ADVERTISEMENT

ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് ലത മങ്കേഷ്കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര പ്രതിഭ. ഏതൊരു പാട്ടുകാരനും പാട്ടുകാരിക്കും ഒരു ബെഞ്ച് മാര്‍ക്കായിരുന്നു ലത മങ്കേഷ്കര്‍. നമ്മുടെ ഭാഷയില്‍ ഗായകര്‍ക്ക് ലിംഗഭേദമുണ്ട്. ആ ഭേദമില്ലാത്ത വാക്ക് ഇംഗ്ലിഷില്‍ സിങ്ങർ എന്നാണ്. ലത മങ്കേഷ്കര്‍ സിങ്ങർ ആയിരുന്നു. ഒരു ലിംഗഭേദത്തിനും വഴങ്ങിക്കൊടുക്കാത്ത പാട്ടുപാടുന്ന ഒരാള്‍. ഇന്ത്യന്‍ സിനിമ സംഗീതശാഖയില്‍ പുകള്‍പെറ്റ ഗായകര്‍ ഏറെയുണ്ട്. മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡേ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്കറേ ഉണ്ടായിരുന്നുള്ളു.

 

ലോകത്തിലെ ഏതെങ്കിലും റേഡിയോ നിലയത്തില്‍ നിന്ന് ഒഴുകി വരുന്ന ഒരു ലതാ മങ്കേഷ്കര്‍ ഗാനം ഏതു സമയത്തും ഈ അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ടെന്ന് കണ്ടെത്തിയ സര്‍വേകളുണ്ടായിരുന്നു. അരലക്ഷത്തിലധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ്. ലണ്ടനിലെ ആല്‍ബര്‍്ട് ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ഇതുവരെ റെക്കോര്ഡ് ചെയ്തതില്‍ ഏറ്റവും പൂര്‍ണതയുള്ള ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നത് ലത മങ്കേഷ്കറുടേതാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 1990ല്‍ കിട്ടുമ്പോള്‍ ലതമങ്കേഷ്കര്‍ ഷഷ്ടിപൂര്‍ത്തി പിന്നിട്ടിരുന്നു. 

 

റെക്കോര്‍ഡിങ്ങിനെത്തുന്ന ലത മങ്കേഷ്കറിനു ചില വിശ്വാസങ്ങളുണ്ട്. പാട്ടു പാടുന്നതിന് മുമ്പ് ഒരു പേപ്പറെടുത്ത് സ്വന്തം കൈപ്പടയില്‍ ശ്രീ എന്ന് പേപ്പറിന് മുകളില്‍ എഴുതിയ ശേഷം പാട്ടിന്‍റെ വരികള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ചു വയ്ക്കും. അതു നോക്കിയേ പാടുകയുള്ളു. പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ ലത ഹൃദിസ്ഥമാക്കുന്നത്. പിന്നീട് ശാസ്ത്രീയസംഗീതത്തില്‍ ഗുരുവായത് ഉസ്താദ് അമാനത്ത് ഖാന്‍. വിഭജനത്തെ തുടര്‍ന്ന് ഉസ്താദ് രാജ്യം വിട്ടപ്പോള്‍ പകരം എത്തിയത് അമാനത് ഖാന്‍ ദേവാസ്യാലെ ആയിരുന്നു. ലതയിലെ ഗായിക ഇരുത്തം വരുന്നത് ഈ ഗുരുവിന്‍റെ സാന്നിധ്യത്തിലാണ്. ആദ്യ പിന്നണി ഗാനം മറാഠി ചിത്രമായ കിടി ഹസാല്‍... ചിത്രം പുറത്തെത്തിയപ്പോള്‍ പക്ഷേ പാട്ടില്ല. അതേവര്‍ഷം മറ്റൊരു മറാത്തി ചിത്രത്തില്‍ പാടി അഭിനയിച്ചു. പാഹിലി മംഗാലാ ഗൗര്‍.... ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും പാടിയത് ലതയായിരുന്നു.

 

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കരയിപ്പിക്കുകയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ആരാധകനാക്കുകയും ചെയ്തു ഈ ഗായിക. 62ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ രാജ്യം പരാജയപ്പെട്ടപ്പോള്‍ ലത പാടിയ ഗാനം കേട്ട് നെഹ്റു കണ്ണീരണിഞ്ഞു. കശ്മീരിന് പകരം ലതാ മങ്കേഷ്കറെ മതിയെന്നായിരുന്നു അന്ന് പാക് പ്രധാനമന്ത്രിയുടെ പ്രശംസ.

 

അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ് ബച്ചനോടു പറഞ്ഞത് നിങ്ങള്‍ക്കുള്ള രണ്ടെണ്ണമൊഴിച്ച് എല്ലാം ഞങ്ങളുടെ രാജ്യത്തുണ്ടെന്നായിരുന്നു... താജ് മഹലും ലതാമങ്കേഷ്കറും. ലത മങ്കേഷ്കര്‍ ഒരു യുഗമാണ്. ലതയെന്ന നേര്‍ത്ത പേരില്‍ ലോകത്തെയാകെ വശീകരിച്ച ശബ്ദമാധുര്യത്തിന്‍റെ യുഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com