40 വർഷത്തിനു ശേഷം വീണ്ടും ‘വെള്ളിച്ചില്ലും വിതറി’ കൃഷ്ണചന്ദ്രൻ
Mail This Article
നടനായും ഗായകനായും മലയാള സിനിമയിൽ ഏറെ പേരെടുത്ത കൃഷ്ണചന്ദ്രൻ പിന്നണി ഗാനരംഗത്തേക്ക് വീണ്ടുമെത്തുന്നു. നാൽപ്പതു വർഷം മുമ്പ് പാടിയ തന്റെ ആദ്യ ഗാനമായ ‘വെള്ളിച്ചില്ലും വിതറീ’ എന്ന സൂപ്പർഹിറ്റ് പാട്ട് വീണ്ടും പാടിക്കൊണ്ടാണ് അദ്ദേഹം ആലാപനത്തിലേക്ക് മടങ്ങിയെത്തുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ നിർമിക്കപ്പെടുന്ന ‘മേരി അവാസ് സുനോ’ എന്ന ജയസൂര്യ ചിത്രത്തിന് വേണ്ടിയാണ് കൃഷ്ണചന്ദ്രൻ തന്റെ ആദ്യ ഗാനം വീണ്ടും പാടിയത്.
‘വെള്ളിച്ചില്ലും വിതറീ തുള്ളി തുള്ളി ഒഴുകും....’ എന്ന ഗാനം 1981 സെപ്റ്റംബറിൽ മദിരാശിയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചാണ് റെക്കോർഡ് ചെയ്യപ്പെട്ടത്. ആദ്യ ഗാനം സൂപ്പർ ഹിറ്റായതിനു പിന്നാലെ മലയാളത്തിലും, തമിഴിലുമായി ആയിരത്തോളം ഗാനങ്ങളാണ് അദ്ദേഹം പാടിയത്. കൃത്യം 40 വർഷങ്ങൾക്കു ശേഷം അതേ ഗാനം വീണ്ടും പാടിയാണ് ചെറിയൊരു ഇടവേളയ്ക്കു ശേഷം അദ്ദേഹം സിനിമയിലേക്ക് എത്തുന്നതെന്നത് യാദൃശ്ചികമായി.
വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവോസ് സുനോ. ജയസൂര്യയും മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. എം. ജയചന്ദ്രനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.