ആരോഗ്യം മോശം, ബീബർ വരില്ല; അപ്രതീക്ഷിത തിരിച്ചടിയില്‍ നിരാശരായി ഇന്ത്യൻ ആരാധകര്‍
Mail This Article
ഇന്ത്യൻ പര്യടനം റദ്ദാക്കി ഗായകൻ ജസ്റ്റിൻ ബീബർ. ഒക്ടോബർ 18ന് ഡൽഹിയിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കുകയാണെന്ന് ഗായകന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് തീരുമാനം. ഇന്ത്യയ്ക്കു പുറമേ, ചിലി, അർജന്റീന, സൗത്ത് ആഫ്രിക്ക, ബഹ്റൈൻ, ഇസ്രായേൽ എന്നിവിടങ്ങളിലെയും സംഗീത പരിപാടികൾ ഗായകൻ റദ്ദാക്കി.
ആരോഗ്യം കണക്കിലെടുത്ത് ബീബറിന്റെ ലോക യാത്രകൾ വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യയിലെ സംഗീതപരിപാടി മാറ്റമില്ലാതെ നടക്കുമെന്ന് ഏതാനും ദിവസങ്ങൾക്കു മുന്‍പ് സംഘാടകർ അറിയിച്ചിരുന്നു. ഇപ്പോൾ ബീബർ ഇന്ത്യയിലെ പരിപാടിയും ഉപേക്ഷിച്ചുവെന്ന അപ്രതീക്ഷിത വാർത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. പരിപാടിക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്ത എല്ലാവരുടെയും മുഴുവൻ പണവും 10 ദിവസത്തിനകം തിരികെ നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു.
ഈ വർഷം ജൂണിലാണ് ജസ്റ്റിൻ ബീബറിന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചത്. മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു. മുഖത്തെ പ്രശ്‌നങ്ങള്‍ക്കു പുറമേ കേള്‍വിയെയും രോഗം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് 'ജസ്റ്റിസ് വേള്‍ഡ് ടൂര്‍' എന്ന ലോക സംഗീത യാത്ര തല്‍ക്കാലം വേണ്ടെന്നുവച്ചു. ടൊറന്റോയിലെ ആദ്യപരിപാടിക്കു മണിക്കൂറുകള്‍ മുന്‍പായിരുന്നു ആരാധകരെ നിരാശയിലാക്കി ബീബറിന്റെ പ്രഖ്യാപനം വന്നത്.
ലോകസംഗീതത്തിലെ പ്രിയങ്കരനായ കനേഡിയൻ താരം 2017ൽ മുംബൈയിൽ പരിപാടി നടത്തിയിട്ടുണ്ട്. അന്ന് 40000 പേരാണു പാട്ടു കേൾക്കാൻ എത്തിയത്. ഇത്തവണ 43000 ടിക്കറ്റുകൾ വിൽപനയ്ക്കുണ്ടായിരുന്നു. ജസ്റ്റിസ് വേൾഡ് ടൂർ 30 രാജ്യങ്ങളിലായി 125 വേദികൾ പിന്നിട്ട് അടുത്ത വർഷം മാർച്ചിൽ യൂറോപ്പിൽ അവസാനിക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. ഇപ്പോൾ അപ്രതീക്ഷിത ഇടവേളയെടുത്ത ബീബർ വൈകാതെ ലോകത്തെ പാട്ടിലാക്കാൻ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.