ADVERTISEMENT

ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് 82ന്റെ നിറവിൽ എത്തി നിൽക്കുമ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംഗീതവഴികളെ ഓർത്തെടുക്കുകയാണ് സംഗീതസംവിധായകൻ എസ്.പി.വെങ്കടേഷ്. യേശുദാസ് തനിക്ക് ഗോഡ്ഫാദർ ആണെന്ന് എസ്പിവി പറയുന്നു. അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേരാനുള്ള പ്രായമോ അർഹതയോ തനിക്കില്ലെന്നും അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തോളം പാടുന്നത് കേൾക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എസ്.പി.വെങ്കടേഷ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

 

‘ദാസേട്ടന് പിറന്നാൾ ആശംസിക്കാൻ ഞാൻ ആയിട്ടില്ല. അദ്ദേഹം വലിയൊരു പ്രതിഭയാണ്. എനിക്ക് അദ്ദേഹം ഗുരുവാണ്.1968ൽ ആണ് ആദ്യമായി എന്റെ അച്ഛന്റെ ഒപ്പം ദാസേട്ടന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണുന്നത്. അന്ന് ദാസേട്ടൻ അവിവാഹിതൻ ആയിരുന്നു. അക്കാലത്ത് ഞാൻ ബാഞ്ചോ വായിക്കുമായിരുന്നു. എന്റെ അച്ഛൻ അദ്ദേഹത്തോടു പറഞ്ഞു, ‘ഇത് എസ്.പി. വെങ്കടേഷ്, എന്റെ മകനാണ് അവൻ വായിക്കുന്നത് ഒന്ന് കേൾക്കാമോ’ ഞാൻ ബാഞ്ചോ വായിച്ചപ്പോൾ വളരെ നേരം അദ്ദേഹം കേട്ടിരുന്നു. പിന്നീട് അകത്തേയ്ക്കു പോയി രണ്ട് ആപ്പിൾ എടുത്ത് എനിക്ക് തന്നിട്ട് എന്നെ അനുഗ്രഹിച്ചു. ‘ഇവൻ ആപ്പിൾ പോലെയാണ്’ അദ്ദേഹം അച്ഛനോടു പറഞ്ഞു. 

 

പിന്നീട് ഒരു അഭിമുഖത്തിലും അദ്ദേഹം അതേക്കുറിച്ചു സംസാരിച്ചു. മോഹൻലാൽ അഭിനയിച്ച ‘രാജാവിന്റെ മകൻ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ദാസേട്ടൻ എനിക്കായി ആദ്യം പാടിയത്. അതിനുശേഷം അദ്ദേഹം എനിക്കുവേണ്ടി ഒരുപാടു പാട്ടുകൾ പാടി. അവയെല്ലാം സൂപ്പർഹിറ്റുകളായി. തുമ്പിപ്പെണ്ണേ വാ വാ, കനകനിലാവേ, ചന്ദനക്കാറ്റേ, കാബൂളിവാലയിലെ പാട്ടുകൾ, ശാന്തമീ രാത്രിയിൽ തുടങ്ങിയവയെല്ലാം ഇന്നും ആസ്വാദകഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു. 

 

കിഴക്കൻ പത്രോസിലെ പാതിരാക്കിളീ വൻ ഹിറ്റായിരുന്നു. ഹിറ്റ്‌ലർ എന്ന ചിത്രത്തിലെ നീ ഉറങ്ങിയോ നിലാവേ, വാത്സല്യത്തിലെ താമരക്കണ്ണൻ ഉറങ്ങേണം അങ്ങനെ എല്ലാ പാട്ടുകളും ആരാധകർക്ക് പ്രിയമുള്ളവയായി. പൈതൃകം എന്ന സിനിമയിലെ പാട്ടിന് പുരസ്കാരവും കിട്ടി. എന്റെ ജീവിതത്തിലിന്നോളം അദ്ദേഹത്തിന്റെ ശൈലിയിൽ പാടുന്ന ഒരു ഗായകനെ കണ്ടെത്തിയിട്ടില്ല. ദാസേട്ടന് എന്നെ വളരെ ഇഷ്ടമാണ്. എനിക്കു വേണ്ടി അദ്ദേഹം പാടിയ എല്ലാ ഗാനങ്ങളും അദ്ദേഹത്തിന്റെ ആരാധകർ പാടുന്നതു കേൾക്കുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ചില ചിത്രങ്ങൾ പരാജയപ്പെട്ടാലും അതിൽ ദാസേട്ടൻ പാടിയ പാട്ടുകൾ ഹിറ്റാകും. 

 

ദൈവം നമുക്കു നൽകിയ വരദാനമാണ് ദാസേട്ടൻ. അദ്ദേഹം സുഖമായിരിക്കട്ടെ. ഇനിയും ഒരുപാട് പാട്ടുകൾ പാടണം. ജീവിതകാലം മുഴുവൻ പാടിക്കൊണ്ടേയിരിക്കണം. ഇതാണ് എന്റെ പ്രാർഥന. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരാൻ എനിക്ക് മതിയായ യോഗ്യതയോ അർഹതയോ ഇല്ല. എനിക്ക് അദ്ദേഹം ഗോഡ്ഫാദർ ആണ്. ദാസേട്ടൻ ആരോഗ്യത്തോടെയിരിക്കുമ്പോൾ ഞാൻ സന്തോഷവാനാണ്. അതിനു ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം അദ്ദേഹത്തിനുണ്ടാകട്ടെ’, എസ്.പി.വെങ്കടേഷ് പറഞ്ഞു നിർത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com