹമാധ്യമ കുറിപ്പ്:

 

 

‘ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർഥികളാണ്. നല്ല അസ്സലായി ഡാൻസ്‌ ചെയ്യും. അവർ ആസ്വദിച്ച്‌ ചെയ്‌തൊരു ഡാൻസിന്റെ വിഡിയോ ക്ലിപ്പിങ്ങ്‌ വൈറലായി. സ്‌ക്രബ്‌സ്‌ ധരിച്ച്‌ ആശുപത്രിയിലെ ഒരൊഴിഞ്ഞ വരാന്തയിൽ നിന്നാണ്‌ ആ വിഡിയോ ഷൂട്ട്‌ ചെയ്‌തിരിക്കുന്നത്‌.

 

 

അവരെ സംബന്ധിച്ചിടത്തോളം ആ കെട്ടിടം അവർ പഠിക്കുന്ന സ്‌ഥാപനം കൂടിയാണ്‌. അതിന്‌ ചികിത്സയുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഒരുപാട് ഏരിയയുണ്ടെന്നത്‌ എനിക്കും നേരിട്ടറിയാം. രോഗികൾ കിടക്കുന്നിടത്ത്‌ പോയി ആരും റാ  റാ റാസ്‌പുടിൻ പാടി ഡാൻസ്‌ ചെയ്യില്ല. ഞങ്ങൾ പഠിക്കുന്ന (ഏറ്റവും ചുരുങ്ങിയത്‌ അഞ്ചര വർഷം) കാലത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ആ ചുമരുകൾക്ക്‌ സ്വന്തമാണ്‌.

ഇനി ഡോക്ടർമാരോ മെഡിക്കൽ സ്‌റ്റുഡന്റ്‌സോ ആടാനോ പാടാനോ പാടില്ലേ? എല്ലാ മനുഷ്യർക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ്‌ ഞങ്ങളും. എല്ലാ കാലത്തും പഠിച്ച മെഡിക്കൽ കോളജിലെയും പഠിപ്പിച്ച കോളജിലെയും സന്ദർശിച്ചിട്ടുള്ള സകല കോളജുകളിലെയും കുട്ടികളുടെ കലാഭിരുചികൾ പ്രോൽസാഹിപ്പിച്ചിട്ടേയുള്ളൂ. ഇനിയുമത്‌ ചെയ്യും. ഡോക്ടർ ആണെന്ന്‌ വച്ച് ഗൗരവവും എയർപിടിത്തവും വേണമെന്നാണെങ്കിൽ ഞങ്ങൾക്കതിന്‌ സൗകര്യമില്ല. അങ്ങനെ വേണ്ടവർ അങ്ങനെ കഴിഞ്ഞോട്ടെ, ഇങ്ങനെയും ചിലരുണ്ടാകും.

 

അവർ വൈറലായതിന്റെ അസ്വസ്‌ഥതയും അസൂയയുമാണെങ്കിൽ അതങ്ങ്‌ സമ്മതിച്ചേക്കണം. അത്രക്ക്‌ ഭംഗിയോടെ അനായാസമായി വച്ച  ചുവടുകൾ കണ്ടാൽ അംഗീകരിക്കണമെങ്കിലും ഒരു മിനിമം ക്വാളിറ്റി വേണമെന്നത്‌ മനസ്സിലാക്കുന്നു. ഇനി ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചതാണ്‌ വിഷയമെങ്കിൽ തലയിലേക്ക്‌ കയറിയിരിക്കുന്ന ആ അവയവത്തിന്റെ സ്‌ഥാനം അവിടെയല്ല, കുറച്ച്‌ താഴെയാണെന്ന്‌ ഓർക്കുമല്ലോ.

 

ഒരൈറ്റം കൂടിയുണ്ട്‌. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്‌ഛന്റെ പേരും വച്ചിട്ടുള്ള സൂക്കേട്‌... മെഡിക്കൽ കോളജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂ... ഒന്നിച്ച്‌ ഡാൻസ്‌ കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്‌? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്‌? വിട്ട്‌ പിടിക്ക്‌. സ്ലട്ട്‌ ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട്‌ വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട്‌ മക്കൾ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കിൽ കാണേണ്ടാന്നേ... മതം തിന്ന്‌ ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ... നാണമില്ലേടോ !!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com