ADVERTISEMENT

പഠനത്തിനൊപ്പം ഉപജീവനത്തിനായി തെരുവിൽ മീൻ വിൽപനക്കിറങ്ങി ശ്രദ്ധേയായ പെൺകുട്ടിയാണ് ഹനാൻ. കോളജ് യൂണിഫോമിൽ മീൻവിൽക്കുന്ന ഹനാന്റെ ദൃശ്യങ്ങൾ ഞൊടിയിടയിലാണ് അന്ന് വൈറലായത്. പിന്നാലെ അവള്‍ക്കു നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നു ഹനാന്. സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ ഹനാന്റെ ജീവിതവഴികളും അവളുടെ അതിജീവന പോരാട്ടവും അദ്ഭുതപ്പെടുത്തുന്നവയാണ്. 

 

ഒരിക്കൽ സമൂഹമാധ്യമലോകം ഒന്നാകെ ചർച്ച ചെയ്ത ഹനാനെ പിന്നീട് അധികം ആരും കണ്ടില്ല. വാഹനാപകടത്തെത്തുടർന്ന് ഏറെ‌ നാൾ ചികിത്സയിലായിരുന്നു ഹനാൻ. നട്ടെല്ലിനാണ് പരുക്ക് പറ്റിയത്. ഇപ്പോൾ സംഗീതത്തിൽ ബിരുദവിദ്യാർഥിയാണ് അവൾ. കെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് ഹനാൻ ബി.എ. മ്യൂസിക് തിരഞ്ഞെടുത്തു പഠനം ആരംഭിച്ചത്. സംഗീതം ഏറെ ഇഷ്ടമായതുകൊണ്ടാണ് ആ വഴി തിരഞ്ഞെടുത്തതെന്നു ഹനാൻ തന്നെ പറയുന്നു. അടുത്തിടെ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തില്‍ ഹനാൻ തന്റെ ജീവിതവഴികളെക്കുറിച്ചു വിവരിച്ചിരുന്നു. സംഗീതപഠനത്തെക്കുറിച്ച് ഹനാന്‍ പറയുന്നത് ഇങ്ങനെ: 

 

‘സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനാണ് ആഗ്രഹം. നേരത്തെ ചെന്നൈയിലെ എ.ആർ റഹ്മാന്റെ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ശനിയും ഞായറുമുള്ള ക്ലാസുകൾക്കായിരുന്നു പോയിരുന്നത്. ട്രെയിനിലായിരുന്നു യാത്ര. തിങ്കളാഴ്ച മടങ്ങും. എന്നാൽ ഈ പഠനം മാത്രം പോരെന്നു തോന്നി. അതുകൊണ്ടാണ് മ്യൂസിക് കോഴ്സിനു ചേർന്നത്. വാഹനാപകടത്തെത്തുടർന്ന് ഒരു വർഷം നഷ്ടമായി. ഇപ്പോൾ ആരോഗ്യസ്ഥിതി മോശമാണ്. നട്ടെല്ലിന്റെ മധ്യഭാഗത്താണ് പരുക്ക്. സംഗീതക്ലാസിനു പോകുമ്പോൾ തബല എടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. സംഗീത സംവിധായകൻ അരുൺ ഗോപി സർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടൊന്നും തുടങ്ങിക്കണ്ടില്ല. അതുകൊണ്ടായിരിക്കാം വിളിക്കാത്തത്. ഗാനരചനയിലാണു താൽപര്യം. ഞാനെഴുതിയ പാട്ട് സിനിമയിൽ വരിക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അഭിനയിക്കാനും ഇഷ്ടമാണ്’, ഹനാൻ പറഞ്ഞു. 

 

 

അഭിമുഖത്തിന്റെ പൂർണ രൂപം: 

 

https://www.manoramanews.com/news/spotlight/2021/07/16/hanan-share-her-new-plans-and-expectations.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com