ഈ പിരിയൽ സ്മൂത് ലൈക് ബട്ടർ അല്ല !
Mail This Article
ആൺശബ്ദങ്ങളുടെ പര്യായമായി യേശുദാസിനെയും ജയചന്ദ്രനെയും എം.ജി.ശ്രീകുമാറിനെയും കണ്ടിരുന്ന, സൂരജ് സന്തോഷിനെയും വിജയ് യേശുദാസിനെയുമൊക്കെ പുതിയ കാലത്തെ പുരുഷശബ്ദങ്ങളായി അംഗീകരിച്ചിരുന്ന ഒരു തലമുറയിലേക്കാണ് മഴവില്ലുപോലെ ഏഴു പേർ പെട്ടെന്നൊരു നാൾ വന്ന് കളം നിറഞ്ഞത്. ഇവിടെ ഇഷ്ടമുള്ള പാട്ടുകാരെ ‘ഏട്ടാ’ എന്ന് വിളിച്ചിരുന്നവർ അവരെ ‘ഒപ്പാ’ (സഹോദരൻ) എന്നു വിളിച്ചു. ഒരുകാലത്ത് ഏതോ ‘ബിടിഎസ് ബാൻഡുകാർ’ ആയിരുന്ന അവർ ‘നമ്മുടെ കൊറിയൻ പിള്ളേരായി’. ശബ്ദത്തിലും നൃത്തത്തിലും എന്തിന്, നടപ്പിലും ഇരിപ്പിലും ഉടുപ്പിലും പോലും അവർ നമ്മുടെ മുൻ ആൺ മാതൃകകളെ പൊളിച്ചു. ആർ എമ്മും ജിമിനും ജിനും ഷുഗയും ജെ ഹോപ്പും വിയും ജങ് കുക്കുമെല്ലാം നമ്മുടെ കാതോരത്ത് വിസ്മയം തീർത്തു. പക്ഷേ വന്നതു പോലെ പെട്ടെന്നൊരു നാൾ അവർ പോകാനും തീരുമാനിച്ചു; കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളെ തകർത്തു കൊണ്ട്.
ലോകചരിത്രത്തിൽ ആദ്യമായല്ല ബാൻഡുകൾ പിരിയുന്നത്. 1969 ൽ ‘ദ് ബീറ്റിൽസ്’ (The Beatles) പിരിഞ്ഞത് ആരാധകർക്ക് വലിയ ഞെട്ടലായിരുന്നു. 1980 ൽ ബീറ്റിൽസ് അംഗം ജോൺ ലെനൻ വെടിയേറ്റ് മരിച്ചതോടെ ആ ബാൻഡ് വീണ്ടും എത്തുമെന്ന പ്രതീക്ഷ അവസാനിച്ചു. 2015 ൽ പിരിഞ്ഞ വൺ ഡയറക്ഷൻ (One Direction) ഉൾപ്പെടുത്താതെ, ആരാധകരെ തകർത്ത ബാൻഡ് ബ്രേക്കപ്പുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാനാകില്ല. സോളോ കരിയറിനായി താൻ ബാൻഡ് വിടുമെന്ന് പ്രഖ്യാപിച്ചപ്പോൾ സെയ്ൻ മാലിക് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തകർത്തു. വൺ ഡയറക്ഷൻ ഈ വർഷം പക്ഷേ ഒന്നിച്ച് പരിപാടി അവതരിപ്പിച്ചു. സെയ്നിന്റെ അഞ്ചാമത്തെ ആൽബം റെക്കോർഡ് ചെയ്യുകയും ചെയ്തു, പക്ഷേ പിന്നീട് പുതിയ പാട്ടുകളൊന്നും ഒരുമിച്ച് ഉണ്ടായില്ല. പിളർപ്പിനുശേഷം, ബാൻഡിലെ ഓരോ അംഗവും സോളോ കരിയർ തുടങ്ങി. സെയ്നിന്റെ ആദ്യ ആൽബവും സിംഗിളും യുകെയിലും യുഎസിലും ഒന്നാം സ്ഥാനത്തെത്തി, ഹാരി സ്റ്റൈൽസ് തന്റെ പുതിയ ആൽബമായ സിംഗിൾ, ടൂർ എന്നിവയെ ഹിറ്റാക്കി. ലിയാം പെയ്ൻ, നിയാൽ ഹൊറാൻ, ലൂയിസ് ടോംലിൻസൺ എന്നിവരെല്ലാം മികച്ച സിംഗിൾസ് പുറത്തിറക്കി.
28 വർഷം ഗംഭീരമായി പാടി എറൗണ്ട് ദ് വേൾഡ്, ഡാ ഫങ്ക് തുടങ്ങിയ ഹിറ്റുകൾ നൽകിയ ഫ്രഞ്ച് ടെക്നോ ജോഡി 2021 ഫെബ്രുവരിയിൽ ‘എപ്പിലോഗ്’ എന്ന പേരിൽ യുട്യൂബ് വിഡിയോയിലൂടെ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചു. ബാൻഡ് അംഗങ്ങളായ തോമസ് ബംഗാൽട്ടറും ഗൈ-മാനുവൽ ഡി ഹോം-ക്രിസ്റ്റോയും അവരുടെ വിടവാങ്ങൽ റോബട്ട് തീമിൽ ചിട്ടപ്പെടുത്തി. ആറ് ഗ്രാമി അവാർഡുകൾ നേടിയ അവരുടെ വേർപിരിയലിനു പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.
പലപ്പോഴായി പല ബാൻഡുകൾ ഇങ്ങനെ പിരിഞ്ഞു മറഞ്ഞു പോയെങ്കിലും നമ്മുടെ ബിടിഎസ് ഇത്ര പെട്ടെന്ന് പിളരുമെന്ന് ആരാധകർ വിചാരിച്ചിരുന്നില്ല. ഇതിൽ ഏഴു പേർക്കും പ്രത്യേകം ആരാധകർ അഥവാ ആർമി ഉണ്ട്. ഒന്നിച്ചു നിൽക്കുമ്പോൾ കിട്ടുന്ന ഇൗ സ്വീകാര്യത ഒറ്റയ്ക്കുള്ളപ്പോഴും നിലനിർത്താനായാൽ വൻ വിപണിയാണ് ഇവർക്കു മുൻപിൽ തുറന്നിടപ്പെടുന്നത് എന്നാണ് എന്റർടെയ്ൻമെന്റ് എക്കണോമിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
ജങ് കുക്കിന് സംഗീതത്തോട് അഭിനിവേശമുണ്ട്. അത്ലറ്റിക്സ്, പെർഫോമിങ് ആർട്സ്, കംപോസിങ്, വിഡിയോഗ്രാഫി എന്നിവയിൽ പ്രവീണ്യമുണ്ട്. എന്നാൽ തനിക്ക് കൂടുതൽ നേരം ഒന്നിൽ ഉറച്ചു നിൽക്കാൻ കഴിയില്ലെന്ന് ജങ് കുക് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് കഴിവുകളുള്ള ഒരാളെന്ന നിലയിൽ വലിയ ഉയരത്തിൽ എത്താനാകും ഇദ്ദേഹത്തിനെന്ന് ആരാധകർ നിരീക്ഷിക്കുന്നു. കലാകാരൻ എന്നതിൽ ഉപരിയായി ജിമിൻ ഒരു പെർഫോർമർ ആണ്. ആ നിലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനാകുമെന്ന് ആരാധകർ കരുതുന്നുണ്ടെങ്കിലും ബിടിഎസ് അംഗങ്ങൾക്കിടയിൽ ഇതുവരെ സ്വയം കണ്ടെത്താത്ത ഒരാളായാണ് അദ്ദേഹത്തെ ചിലരെങ്കിലും കാണുന്നത്. തന്റെ ഇടം കണ്ടെത്താൻ ജിമിനു ചിലപ്പോൾ കൂടുതൽ സമയം ആവശ്യം വന്നേക്കും.
മുഴുവൻ സമയ പാട്ടുകാരനായിരിക്കും ജെ–ഹോപ് എന്ന പ്രതീക്ഷയുള്ളവരാണ് അധികം ആരാധകരും. പാട്ടിൽ ജിനിന് വലിയ ഭാവിയുണ്ടോ എന്നു സംശയം ഉണ്ടെങ്കിലും തീർച്ചയായും അദ്ദേഹത്തെ ഒരു അവതാരകനായോ അഭിനേതാവായോ കാണാൻ കഴിയുമെന്ന് ആരാധകർ കരുതുന്നു. വി പാടുമെങ്കിലും ഫാഷൻ, ഫൊട്ടോഗ്രഫി, പെയിന്റിങ്, അഭിനയം, കംപോസിങ്, ഡിസൈനിങ് തുടങ്ങി പലതും ചെയ്യാൻ അദ്ദേഹത്തിനാകും. വിയുടെ ശബ്ദം ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതിനാൽ പാട്ടുകളിൽ അദ്ദേഹത്തിന് സാധ്യത തുടങ്ങാനിരിക്കുന്നതേയുള്ളു എന്ന് പലരും പറയുന്നു. മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണെന്നതിനാൽ ഈ പിരിയൽ ആർഎമ്മിനെ വലിയ തോതിൽ ഉലയ്ക്കില്ല എന്നാണ് ആരാധകപ്രതീക്ഷ.
ബാൻഡിലെ മറ്റംഗങ്ങളും സോളോ കരിയറുമായി മുന്നോട്ടു പോകുമെന്നാണ് പറയുന്നതെങ്കിലും അതൊക്കെ എത്രത്തോളം നടപ്പിൽ വരുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. കാരണം ഒട്ടും ആശാവഹമല്ല നമുക്ക് മുന്നിലുള്ള ചരിത്രം. ഏച്ചു കെട്ടിയാൽ മുഴച്ചു നിൽക്കും എന്നതു പോലെ, പിരിഞ്ഞവർ ഇനി ഒന്നിച്ചാലും പ്രതാപകാലത്തെ പ്രകടനം ബിടിഎസിന് ആവർത്തിക്കാനാകുമോ? എന്തായാലും ശബ്ദം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയല്ലോ എന്നോർത്തെങ്കിലും ആശ്വസിക്കാം ആരാധകർക്ക്.