സിനിമയിൽ പാട്ട് എഴുതണമെന്ന ആവശ്യവുമായി ആരും വരല്ലേയെന്ന് പ്രാർഥന: ജയകുമാർ
Mail This Article
മലയാള സിനിമയിൽ പാട്ട് എഴുതണമെന്ന ആവശ്യവുമായി തന്നെ ആരും സമീപിക്കരുേത എന്നാണ് ഇപ്പോഴത്തെ പ്രാർഥനയെന്ന് ഗാനരചയിതാവും ഐഎംജി ഡയറക്ടറുമായ കെ. ജയകുമാർ. ആരെങ്കിലും വന്നാൽ തന്നെ ആ ഉദ്യമം മുടങ്ങണേ എന്നാണ് ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നത്.
അടുത്ത കാലത്ത് പാട്ടു ചോദിച്ചു വന്ന ഏറെ പേരും ശുദ്ധ മലയാളികളായിരുന്നുവെങ്കിലും ഭാഷയുമായി പുലബന്ധമില്ലാത്തവരായിരുന്നു. സംവിധായകനും സംഗീതസംവിധായകനും നല്ല ഭാഷയെപ്പറ്റി പിടിപാടില്ല. കൊള്ളാവുന്ന പുസ്തകങ്ങളോ മലയാളത്തിലെ നല്ലൊരു സിനിമാഗാനമോ കേട്ട പരിചയമില്ല. അടുത്തിടെ ഒരു കൂട്ടർ വന്നിട്ട് പല്ലവി വേണ്ടെന്നും അനുപല്ലവി മാത്രം മതിയെന്നും ആവശ്യപ്പെട്ടു. പല്ലവി എന്താണെന്നു ചോദിച്ചപ്പോൾ പാടിക്കേൾപ്പിച്ചു: ‘ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര...’ ഇതാണ് പൊതുവെയുള്ള സ്ഥിതി.
സംഗീത സംവിധായകനായിരുന്ന എം.ബി. ശ്രീനിവാസന്റെ പേരിൽ എംബിഎസ് യൂത്ത് ക്വയർ ഏർപ്പെടുത്തിയ പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗാനരചയിതാവ് റഫീഖ് അഹമ്മദിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
തലമുറകളെ പ്രചോദിപ്പിച്ച സംഗീതകാരനായിരുന്നു എം.ബി. ശ്രീനിവാസനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി. കെ. പ്രശാന്ത് എംഎൽഎ പറഞ്ഞു. എംബിഎസ് ക്വയർ പ്രസിഡന്റ് കെ. വി. സെലിൻ അധ്യക്ഷയായി. കൗൺസിലർ രാഖി രവികുമാർ, എസ്. അശോക്, ശാന്തി, ജോൺ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗായക സംഘത്തിന്റെ സംഗീതാവതരണം നടന്നു.