‘പാട്ടിന്റെ കടലാഴം’; പ്രിയപ്പെട്ട എസ്പിബിക്കായ് പുസ്തകമൊരുക്കി കെ.പി.സുധീര
Mail This Article
പാട്ടിലൂടെ ഹൃദയങ്ങൾ കീഴടക്കി അകാലത്തിൽ വേർപെട്ട ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ജീവിതം വരച്ചുകാണിച്ച് പുസ്തകം ഒരുക്കി എഴുത്തുകാരി കെ.പി.സുധീര. ‘പാട്ടിന്റെ കടലാഴം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുക. എസ്പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷികമായ ശനിയാഴ്ച പുസ്തകം പ്രകാശനം ചെയ്യും.
എസ്പിബിയും സുധീരയും തമ്മിൽ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ഒരിക്കല്‍ സ്നേഹത്തോടെ എസ്പിയെന്ന് വിളിച്ച ആ സുഹൃത്ത് ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് ഇപ്പോഴും സുധീരയ്ക്കു വിശ്വസിക്കാനാകുന്നില്ല. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഹൃദയം കൊണ്ട് തൊട്ടറിഞ്ഞിട്ടുണ്ട് ഇരുവരും.
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ജീവിതം വരച്ചിട്ടാണ് സുധീര ‘പാട്ടിന്റെ കടലാഴം’ ഒരുക്കിയത്. കമല്‍ ഹാസന്‍, രജനീകാന്ത്, ശ്രീകുമാരന്‍ തമ്പി, കെ.എസ് ചിത്ര തുടങ്ങി എസ്പിബിയുമായി അടുപ്പമുണ്ടായിരുന്ന പതിനെട്ടോളം പേരുടെ ഓര്‍മക്കുറിപ്പുകൾ പുസ്തകത്തിലടങ്ങിയിരിക്കുന്നു. ഒപ്പം എസ്പിബിയുടെ തിരഞ്ഞെടുത്ത നാല്‍പ്പത് പാട്ടുകളും അവയുടെ മലയാളം പരിഭാഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ‘പാട്ടിന്‍റെ കടലാഴം’ വിപണിയിലെത്തുക.