കഴിഞ്ഞയാഴ്ച കണ്ടപ്പോൾ പറഞ്ഞു, ശ്രീക്കുട്ടാ നിന്റെ അടുത്ത കച്ചേരിക്ക് ഞാൻ മൃദംഗം വായിക്കുമെന്ന്, പക്ഷേ: എം.ജി.ശ്രീകുമാർ
Mail This Article
നടൻ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് ഗായകൻ എം.ജി.ശ്രീകുമാർ. കഴിഞ്ഞയാഴ്ചയും അദ്ദേഹത്തെ നേരിട്ടു കണ്ട് ഒരുപാടു നേരം ഒരുമിച്ചു ചിലവഴിച്ചു എന്നും ഈ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നും ശ്രീകുമാർ പറയുന്നു. നെടുമുടി വേണുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
55 വർഷത്തെ അടുത്ത ആത്മബന്ധം. തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് സ്നേഹം നൽകിയ ഒരു അദ്ഭുത പ്രതിഭാശാലി. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘പൂരം’ (സംവിധാനം) എന്ന ചിത്രം മുതൽ കഴിഞ്ഞ ആഴ്ചയിലെ ചാനൽ പരിപാടിയിൽ വരെ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തു.
ഒരുപാട് ഓർമകൾ പങ്കുവച്ചു. ഇറങ്ങാൻ നേരത്ത് വേണുച്ചേട്ടൻ പറഞ്ഞു, ‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിക്ക് ഞാൻ മൃദംഗം വായിക്കും കേട്ടോ. മഹാപ്രതിഭയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു– ശ്രീക്കുട്ടൻ’, എം.ജി.ശ്രീകുമാർ കുറിച്ചു.