പാചകവും ക്രിക്കറ്റും ഇഷ്ടപ്പെട്ട ലത; ദാരിദ്ര്യം അറിഞ്ഞ ബാല്യം
Mail This Article
പാട്ടുകാരി എന്നതിനപ്പുറം തന്റേതായ ഒരു സ്വകാര്യ ലോകം ലതയ്‌ക്കുണ്ടായിരുന്നു. അവിവാഹിതയായ അവർ ആ സ്വകാര്യതയിൽ അഭിരമിക്കുകയും ചെയ്തിരുന്നു. കോലാപൂരി മുളകാണു തന്റെ സ്വരസൗന്ദര്യത്തിന്റെ രഹസ്യമെന്നു ലത വിശ്വസിച്ചു. ഇതിനു ശാസ്‌ത്രീയമായ വലിയ വിശദീകരണങ്ങളോ തെളിവുകളോ ഒന്നുമില്ലായിരുന്നെങ്കിൽ കൂടി. തന്റെ സ്വരം പോലെ സൗന്ദര്യത്തിലും അവർ ശ്രദ്ധാലുവായിരുന്നു. പ്രായം 90 പിന്നിട്ടപ്പോഴും സൗന്ദര്യവും ശാലീനതയും അവരെ കൈവിട്ടുപോയിരുന്നില്ല. ചിട്ടയായ ജീവിതവും ആഹാരശീലങ്ങളുമാണ് അവരെ ഇതിനു സഹായിച്ചിരുന്നത്.
സംഗീതം കഴിഞ്ഞാൽ പ്രിയം ഫൊട്ടോഗ്രഫിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണു താത്‌പര്യം. യാത്രയിലുടനീളം അവർ ക്യാമറ കയ്യിൽ കരുതുകയും ധാരാളം ചിത്രങ്ങൾ എടുക്കുകയും ചെയ്‌തിരുന്നു. ഫൊട്ടോഗ്രഫിയുടെ സാങ്കേതികതയെക്കാൾ സൗന്ദര്യാത്മകതയ്‌ക്കാണു പ്രാധാന്യം നൽകിയത്. സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുക്കാനായിരുന്നു ഏറ്റവും താത്‌പര്യം. എന്നാൽ ഡിജിറ്റൽ ക്യാമറകൾ ലതാജിക്കു വഴങ്ങിയിരുന്നില്ല.
പാചകവും വായനയും വളരെ പ്രിയമായിരുന്നു. വായനയിൽ മുഴുകുമ്പോൾ മറ്റൊരു ലോകത്തു സഞ്ചരിക്കുന്നതായി അനുഭവപ്പെടുമെന്ന് അനര് ഒരിക്കൽ പറഞ്ഞു. ക്രിക്കറ്റും ഫുട്‌ബോളും ടെന്നിസും ഇഷ്‌ടമായിരുന്നു. എങ്കിലും ഏറ്റവും പ്രിയം ക്രിക്കറ്റിനോട് തന്നെ. ലോഡ്‌സ് സ്‌റ്റേഡിയത്തിൽ ലതയുടെ പേരിൽ ഒരു ഗാലറിപോലുമുണ്ട്. ക്രിക്കറ്റിനോടുള്ള കമ്പമാണ് മുൻ ബിസിസിഐ പ്രസിഡന്റ് രാജ് സിങ് ദുർഗാപൂരുമായുള്ള പ്രണയത്തിൽ കലാശിച്ചതും. കുടുംബ ബന്ധങ്ങൾ വലിയ ദൗർബല്യമായിരുന്നു. സഹോദരിയും ഗായികയുമായ ആശയുമായി ശത്രുതയാണെന്നു വാർത്തകൾ വന്നപ്പോഴും സഹോദരങ്ങളെല്ലാം ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിച്ചു താമസിച്ചു.
വൈകുന്നേരങ്ങളിൽ ലതയുടെ അടുക്കളകളിൽനിന്നു വിഭവങ്ങൾ മറ്റു വീടുകളിലേക്കു സഞ്ചരിച്ചു. എല്ലാവർക്കും ഏതെങ്കിലും വിഭവം ദിവസവും കൊടുത്തയയ്‌ക്കണം എന്നു നിർബന്ധമായിരുന്നു. പണത്തിന്റെ കാര്യത്തിൽ കണിശക്കാരിയായിരുന്നു ലത. പിതാവ് ദീനാനാഥ് മങ്കേഷ്‌കർ ഹൃദ്രോഗം മൂലം പെട്ടെന്നു വേർപെട്ടുപോയപ്പോൾ 13 വയസ്സുള്ള ലതയുടെ ചുമലിലായിരുന്നു കുടുംബ ഭാരം. ദാരിദ്ര്യം വേണ്ടുവോളം ഉണ്ടായിരുന്നു. കുതിരവണ്ടിയിൽ കയറാൻപോലും പണമില്ലാതെ മുംബൈയുടെ തെരുവിലൂടെ ആദ്യകാലത്തു മൈലുകൾ നടന്നുപോയ ഓർമ ലതയ്‌ക്കുണ്ട്. അതുകൊണ്ടാവണം പണം സൂക്ഷിച്ചുപയോഗിക്കാൻ അവർ തീരുമാനിച്ചതും.