ADVERTISEMENT

സൈബർ ആക്രമണം നേരിടുന്ന ഗായിക സയനോരയെ പിന്തുണച്ച് ഗായിക സിത്താര കൃഷ്ണകുമാറിന്റെയും കൂട്ടുകാരികളുടെയും നൃത്തം. സയനോരയെ വിമർശനങ്ങൾക്കിരയാക്കിയ നൃത്ത വിഡിയോയിലെ അതേ പാട്ടിനൊപ്പമാണ് സിത്താരയും സുഹൃത്തുക്കളും ചുവടുവച്ചത്. തങ്ങൾ സയനോരയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും അതുപോലെ മറ്റെല്ലാ പെൺകുട്ടികളോടും സ്നേഹം അറിയിക്കുന്നു എന്നും വിഡിയോയിൽ പറഞ്ഞുവയ്ക്കുന്നു. 

 

നൃത്ത വിഡിയോ പങ്കുവച്ചുകൊണ്ട് സിത്താര കൃഷ്ണകുമാർ കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. പെൺകുട്ടികളുടെ ഒത്തുചേരലുകളെക്കുറിച്ചാണ് സിത്താരയുടെ കുറിപ്പ്. കൂട്ടുകാർക്കൊപ്പമുള്ള കൂടിച്ചേരലുകളിൽ എല്ലാവരും ഹൃദയം തുറന്നു സംസാരിക്കുകയും ഉറക്കെ ചിരിക്കുകയും ചിലപ്പോൾ കരയുകയുമൊക്കെ ചെയ്യാറുണ്ടെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും സിത്താര കുറിക്കുന്നു. 

 

ഈ വിഡിയോ ഇപ്പോൾ പങ്കുവയ്ക്കേണ്ടത് ആവശ്യമാണെന്നും സയനോരയ്ക്കും സുഹൃത്തുക്കൾക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നു എന്നും സിത്താര കുറിപ്പിൽ പറയുന്നുണ്ട്. അതോടൊപ്പം മറ്റു പെൺസുഹൃത്ത് സംഘങ്ങളുടെ നൃത്തവിഡിയോകളും കാണാനാകുമെന്നു പ്രതീക്ഷിക്കുന്നതായും സിത്താര കുറിച്ചു. സിത്താരയുടെ പോസ്റ്റിനു പിന്നാലെ സയനോരയുടെ മറുപടിയുമെത്തി. തന്റെ സ്നേഹം എല്ലാവരെയും അറിയിക്കുന്നു എന്നും ഈ നൃത്ത വിഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു എന്നും ഗായിക കുറിച്ചു. 

 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൂട്ടുകാരികളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സയനോര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തൊട്ടുപിന്നാലെ ഗായികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് പലരും വിമർശനവും പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. നൃത്ത വിഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സയനോര അധിക്ഷേപങ്ങളോടു പ്രതികരിച്ചത്. പിന്നാലെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേർ സയനോരയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com