ADVERTISEMENT

ലോകം ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് ഏതായിരിക്കും? ഏറെ കൊതിക്കാതുകളിലേക്ക് ഏറ്റവും കൂടുതൽ വട്ടം മൂളിയെത്തിയ പാട്ട്? എത്ര കേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേട്ടിരുത്തുന്ന പാട്ട്? ഓ, ഇപ്പോൾ നിങ്ങളുടെ മനസ്സിലെത്തുന്നത് ആ സന്തോഷജന്മദിനപ്പാട്ടാണോ? ഹാപ്പി ബേർത്ത് ഡേ ടൂ യൂ... അതോ കലമ്പിക്കരഞ്ഞും ഒടുവിൽ ചിണുങ്ങിച്ചിരിച്ചും പാടിയ നഴ്സറിയീണമാണോ? ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ...എങ്കിൽ പറയാം, അത്തരം വാമൊഴിയീണങ്ങളെ തൽക്കാലത്തേക്ക് അവയുടെ പാട്ടിനുവിടുക! സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്ത് ശ്രോതാക്കളിലേക്കെത്തിയ ലക്ഷക്കണക്കിനു ഗാനങ്ങളിൽ ആ പദവി സ്വന്തമാക്കിയ ഗാനമേതാണെന്നാണ് ചോദ്യം.

യുഎസ് റേഡിയോയിൽ മാത്രം എഴുപതു ലക്ഷം വട്ടം ആവർത്തിച്ചു കേട്ട ബീറ്റിൽസിന്റെ ‘യെസ്റ്റർഡേ’ (1965) ആണോ? അതോ, എൺപതുലക്ഷം വട്ടം ആവർത്തിച്ചു കേൾപ്പിച്ച, ദ്റൈറ്റസ് ബ്രദേഴ്സിന്റെ ‘യു ഹാവ് ലോസ്റ്റ് ദാറ്റ് ലവിങ് ഫീലിങ്’ (1964) ആണോ? അതോ ഇർവിങ് ബെർലിന്റെ ‘വൈറ്റ് ക്രിസ്മസ്’ ആണോ? ഊഹങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ലോകത്ത് ഏറ്റവും കൂടുതൽ തവണ കേട്ട പാട്ടിനു വേണ്ടിയുള്ള തിരച്ചിൽ നമ്മെ കൊണ്ടെത്തിക്കുന്നത് ഈയൊരു പാട്ടിലേക്കാവുമെന്ന അതിന്റെ അണിയറക്കാരുടെ അവകാശവാദത്തെ മുൻനിർത്തിയാണ് ഈയാഴ്ചക്കുറിപ്പ്. അവകാശവാദമല്ലേ, ചിലപ്പോൾ ശരിയാവാം, തെറ്റുമാവാം. അഞ്ചു കോടി തവണ ലോകം ഈ പാട്ട് കേട്ടുകഴിഞ്ഞിരിക്കുന്നു എന്ന പഴയ കണക്കുപ്രകാരം, (ആ കണക്ക് ഇപ്പോൾ വളരെ വലുതായിട്ടുണ്ടാവും !) ആ ചരിത്രഗാനം ഇതാണ്:

Its a small world

അതെ, നിങ്ങളും കേട്ടിരിക്കാതിരിക്കാൻ വഴിയില്ല ഈ പാട്ട്. ഏതു ചിത്രത്തിലേതെന്നു തിരഞ്ഞുപോകും മുൻപേ പറയട്ടെ ഇതൊരു ചലച്ചിത്രഗാനമല്ല. ഏതു ദേശത്തേതെന്നോ ഏതു ഭാഷയിലേതെന്നോ തിരഞ്ഞുപോകും മുൻപേ അതും പറഞ്ഞേക്കാം ഇതു വാൾട്ട് ഡിസ്നി ലോകമെങ്ങുമുള്ള കുട്ടിക്കളിക്കൂട്ടത്തിനു വേണ്ടിയൊരുക്കിയ പാർക്കിന്റെ തീംസോങ്ങാണ്. മനസ്സിലെന്നും ബാല്യം സൂക്ഷിക്കുന്ന തലമുറകളോടുള്ള ഒരു മാജിക്കൽ അഭിസംബോധന. ഉറക്കാൻ കിടത്തുമ്പോൾ കണ്ണടച്ചും വയറ്റത്തു വിരൽ തൊടുമ്പോൾ നിലവിളിച്ചും താക്കോൽകൊടുത്തുവിട്ടാൽ ചുമരുകളിലേക്കു പാഞ്ഞുചെന്നു തലയിടിച്ചും കുടുകുടെച്ചിരിപ്പിച്ച കുട്ടിക്കാലത്തിന്റെ കൗതുകപ്പാട്ട്. കുഞ്ഞുമനസ്സുകളുടെ പുഞ്ചിരിപ്പാട്ട്. കുട്ടിക്കാലത്ത് ഒരിക്കലെങ്കിലും ഈ പാട്ടീണത്തിന് കാതോർത്തപ്പോൾ നിങ്ങൾ ഓർമിച്ചുവോ ലോകത്ത് ഏറ്റവുമധികം തവണ കേട്ട പാട്ടിനാണ് നിങ്ങൾ തലയാട്ടി വിരൽ‌ത്താളമിടുന്നതെന്ന്.

കഴിഞ്ഞ അരനൂറ്റാണ്ടുകാലം പിച്ചവച്ചു വളർന്നു മുതിർന്ന തലമുറകൾ ആഘോഷമാക്കിയ ആ ഗാനം ആദ്യമായി ലോകം കേൾക്കുന്നത് 1964ൽ ന്യൂയോർക്കിൽ യൂനിസെഫ് നടത്തിയ വേൾഡ് ഫെയർ വേദിയിൽ നിന്നാണ്. ‘പെപ്സി പ്രസന്റ്സ് വാൾട്ട് ഡിസ്നീസ് ഇറ്റ്സ് എ സ്മോൾ വേൾഡ്’ എന്ന് പവിലിയനിലെ ഉച്ചഭാഷിണി ആർത്തുവിളിച്ചപ്പോൾ ആരും കരുതിയിരിക്കില്ല, ഏറ്റവുമധികം കാതുകളിലേക്ക് മൂളിപ്പാടിയെത്താനുള്ള സ്വരനിയോഗവുമായിട്ടാണ് ആ പാട്ട് പിറക്കുന്നതെന്ന്.(വിവിധയിടങ്ങളിലുള്ള ഡിസ്നി പാർക്കുകളിലായി ഓരോ റൈഡിനൊപ്പവും കഴിഞ്ഞ 52 വർഷമായി ഈ ഗാനം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഓരോ ഡിസ്നി പാ‍ർക്കിന്റെയും പതിനാറു മണിക്കൂർ പ്രവർത്തനസമയം കണക്കിലെടുത്താൽ തന്നെ പ്രതിദിനം ചുരുങ്ങിയത് 1200 തവണ ഈ പാട്ട് ആവർത്തിക്കുന്നു. ഇങ്ങനെ ആവർത്തനക്കണക്കു പരിഗണിക്കുകയാണെങ്കിൽ ലോകത്ത് ഇത്രയധികം തവണ വീണ്ടും വീണ്ടും കേട്ട മറ്റൊരു പാട്ടുണ്ടാകില്ലെന്നാണ് ഡിസ്നി ഗ്രൂപ്പ് അവകാശപ്പെടുന്നത്).

ഡിസ്നിയപ്പൂപ്പാ, കുട്ടിത്തത്തിന്റെ

മനസ്സു നിറച്ച ജാലവിദ്യക്കാരാ...

അമേരിക്കൻ സംരംഭകനും അനിമേറ്ററും ശബ്ദനടനും ചലച്ചിത്രനിർമാതാവുമായ വാൾട്ടർ ഏലിയാസ് ഡിസ്നിയെ നമുക്ക് ആദ്യം പരിചയപ്പെടുത്തിയത് പാവക്കടകളിലെ ചില്ലലമാരകൾക്കുള്ളിലിരുന്ന് നമ്മുടെ കുട്ടിക്കണ്ണുകൾക്കു നേർക്കു കോക്കിരി കാട്ടിയ മിക്കി മൗസും ഡൊണാൾഡ് ഡക്കും ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ വിനോദവിസ്മയങ്ങൾ വാർത്തെടുത്ത മാന്ത്രികശിൽപി. നിശ്ചലനിശ്ശബ്ദരൂപികളായ പാവക്കൂട്ടങ്ങൾക്ക് ചലനവും സംസാരവും ചടുലതയും സമ്മാനിച്ച് നമ്മുടെ കുട്ടിക്കാലത്തിന് കൂട്ടുനടന്ന മായാജാലക്കാരൻ. ഇന്നും കുട്ടിത്തത്തിന്റെ ഓർമക്കൈനീട്ടങ്ങളുമായി നമ്മെ കീഴടക്കുന്ന കൺകെട്ടുകാരൻ. ഡിസ്നി രൂപകൽപന ചെയ്ത തീംപാർക്കുകൾ തന്നെയാണ് ഇപ്പോഴും കുട്ടിക്കാലത്തിന് ഏറ്റവും പ്രിയപ്പെട്ട കളിയിടങ്ങളുടെ ലോകമാതൃകയായി തലയുയർത്തി നിൽക്കുന്നത്.

മിക്കി മൗസും ഡൊണാൾഡ് ഡക്കും ഗൂഫിയുമെല്ലാം അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളിൽ ചിലതുമാത്രം. ലോകത്തെങ്ങുമുള്ള കുസൃതിക്കുരുന്നുകളോടു മിണ്ടിപ്പറഞ്ഞു കൂട്ടുകൂടാൻ വേണ്ടിയാകാം മിക്കി മൗസിന് ഡിസ്നി തന്റെ സ്വന്തം ശബ്ദം നൽകിയത്. ഓസ്കർ പുരസ്കാരത്തിളക്കങ്ങളും അക്കാദമി നാമനിർദേശങ്ങളും ഇത്രയധികം വാരിക്കൂട്ടിയ മറ്റൊരു പ്രതിഭയുമുണ്ടാകില്ല ലോകചരിത്രത്തിൽ. കുട്ടിക്കളിക്കൂട്ടങ്ങളുടെ കുസൃതിസാമ്രാജ്യങ്ങൾക്ക് ഒടുവിൽ തന്റെ സ്വന്തം പേരുനൽകിക്കൊണ്ടാണ് ഈ പ്രതിഭ മൺമറഞ്ഞത്, ഡിസ്നിലാൻഡ്. കുട്ടികൾക്കു വേണ്ടിയൊരുക്കിയ ആഘോഷക്കൂടാരങ്ങളാണ് ഡിസ്നിയുടെ ഓരോ പാർക്കും. ഒരിക്കൽ ഡിസ്നി തന്നെയാണ് തന്റെ ‘ചിൽഡ്രൻ ഓഫ് ദ് വേൾഡ്’ എന്ന പാർക്കിനു വേണ്ടി ഒരു തീം സോങ് തയാറാക്കണമെന്ന് സഹപ്രവർത്തകരും പാട്ടെഴുത്തുകാരുമായ റോബർട്ട് ബി. ഷെർമനോടും റിച്ചാർഡ് എം. ഷെർമനോടും ആവശ്യപ്പെട്ടത്.

‘എനിക്കൊരു പാട്ട് വേണം, എല്ലാ ഭാഷകളിലേക്കും തർജ്ജമ ചെയ്യാവുന്ന, പാർക്കുകളിലെ റൈഡുകൾക്കൊപ്പം ആഘോഷപൂർവം പാടിക്കേൾപ്പിക്കാവുന്ന ഒരു ഉല്ലാസപ്പാട്ട്.’ ഇതായിരുന്നു ഡിസ്നിയുടെ ആവശ്യം. ഷെർമൻ സഹോദരങ്ങൾ ഉടൻ തന്നെ ആദ്യവരി ഇങ്ങനെ കുറിച്ചു It's a small world afterall...1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ സംഘർഷകാലാവസ്ഥ നിലനിന്ന കാലത്തായിരുന്നു ആ പാട്ടിന്റെ മൂളിപ്പിറവി. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശഗാനമാകണം തന്റെ തീം സോങ് എന്നു ഡിസ്നി വാശി പിടിച്ചതും അതുകൊണ്ടു തന്നെ. ഒരു നാടോടിയീണത്തിൽ ഷെർമൻ സഹോദരങ്ങൾ ഒരുക്കിയ ആ പാട്ടുവരികളിൽ കുട്ടിത്തത്തിന്റെ കുസൃതിമണം പുരണ്ടപ്പോൾ ഡിസ്നി ആഗ്രഹിച്ചതുപോലെ തന്നെ ആ ഗാനം പിറക്കുകയായി. ആ പാട്ടിനോടുള്ള ഇഷ്ടക്കൂടുതൽകൊണ്ട് ഡിസ്നി തന്റെ പാർക്കിന്റെ പേരു തന്നെ മാറ്റി. പാട്ടുവരിതന്നെ പാർക്കിനു പേരായി നൽകി. ഇറ്റ്സ് എ സ്മോൾ വേൾഡ്... ചെറിയ ലോകമെന്നാണു പേരെങ്കിലും ഒരിക്കലെങ്കിലും ഈ വാട്ടർതീം പാർക്കുകൾ സന്ദർശിച്ചവർക്കറിയാം ഇത് ഇമ്മിണി വലിയൊരു ലോകം തന്നെയാണെന്ന്. ഇനിയും കുട്ടിത്തം കൈവിടാത്തവർക്കു വേണ്ടി വിസ്മയച്ചെപ്പുകളൊരുക്കി കാത്തുകാത്തിരിക്കുന്ന മായാലോകം. ഓരോ പാവച്ചുണ്ടിലും പാട്ടുമൂളിച്ചകളുടെ പുതിയൊരീണം... തലമുറകളെ താലോലിച്ച പഴയൊരീണം...

It's a world of laughter, a world of tears.

 

It's a world of hopes and a world of fears.

 

There's so much that we share,

 

That it's time we're aware

 

It's a small world after all.

 

There is just one moon and one golden sun.

 

And a smile means friendship to everyone.

 

Though the mountains divide,

 

And the oceans are wide

 

It's a small world after all.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com