ADVERTISEMENT

കെ പോപ്പിൽ വീണ്ടും ചർച്ചയായി ബിടിഎസ് താരം വിയും ബ്ലാക്പിങ്ക് താരം ജെനിയും. ഇരുവരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്ന ചിത്രം പുറത്തുവന്നതോടെ പ്രണയച്ചർച്ചകൾ വ്യാപകമാവുകയാണ്. എന്നാൽ വിഷയത്തിൽ തങ്ങൾക്ക് യാതൊന്നും പറയാനില്ലെന്നാണ് ബിടിഎസിന്റേയും ബ്ലാക്പിങ്കിന്റേയും ഏജൻസികളുടെ പ്രതികരണം. ഇതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അത് വെളിപ്പെടുത്തുമെന്നും ഏജൻസികൾ ഔദ്യോഗികമായി അറിയിച്ചു.

 

വിയും ജെനിയും ഒരുമിച്ചുള്ള ചിത്രം പലവിധ ചർച്ചകൾക്കു വഴിതുറന്നുകഴിഞ്ഞു. ചിത്രത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ ആധികാരികത പരിശോധിക്കുകയാണ് സമൂഹമാധ്യമലോകം. ചിത്രം ഫോട്ടോഷോപ്പ് ചെയ്തെടുത്ത് പ്രചരിപ്പിച്ചതാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇരുവരും നടത്തിയ രഹസ്യയാത്രയുടെ ദൃശ്യമാണിതെന്ന വാദത്തില്‍ മറ്റൊരു വിഭാഗം ഉറച്ചുനിൽക്കുന്നു. 

 

മുന്‍പും വിയും ജെനിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ജെനിയെ ഇൻസ്റ്റഗ്രാമിൽ വി ഫോളോ ചെയ്തതോടെയാണ് ചര്‍ച്ചകൾക്കു തുടക്കമായത്. എന്നാൽ അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണവുമായി ഉടൻ തന്നെ വി രംഗത്തെത്തുകയും ജെനിയെ അൺഫോളോ ചെയ്യുകയുമുണ്ടായി. 

‌‌

ചർച്ച അവിടെത്തീർന്നില്ല. വിയും ജെനിയും സ്ഥിരമായി ഒരേ ബ്രാൻഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒരേ ഇനത്തിൽപ്പെട്ട നായക്കുട്ടികളെ വളർത്തുന്നതുമൊക്കെ ഇരുവരും പ്രണയത്തിലാണോ എന്നുള്ള സംശയം വീണ്ടും ബലപ്പെടുത്തി. ഇപ്പോൾ ഒരുമിച്ചുള്ള ചിത്രം കൂടെ പുറത്തുവന്നതോടെ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. 

 

കെ പോപ്പിൽ ബിടിഎസിനെ പോലെ തന്നെ കോടിക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ പെൺ ട്രൂപ്പ് ആണ് ബ്ലാക്പിങ്ക്. സംഘത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ജെനി. റോസ്, ജീസു, ലിസ എന്നിവരാണ് ബാന്‍ഡിലെ മറ്റ് അംഗങ്ങൾ. ലോകോത്തര വേദികൾ കീഴടക്കി മുന്നേറുന്ന ബ്ലാക്പിങ്കിന്റേയും ബിടിഎസിന്റേയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും തുറന്ന സംവാദങ്ങൾ ഉണ്ടാകാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com