ഭൂമിദേവിക്ക് പ്രണാമം; നമസ്കാർ ചലഞ്ച് ഏറ്റെടുത്ത് നർത്തകർ
Mail This Article
ഭൗമദിനത്തിൽ ഭൂമിയെ പ്രണമിച്ച് നർത്തകർ. നൃത്തത്തിനു മുൻപ് ഭൂമിയെ നമസ്കരിക്കുന്ന ഭൂമിവന്ദനത്തിന്റെ വരികൾക്ക് ചുവടു വയ്ക്കാനുള്ള 'നമസ്കാർ ചലഞ്ച്' നിരവധി നർത്തകർ ഏറ്റെടുത്തു. ലയതരംഗ് ഫോർ ആർട്സ് ആണ് ഭൗമദിനത്തിൽ നർത്തകർക്കായി വ്യത്യസ്തമായ ഒരു ചലഞ്ചിന് ആഹ്വാനം ചെയ്തത്.
"സമുദ്രവസനേ ദേവീ
പർവതസ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ"
എന്നു ചൊല്ലി നമസ്കരിച്ചാണ് നർത്തകർ അവരുടെ നൃത്ത പരിശീലനം ആരംഭിക്കുന്നത്. 'സമുദ്രത്തിലേക്കു കാല്‍വച്ചും പര്‍വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും മഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും'- എന്നാണ് വരികളുടെ അർത്ഥം. ഏതു നൃത്തരൂപമായാലും ഭൂമീവന്ദനത്തിന് ഈ സ്തുതിയാണ് ഉപയോഗിക്കുക. ഭൗമദിനത്തിൽ ഭൂമിക്ക് പ്രണാമം അർപ്പിക്കാൻ നർത്തകർ തിരഞ്ഞെടുത്തതും ഈ വരികളാണ്.
ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി, ഓട്ടൻതുള്ളൽ എന്നിങ്ങനെ വിവിധ നൃത്തരൂപങ്ങൾ അഭ്യസിക്കുന്നവർ അവരുടേതായ ശൈലിയിൽ ഭൂമിവന്ദനം ചെയ്താണ് നമസ്കാർ ചലഞ്ചിൽ പങ്കെടുത്തത്.