6 മണിക്കൂറിൽ പാടിയത് 193 ദേശീയ ഗാനങ്ങൾ! അപൂർവ റെക്കോർഡ് നേടി ഓസ്ട്രേലിയയിലെ മലയാളി സഹോദരിമാര്‍
Mail This Article
ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി സഹോദരിമാർ പാട്ടുംപാടി 6 മണിക്കൂർ കൊണ്ടു ലോകം കീഴടക്കി!. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ മനഃപാഠമാക്കി ആലപിച്ച ആലപ്പുഴ ചേർത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും 3 രാജ്യാന്തര റെക്കോർഡ് പട്ടികയിലാണ് ഒറ്റദിനത്തിൽ ഇടംപിടിച്ചത്. ലോകസമാധാന ദിനമായ ഇന്നലെ ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ സെന്റ് ജോൺസ് കത്തീഡ്രലിൽ രാവിലെ 10 മുതൽ വൈകിട്ടു വരെ നടന്ന പരിപാടിയിൽ ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള.
എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ കാണാതെ പഠിച്ചു പാടിയവർ, ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നിങ്ങനെ പല റെക്കോർഡുകളാണ് ഇവർ സ്വന്തമായത്.
ക്വീൻസ്‌ലൻഡിലെ ഗ്രിഫിത് സർവകലാശാലയിൽ മൂന്നാം വർഷ ക്രിമിനോളജി-സൈക്കോളജി വിദ്യാർഥിനിയാണ് തെരേസ. കലംവെയ്‌ൽ കമ്യൂണിറ്റി കോളജ് 12-ാം ക്ലാസ് വിദ്യാർഥിനിയാണ് ആഗ്നസ്. ഓസ്ട്രേലിയയിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ ജോയ് കെ.മാത്യുവിന്റെയും നഴ്‌സായ ജാക്വിലിന്റെയും മക്കളാണ്.