അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിയെ 30 വർഷത്തെ തടവുശിക്ഷക്കു വിധിച്ച് കോടതി. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്. തന്റെ ജനപ്രീതിയെ ലൈംഗികമായും വൈകാരികമായും കെല്ലി ദുരുപയോഗം ചെയ്തുവെന്ന് കോടതി കണ്ടെത്തി.
പെൺകുട്ടികളെയും സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്‍കി വലയിൽ വീഴ്ത്തി, അവരെ ലൈംഗികമായി ദുരുപയോഗം ചെയ്തു, പീഡനത്തിന് ഒത്താശ ചെയ്തു, സെക്സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങി ഒന്‍പതോളം കേസുകളിലാണ് കെല്ലിക്കു ശിക്ഷ വിധിച്ചത്. തടവ് 17 വർഷമായി കുറയ്ക്കണമെന്ന് കെല്ലിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പീഡനാരോപണം ഉന്നയിച്ച് കെല്ലിക്കെതിരെ പരാതി കൊടുത്തതിൽ ഭൂരിഭാഗവും കറുത്തവർഗക്കാരായ സ്ത്രീകളാണ്. പതിറ്റാണ്ടുകളായി കെല്ലി തങ്ങളെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. കെല്ലിക്കെതിരെ 45 സാക്ഷികൾ മൊഴി നൽകി. ആറ് ആഴ്ച നീണ്ട വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ കേസിൽ കെല്ലി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.