ADVERTISEMENT

വിവാദങ്ങൾക്കു വഴിവച്ച ‘എൻജോയ് എൻജാമി’ പാട്ടിനെക്കുറിച്ച് സംഗീതസംവിധായകൻ സന്തോഷ് നാരായണൻ ഉയർത്തിയ അവകാശവാദം ചർച്ചയാക്കി സമൂഹമാധ്യമലോകം. പാട്ടിന്റെ അവകാശം സംബന്ധിച്ച് ഗായകൻ അറിവ് പങ്കുവച്ച കുറിപ്പിനു പിന്നാലെയാണ് പ്രതിഷേധമറിയിച്ച് സന്തോഷ് നാരായണൻ എത്തിയത്. പാട്ട് നിർമിച്ചതും സംഗീതസംവിധാനം നിർവഹിച്ചതും താൻ ആണെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ ആറു മാസത്തോളം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് പാട്ട് പുറത്തിറക്കിയതെന്നും വരികളും സംഗീതവും തന്റെ സ്വന്തമാണെന്നും അറിവ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് നാരായണൻ എത്തിയത്. 

 

‘2020ലാണ് നമ്മുടെ വേരുകളെ പ്രകീർത്തിക്കുന്നതും പ്രകൃതിയെ ആഘോഷിക്കുന്നതുമായ ഒരു തമിഴ് ഗാനത്തിന്റെ ആശയവുമായി ധീ വന്നത്. ഞാൻ പിന്നീട് ഈ ഗാനം സംഗീതസംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോർഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയിൽ പലർക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളിൽ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തിൽ ഞാൻ നിർമ്മിച്ചതായാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു കലാകാരൻ എൻജോയ് എൻജാമിയിൽ പാടുന്നതിലപ്പുറം ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികൾ എഴുതുകയോ ചെയ്യാമെന്നും ഞങ്ങൾ തീരുമാനിച്ചു.

 

ധീയും അറിവും പാട്ട് പാടാൻ സമ്മതിച്ചപ്പോൾ, ഇരുവരും സർഗാത്മക പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. അറിവ് വരികൾ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകൾ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്. സംവിധായകൻ മണികണ്ഠനോട് ഞങ്ങളുടെ ടീം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ 'കടൈസി വിവസായി' എന്ന സിനിമയിൽ നിന്നുമുള്ള പ്രചോദനം ആണ് എൻജോയ് എൻജാമിയുടെ അടിസ്ഥാനം. പാട്ടുകളിലെ ഒപ്പാരി വരികൾ ആരക്കോണത്തും പരിസര ഗ്രാമങ്ങളിലുമുള്ള പാട്ടികളുടെയും താത്താമാരുടെയും സംഭാവനയാണ്. അവരുടെ രചനയെ ബഹുമാനിക്കാൻ മനസ്സുവച്ചതിന് അറിവിന് നന്ദി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരാഗത ഒപ്പാരികളിൽ ഒന്നാണ് പന്തലുല പാവക്ക. ഈ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും ഞാനും തുല്യമായി പങ്കിടുന്നു എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും മുൻവിധികളില്ലാതെ ഞാൻ ആർട്ടിസ്റ്റുകളായ അറിവിന്റെയും ധീയുടെയും ഒപ്പം നിന്ന് അവരെ അംഗീകരിച്ചിരുന്നു. പാട്ടിന്റെ ഓഡിയോ ലോഞ്ചിലെ അറിവിനെക്കുറിച്ചുള്ള എന്റെ പ്രസംഗം അതിന് തെളിവാണ്. 

 

ഇനി 2022ൽ ചെസ് ഒളിംപ്യാഡിൽ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും എൻജോയ് എൻജാമി പ്രകടനവുമായി ബന്ധപ്പെട്ട് പറയാം. അന്ന് രാജ്യത്തിന് പുറത്തായതിനാൽ പരിപാടിയിൽ പങ്കെടുക്കാനായില്ലെന്നാണ് സംഘാടകരെ അറിവ് അറിയിച്ചിരുന്നത്. അന്ന് അറിവിന്റെ അസാന്നിധ്യം ഒരു നഷ്ടം തന്നെയായിരുന്നു. എന്നാൽ അറിവിന്റെ റെക്കോർഡിങ് പെർഫോമൻസിൽ നിലനിർത്തിയിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാകാൻ ഞാൻ എല്ലായ്പ്പോഴും എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതവും കലയും അതിന് തെളിവാണ്’, സന്തോഷ് നാരായണൻ കുറിച്ചു.

 

ചെസ് ഒളിംപ്യാഡിൽ ധീ എൻജോയ് എൻജാമി ആലപിച്ചിരുന്നു. ഇതിൽ സംഗീതസംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് ഉൾപ്പെടുത്തിയത്. അറിവിന്റെ പേര് പരാമർശിക്കാതിരുന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതുറന്നു. പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി അറിവ് രംഗത്തെത്തി. മുൻപും എൻജോയ് എൻജാമിയെച്ചൊല്ലി വിവാദങ്ങൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഇക്കാര്യത്തിൽ അറിവിന്റെ പ്രതികരണം പുറത്തുവരുന്നത്. തൊട്ടുപിന്നാലെയാണ് വിഷയത്തിൽ സന്തോഷ് നാരായണനും പ്രതികരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com