ADVERTISEMENT

കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലം പഠിച്ച് വരികളെഴുതി അനശ്വരനാക്കുന്ന ബിച്ചു തിരുമല ഒരു ഗായകൻ കൂടി ആയിരുന്നുവെന്ന് പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ. തനിക്ക് ആദ്യമായി സംസ്ഥാന പുരസ്കാരം നേടിത്തന്നതും അദ്ദേഹത്തിന്റെ രചനയായിരുന്നുവെന്ന് ഔസേപ്പച്ചൻ ഓർത്തെടുക്കുന്നു. അന്തരിച്ച ബിച്ചു തിരുമലയെക്കുറിച്ചുള്ള ഓർമ്മകൾ ഔസേപ്പച്ചൻ മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ.

 

‘എനിക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് കമൽ സംവിധാനം ചെയ്ത ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന ചിത്രത്തിലൂടെയാണ്. ബിച്ചു തിരുമല സർ ആയിരുന്നു ചിത്രത്തിനു വേണ്ടി മധുരമൂറുന്ന വരികൾ എഴുതിയത്. അന്ന് ഞാൻ അദ്ദേഹത്തേക്കാൾ ഇളമുറക്കാരായായിരുന്നു. അന്നത്തെ ഗാനരചയിതാക്കളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് അദ്ദേഹം നന്നായി പാടും എന്നുള്ളതാണ്. ഞാൻ ഈണം ഒരുക്കുമ്പോൾ വരികൾ എഴുതി അദ്ദേഹം വളരെ ഭംഗിയായി പാടിത്തരും. "വാഴപ്പൂങ്കിളികൾ" എന്ന പാട്ടൊക്കെ അദ്ദേഹം പാടിത്തരുന്നത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുകയാണ്.  

 

കാക്കോത്തിക്കാവിലെ ‘താനേ ചിതലേറും മോഹങ്ങൾ, തീരാ ശനിശാപ ജന്മങ്ങൾ’. നാടോടികളുടെ സങ്കടവും വേദനയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവരുടെ സംസ്കാരം ഉൾക്കൊണ്ട അദ്ദേഹത്തിന്റെ വരികൾ അന്ന് ആരെയും ആകർഷിക്കുന്നതായിരുന്നു. ഏതു പാട്ടിനു വരികൾ ചോദിച്ചാലും ആ സന്ദർഭത്തിന് വേണ്ട പശ്ചാത്തലത്തെപ്പറ്റി പഠിച്ചാണ് വരികൾ എഴുതുക. വളരെ രസികനായ വ്യക്തിയായിരുന്നു അദ്ദേഹം. സുന്ദരാകില്ലാഡിയിലെ ‘മാതം പുലരുമ്പോൾ’ എന്ന ഗാനം വളരെ മനോഹരമായിരുന്നു. ഒരാളും ചിന്തിക്കാത്ത തരത്തിൽ ആണ് അദ്ദേഹം ചിന്തിച്ചു വരികൾ എഴുതുന്നത്. ചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ വരികളുടെ പ്രത്യേകത കൊണ്ടുകൂടിയാണ്. 

 

കമലിന്റെ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലും അദ്ദേഹം എനിക്കായി മനസ്സിൽ തൊടുന്ന വരികൾ കുറിച്ചു. ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ നെടുംതൂണായി നിന്ന പഴംതമിഴ്പാട്ട് അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. മണിച്ചിത്രത്താഴിലെ പാട്ടുകൾക്കു വേണ്ടി ഞാൻ സംഗീതം ചെയ്തില്ലെങ്കിലും അതിന്റെ ഓർക്കസ്‌ട്രേഷൻ കൈകാര്യം ചെയ്തിട്ടുണ്ട്. ആ ചിത്രം ഹിറ്റായതിൽ പാട്ടുകൾക്കും പങ്ക് ഏറെ. 

 

എത്ര പ്രയാസമേറിയ ഈണങ്ങൾ കൊടുത്താലും ബിച്ചു സർ അതിന് അനുസരിച്ചുള്ള മനോഹരമായ വരികൾ എഴുതുമായിരുന്നു. അത് വെറുതെ എഴുതുന്നതല്ല വളരെ അർത്ഥവത്തായ വരികളായിരിക്കും അവ. ‘വാഴപ്പൂങ്കിളികൾ’ അത്തരത്തിൽ എനിക്ക് കിട്ടിയൊരു പാട്ടാണ്. 

 

ഞാൻ അദ്ദേഹത്തെ കണ്ടിട്ട് ദീർഘകാലമായി. പുതിയ തലമുറയ്ക്കു വഴിമാറി അദ്ദേഹം തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ജീവിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സമയങ്ങളൊക്കെ വളരെ ആസ്വാദ്യകരമായിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള പ്രതിഭാധനന്മാരുടെ നഷ്ടം നികത്താനാകാത്തതാണ്. ഓരോ വേർപാടും വേദനയാണ്. അദ്ദേഹം എഴുതിയ വരികളിലൂടെ അദ്ദേഹം എന്നെന്നും നമ്മോടൊപ്പമുണ്ടാകും. ബിച്ചു സാറിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’, ഔസേപ്പച്ചൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com