ബാലയുടെ ആരോപണങ്ങൾ തെറ്റെന്ന് അമൃത: തെളിവുകൾ പുറത്തു വിട്ട് വിഡിയോ
Mail This Article
നടൻ ബാല തനിക്കും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് ഗായിക അമൃത സുരേഷ്. മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും മകളോട് സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും മകൾക്ക് കോവിഡാണെന്നുമൊക്കെ ഒരു ഒാൺലൈൻ മാധ്യമത്തിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും അതിനെതിരായി നടപടി സ്വീകരിക്കുമെന്നും അമൃത പറയുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് തെളിവുകൾ സഹിതം അമൃത ബാലയുടെ ആരോപണങ്ങളെ തള്ളുന്നത്.
താനും ബാലയും തമ്മിൽ നടന്ന ഫോൺ സംഭാഷണം എങ്ങനെയാണ് ലീക്ക് ചെയ്ത് മാധ്യമത്തിന് ലഭിച്ചതെന്ന് അമൃത ചോദിക്കുന്നു. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോൾ താൻ കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകൾ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു. പുറത്താണ് എന്നാൽ അരുടെയെങ്കിലും കൂടെയാണ് എന്നല്ല അർഥമെന്നും വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു. ഫോൺ കോളിന്റെ ഒരു ഭാഗം മാത്രം കേൾപ്പിക്കാതെ മുഴുവൻ സത്യാവസ്ഥയും വെളിപ്പെടുത്തണമെന്നും ആരോഗ്യത്തോടെയിരിക്കുന്ന തന്റെ മകൾക്ക് കോവിഡ് ആണെന്നു വാർത്ത കോടുത്ത മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു.
മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010–ലാണ് വിവാഹിതരായത്. 2012–ലാണ് മകളായ അവന്തികയുടെ ജനനം. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസം. 2019–ലാണ് ഒൗദ്യോഗികമായി ഇരുവരും പിരിയുന്നത്.