ADVERTISEMENT

ഗർഭസ്ഥ ശിശുവിനെ നഷ്ടമായെന്നു വെളിപ്പെടുത്തി പോപ് താരം ബ്രിട്ട്നി സ്പിയേഴ്സ്. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ദുഃഖവാർത്ത ഗായിക പങ്കുവച്ചത്. കഴിഞ്ഞ മാസമാണ് തങ്ങൾക്കു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന സന്തോഷം ബ്രിട്ട്നിയും ജീവിതപങ്കാളി സാം അസ്ഖാരിയും ഔദ്യോഗികമായി അറിയിച്ചത്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന വിവരം പങ്കുവച്ച് വേദനയോടെ ബ്രിട്ട്നി സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ. 

 

‘ഏതൊരു രക്ഷിതാവിനെയും തകർത്തുകളയുന്ന സമയമാണിത്. അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത അൽപം കൂടി കാത്തിരുന്നതിനു ശേഷം പ്രഖ്യാപിച്ചാൽ മതിയായിരുന്നു. അമിത ആവേശം കൊണ്ടാണ് അന്ന് അക്കാര്യം എല്ലാവരെയും  അറിയിച്ചത്. മനോഹരമായ കുടുംബം വിപുലീകരിക്കാനുള്ള ശ്രമം ഇനിയും തുടരും. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുകയാണ്’.

 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. ബ്രിട്ട്നിയുടെ സ്വകാര്യജീവിതത്തിലും ജാമി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗർഭം ധരിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ഇതിനായി മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. 

 

രക്ഷാകർതൃഭരണത്തിലെ പീഡനങ്ങൾ സഹിക്കാനാകാതെയാണ് ഒടുവിൽ ബ്രിട്ട്നി പിതാവിനെതിരെ പരാതിയു‌മായി കോടതിയെ സമീപിച്ചത്. വർഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ ഗായികയ്ക്ക് അനുകൂലമായി വിധി വന്നു. സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെ താൻ വിവാഹിതയാവുകയാണെന്നും ഗായിക അറിയിച്ചു. അമ്മയാകാനൊരുങ്ങുന്ന വാർത്തയും സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ കുഞ്ഞിനെ നഷ്ടപ്പെട്ട ബ്രിട്ട്നിയുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് ആരാധകവൃന്ദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com