ADVERTISEMENT

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് 90കളിലെ ‘സ്പൈസ് ഗേൾസ്’ ബാൻഡ് അംഗം മെലാനി ചിസ്ഹോ. ഏകദേശം രണ്ടര പതിറ്റാണ്ടു മുൻപ് ഇസ്താംബൂളിൽ വച്ചായിരുന്നു സംഭവം. സംഘത്തിന്റെ ആദ്യ സംഗീതപരിപാടിയുടെ തലേ ദിവസം രാത്രിയിൽ പരിശീലനം കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയതായിരുന്നു മെലാനി. ആഴ്ചകൾ നീണ്ട പരിശീലനത്തിന്റെ ക്ഷീണം മാറ്റാൻ ബോഡി മസാജ് ചെയ്യുന്നതിനിടെ മസാജ് തെറപ്പിസ്റ്റ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഗായിക പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മെലാനിയുടെ തുറന്നു പറച്ചിൽ. 

 

‘രണ്ട് സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാനായാണ് ഞാനും എന്റെ സംഘാംഗങ്ങളും അന്ന് ഇസ്താംബൂളിലെത്തിയത്. ഞങ്ങളുടെ ആദ്യ മുഴുനീള സംഗീതപരിപാടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ആഴ്ചകളോളം നീണ്ടുനിന്ന പരിശീലനവും മറ്റു തയ്യാറെടുപ്പുകളും വേണ്ടിവന്നു. പരിപാടിയുടെ തലേ ദിവസം പരിശീലനത്തിന്റെ ക്ഷീണം മാറ്റാൻ ഞാൻ ബോഡി മസാജിങ്ങിനു പോയി. അവിടെ വച്ച് മസാജ് തെറപ്പിസ്റ്റ് എന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനോ പ്രതിരോധിക്കാനോ എനിക്കു കഴിഞ്ഞില്ല. കടുത്ത മാനസിക സംഘർഷത്തിനിടയിലാണ് പിറ്റേ ദിവസം ഞാൻ സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തത്’, മെലാനി പറഞ്ഞു. 

 

90 കളുടെ അവസാനത്തിലാണ് സംഗീതലോകത്തു തരംഗമായി സ്‌പൈസ് ഗേൾസ്ന്റെ പാട്ടുകൾ എത്തിയത്. മെലാനി ബ്രൗൺ, എമ്മ ബന്റൻ, ജെറി ഹല്ലിവെല്‍, വിക്ടോറിയ ബെക്ഹാം എന്നിവരായിരുന്നു മറ്റു ബാൻ‍ഡ് അംഗങ്ങൾ. ഈ ബ്രിട്ടിഷ് പെൺ ട്രൂപ്പ് പാട്ടുകളുമായി ലോകയാത്ര നടത്തിയത് അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഹിറ്റുകളുമായി ലോകസംഗീതവേദിയിൽ നിറഞ്ഞ ഈ പെൺപട വൈകാതെ പിരിഞ്ഞു. ഓരോരുത്തരും താന്താങ്ങളുടെ സ്വതന്ത്രസംഗീതജീവിതസ്വപ്നത്തിലേക്കു നടന്നടുത്തു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വേർപിരിയൽ. പാട്ടുമായി വീണ്ടും സ്പൈസ് ഗേൾസ് വരുമെന്ന് ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നു. വർഷങ്ങൾക്കു ശേഷം ഇവർ വീണ്ടും ഒന്നിക്കുമെന്നും ബെർമിങ്ഹാം കൊട്ടാരത്തിൽ സ്‌പൈസ് ഗേൾസിന്റെ വലിയ പ്രകടനം നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com