ADVERTISEMENT

ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പർ വേടന്റെ സമൂഹമാധ്യമ പോസ്റ്റിനു ലൈക്കടിച്ചവരെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ‘ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ’ എന്നു വിളിച്ചാണ് സംവിധായകന്റെ പരസ്യ പ്രതിഷേധം. മലയാളത്തിലെ പ്രമുഖരായ പുരോഗമന കോമാളികള്‍ എന്നു പറഞ്ഞെങ്കിലും ആരുടെയും പേരെടുത്തു പറയാതെയാണ് ഒമർ ലുലുവിന്റെ പ്രതികരണം. 

‘ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ. പീഡനാരോപണം നേരിട്ട്‌ അതിനു മാപ്പ്‌ ചോദിച്ചുകൊണ്ട്‌ വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക്‌ ചെയ്തത്‌ മലയാളത്തിലെ പ്രമുഖരായ 'പുരോഗമന കോമാളികൾ.' പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഡന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം?

ദിലീപ്‌ വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്‌, മറ്റൊരു പീഡനക്കേസ്‌ പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച്‌ പിന്തുണക്കുന്നവർ. അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത്‌ ഒരു 'ലൈക്കി'നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്ക്കൊപ്പമല്ല, മാപ്പ്‌ ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്‌? 'സ്ത്രീപക്ഷ' നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത്‌ നിർത്താൻ സമയമായി. ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.’ ഒമർ ലുലു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കവെയാണ് റാപ്പർ വേടനെതിരെ മീടൂ ആരോപണം ഉയർന്നത്. പിന്നാലെ ആൽബത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയാണെന്ന് മുഹ്സിൻ പരാരി ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടർന്നാണ് തെറ്റിന് മാപ്പുപറഞ്ഞ് വേടൻ രംഗത്തെത്തിയത്. മാപ്പ് ചോദിച്ചുകൊണ്ടുള്ള വേടന്റെ പോസ്റ്റ് നടി പാർവതി തിരുവോത്ത് ലൈക്ക് ചെയ്തിരുന്നു. ഇതിനെതിരെ സിനിമാമേഖലയിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ പലരും നടിയെ രൂക്ഷമായി വിമർശിച്ചു. പിന്നാലെ വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ പാർവതി മാപ്പ്് ചോദിക്കുകയും ലൈക്ക് പിൻവലിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com