‘ആകസ്മികമായുണ്ടായ ഗാനം, വിവാദത്തിൽ ദുഃഖം; പിണറായിക്കു ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ല’
Mail This Article
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ തിരുവാതിരയ്ക്കായി എഴുതിയ പാട്ടിന്റെ വരികൾ വിവാദമായതിൽ ദുഃഖമുണ്ടെന്ന് ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി. പിണറായി വിജയന് പാട്ടിലൂടെ ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ല. ഗാനത്തിൽ നിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ലെന്നും കെവിപി നമ്പൂതിരി മനോരമ ന്യൂസിനോടു പറഞ്ഞു.
‘തികച്ചും ആകസ്മികമായാണ് ഇത്തരത്തിലൊരു ഗാനം സൃഷ്ടിക്കപ്പെടുന്നത്. പണ്ടു മുതൽ ഞാൻ പാട്ടുകളെഴുതുമായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ എന്റെ അടുത്ത സുഹൃത്താണ്. അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് പാട്ട് എഴുതി നൽകിയത്. വരികൾ ഇഷ്ടപ്പെട്ടതോടെ ഈണം ചിട്ടപ്പെടുത്തണമെന്നും പറഞ്ഞു. അങ്ങനെ അപ്രതീക്ഷിതമായാണ് പാട്ട് സൃഷ്ടിക്കപ്പെടുന്നത്.
വിവാദമാകുമെന്നു കരുതിയില്ല. വിമർശനങ്ങളെ അധികം ശ്രദ്ധിച്ചില്ല എന്നതാണു യാഥാർഥ്യം. പാട്ടിനെച്ചൊല്ലി പല ചർച്ചകളും നടക്കുന്നുണ്ടെന്നറിഞ്ഞു. പലർക്കും പല അഭിപ്രായങ്ങളാണല്ലോ ഉള്ളത്. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അത് വിവാദമാവുകയും ചെയ്യും. പാട്ട് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്റെ ഭവനയിൽ എഴുതിയെന്നു മാത്രം. അല്ലാതെ വിവാദമാകുമെന്നു കരുതിയില്ല’, പൂവരണി കെ.വി.പി. നമ്പൂതിരി പറഞ്ഞു.