ADVERTISEMENT

മനോരമ മ്യൂസിക് വേദിയൊരുക്കുന്ന നവരാത്രി സംഗീതോത്സവത്തിലെ എട്ടാം ദിവസം രണ്ട് സംഗീതക്കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യ കച്ചേരി ഹരീഷ് ശിവരാമകൃഷ്ണന്റേതായിരുന്നു. വയലിൻ തിരുനല്ലൂർ അജിത് കുമാർ, മ‍ൃദംഗം ഐമനം ചന്ദ്രകുമാർ, ഘടം കണ്ണൻ തൃപ്പൂണിത്തുറ. മുത്തയ്യാ ഭാഗവതർ ജനരഞ്ജിനിയിൽ തീർത്ത ഗണപതേ സുഗുണാനിധേ എന്ന ഗണപതി സ്തുതിയോടെ ആരംഭിച്ച കച്ചേരിയിൽ ആകെ ഒമ്പതു കൃതികളാണ് അവതരിപ്പിച്ചത്.

 

മുത്തുസ്വാമി ദീക്ഷിതരുടെ സുരുട്ടി രാഗത്തിലുള്ള രൂപകതാള കൃതി അംഗാരകം, അംബുജം കൃഷ്ണയുടെ രഞ്ജിനീരാഗ കൃതി കാതിരുവേണു നാനു എന്നിവ ഗംഭീരമായി ആലപിച്ചു. നതജനപാലിനീ എന്ന തഞ്ചാവൂർ ശങ്കര അയ്യരുടെ പ്രസിദ്ധ കൃതിയും പാപനാശം ശിവന്റെ നടഭൈരവിയിലുള്ള ശ്രീവള്ളി ദേവസേനാപതേ എന്ന കൃതിയും ആലപിച്ചതിനു ശേഷം ത്യാഗരാജ സ്വാമികൾ ശ്രോതസ്വിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ എന്ത നേർച്ചിനയാണ് പ്രധാന കീർത്തനമായി ആലപിച്ചത്. തുടർന്ന് തനിയാവർത്തനം നടത്തി. 

 

സിന്ധുഭൈരവിയിൽ അംബുജം കൃഷ്ണ രചിച്ച അയ്യനേ വാ അപ്പനേ വാ എന്ന കീർത്തനത്തിനു ശേഷം അരുണാഗിരിനാഥർ രാഗമാലികയിൽ തീർത്ത ഏറുമയിൽ ഏറിവാ എന്ന തിരുപ്പുകൾ ആലപിച്ച് കച്ചേരി അവസാനിപ്പിച്ചു.

 

സംഗീതം പത്മനാഭന്‍ ആയിരുന്നു രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത്. വയലിൻ പാണാവള്ളി വിജയകുമാർ, മ‍ൃദംഗം വി.ആർ നാരായണ പ്രകാശ്, മുഖർശംഖ് പയ്യന്നൂർ ഗോവിന്ദപ്രസാദ്.

 

ജി.എൻ ബാലസുബ്രഹ്മണ്യത്തിന്റെ രണ്ടു കൃതികൾ ആലപിച്ചു കൊണ്ടാണ് കച്ചേരി തുടങ്ങിയത്. ആദ്യം ഹംസധ്വനി രാഗം ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ വരവല്ലഭ രമണാ എന്ന കൃതിയും രണ്ടാമത് സരസ്വതീ രാഗത്തിലെ രൂപകതാള കൃതി സരസ്വതീ നമോസ്തുതേയും. സ്വാതിതിരുനാളിന്റെ പത്മനാഭ പാഹി എന്ന ഹിന്ദോള കീർത്തനവും ശ്യാമശാസ്ത്രികളുടെ ലളിത രാഗത്തിലുള്ള നന്നുബ്രോവു ലളിത എന്ന കൃതിയുമാണ് പിന്നീട് ആലപിച്ചത്. പ്രധാന കീർത്തനമായി, മുത്തുസ്വാമി ദീക്ഷിതർ ഹൈമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ശ്രീ കാന്തിമതിം ആലപിച്ചതിനു ശേഷം തനിയാവർത്തനം നടത്തി. പാപനാശം ശിവൻ നവരസ കന്നഡയിൽ രചിച്ച ഞാനൊരു വിളയാട്ടു ബോമ്മയാ പാടി കച്ചേരി അവസാനിപ്പിച്ചു.

 

മനോരമ മ്യൂസിക്കിന്റെ കർണാടിക് ക്ലാസിക്കൽ എന്ന യൂട്യൂബ് ചാനലിലൂടെ പ്രീറെക്കോഡഡ് ലൈവ്സ്ട്രീമിങ് ആയിട്ടാണ് പരിപാടി നടത്തിയത്. രാത്രി 9.30ന് മനോരമ മ്യൂസിക്കിന്റെ മനോരമ മ്യൂസിക് വിഡിയോസ് എന്ന ഫെയ്സ്ബുക് ചാനലിൽ പുനസംപ്രേക്ഷണവും ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com